Latest News

സമരത്തിനു വിഎസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.കെ രമ

കണ്ണൂര്‍: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഭാര്യ കെ.കെ രമ നടത്തുന്ന നിരാഹാരസമരത്തിനു വിഎസ് അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചതായി അവകാശവാദം. രമയാണ് ഇക്കാര്യം സ്വകാര്യ ചാനലിനോടു വെളിപ്പെടുത്തിയത്.

നിരാഹാരസമരത്തില്‍ വിഎസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമ പറഞ്ഞു. ടിപി വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിനു വേണ്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന രമയുടെ നിലപാടിനെ നേരത്തെ വിഎസ് പിന്തുണച്ചിരുന്നു.

തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്താണ് രമയുടെ അനിശ്ചിതകാല നിരാഹാരസമരം. അമ്പതോളം ആര്‍.എം.പി പ്രവര്‍ത്തകരും രമയോടൊപ്പം സമരത്തിനില്‍ പങ്കെടുക്കുന്നതിനു തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ടിപി വധക്കേസ് പ്രതികളുമായി സിപിഎമ്മിന്റെ ബന്ധത്തിന്റെ തെളിവ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണെന്ന് ഒഞ്ചിയത്ത് രമ മാധ്യമങ്ങളോടു പറഞ്ഞു. തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. കൊലക്കേസ് പ്രതികളെ കഴിഞ്ഞദിവസം കൊടിയേരി ബാലകൃഷ്ണനടക്കമുള്ള സിപിഎം നേതാക്കള്‍ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമയുടെ പ്രതികരണം.

അതേസമയം ടിപിക്കേസ് സിബിഐക്കു വിടുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമോപദേശം കിട്ടിയിടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും ചെന്നിത്തല പറഞ്ഞു. ഉടന്‍തന്നെ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.കെ രമ നിരാഹാരം ആരംഭിച്ചാല്‍ സര്‍ക്കാരിനു തിരിച്ചടിയായേക്കുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം സര്‍ക്കാര്‍ നയപരമായി തീരുമാനം കൈകൊള്ളുമെന്‌നാണ് റിപ്പോര്‍ട്ട്. സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ അനുകൂലമാണെന്നാണ് സൂചന. എന്നിരുന്നാലും രമയുടെ സമരം ആരംഭിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടാകാനിടയില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.