Latest News

പതിനായിരം മുത്തങ്ങളോടെ...പ്രാര്‍ത്ഥനാപൂര്‍വ്വം

കോഴിക്കോട്ട് പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നീണ്ട നിര. ഒരു ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ ഊഴം കാത്തിരിക്കുകയാണവര്‍. ക്യൂവിലാണെങ്കിലും മിക്കവരും ബിസിയാണ്. ചിലര്‍ മൊബൈലില്‍ ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു. കുറേ പേര്‍ വാട്ട്‌സ് ആപ്പിലാണ്. കൂടി നില്‍ക്കുന്നവരുടെ ഫോട്ടോ എടുക്കുന്നവരുമുണ്ട്. മറ്റു ചിലര്‍ തികഞ്ഞ ഗൗരവത്തോടെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന തിരക്കിലും.

ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ പരതുന്നതിനിടെ കണ്ട ഒരു പോസ്റ്റാണ് ഈ ചെറുപ്പക്കാരെ പൊരിവെയിലത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിലേക്കെത്തിച്ചത്. ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സമാന ഡി. എന്‍.എ. മൂലകോശം അത്യാവശ്യമാണെന്നായിരുന്നു പോസ്റ്റ്. കോഴിക്കോട്ടെ ചുമട്ടുതൊഴിലാളിയായ നിഷാദും സ്വകാര്യ ഐ.ടി. സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സഹലും സെയില്‍സ്മാനായ നിസാമും..... എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നെത്തിയ പലരുമുണ്ട് അക്കൂട്ടത്തില്‍. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വിവിധ കോളജുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് അവരിലേറെയും.

ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും അഭിരമിച്ച് സമയം കൊല്ലുന്നവര്‍ മാത്രമാണ് പുതിയ തലമുറയെന്ന ആക്ഷേപത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുകയാണോ ഈ ചെറുപ്പക്കാര്‍? ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ചങ്ങലയില്‍ കണ്ണിചേരുകയായിരുന്നു അവര്‍ ഓരോരുത്തരും. ഇത് കോഴിക്കോട്ടെ മാത്രം വിശേഷമല്ല. ദിവസങ്ങള്‍ക്കു മമ്പ് പാലക്കാടും കൊച്ചിയിലും ഇതു തന്നെയാണ് സംഭവിച്ചത്.

സ്‌കിഡ് എന്ന ജനിതകരോഗം ബാധിച്ച സച്ചിന്‍ സിജോയ്‌യെന്ന കുഞ്ഞിനുവേണ്ടി 'ദാത്രി' നടത്തിയ ക്യാംപില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി അടക്കമുള്ള പ്രമുഖരും 'ബ്ലഡ് സ്റ്റംസെല്‍ ഡോണേഴ്‌സ് ക്യാംപു'കളില്‍ സാംപിള്‍ നല്‍കാന്‍ എത്തിയിരുന്നു.

കുഞ്ഞിന്റെ ബന്ധുക്കളോ മറ്റോ ആവശ്യപ്പെട്ടിട്ടായിരുന്നില്ല ഇത്. തങ്ങളുടെ ഡി.എന്‍.എ. യോജിച്ചുവന്നാല്‍ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലോ എന്നായിരുന്നു കവിള്‍തടത്തിലെ കോശങ്ങളുടെ സാംപിള്‍ കൊടുക്കാന്‍ കാത്തിരിക്കുന്ന ഓരോരുത്തരുടെ മനസ്സിലും. അങ്ങനെ സംഭവിച്ചാല്‍ ഒരു ജന്‍മത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമല്ലേയെന്ന് അവര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ സമയം കൊല്ലാന്‍ മാത്രമല്ല, ജീവന്‍രക്ഷയ്ക്കും ഉപകരിക്കുമെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നത്.

സ്‌കിഡ്; ഒരപൂര്‍വ രോഗം
പൊന്നോമനയുടെ ജീവന്‍ രക്ഷിക്കാന്‍ അനുയോജ്യമായ മൂലകോശമുള്ള ഒരാളെ കിട്ടണേ എന്ന പ്രാര്‍ഥനയിലാണ് പരപ്പനങ്ങാടി സ്വദേശികളായ കെ. എം. സിജോയ്-അശ്വതി ദമ്പതികളും ബന്ധുമിത്രാദികളും. ഒമാനില്‍ എന്‍ജിനീയറായ സിജോയ്‌യുടെ ഏഴുമാസം പ്രായമായ മകന്‍ സച്ചിന്റെ ഇളംപുഞ്ചിരി മായാതെ നിലനിര്‍ത്തണമെങ്കില്‍ സമാന ഡി.എന്‍.എ. ഘടനയുള്ള മൂലകോശം മാറ്റിവയ്ക്കണം. 

സിവിയര്‍ കംബൈന്റ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി(SCID) എന്ന രോഗം ബാധിച്ച സച്ചിന് പ്രതിരോധശേഷി തീരെയില്ല. ഒരു സാധാരണ നീരിളക്കം പോലും അപകടകാരിയായേക്കാം. സാധാരണ കുട്ടികളെപ്പോലെ കുഞ്ഞുസച്ചിനെ പുറത്തുകൊണ്ടുപോവാനാവില്ല. വല്ല അണുബാധയും ഏറ്റാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇവന്റെ ഇളം ശരീരത്തിനാവില്ലല്ലോ.

ജനനശേഷം അവന് അസുഖമൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. സിജോയ്‌യും അശ്വതിയും ചേര്‍ന്ന് ഡോക്ടര്‍മാരെ മാറിമാറി കാണിച്ചു. അവനെ പലപ്പോഴായി ചികില്‍സിച്ച കോഴിക്കോട് മിംസിലെ പീഡിയാട്രീഷ്യന്‍ ഡോ. ഷാജി തോമസാണ് കുട്ടിക്ക് സ്‌കിഡ് ആണെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത്. അദ്ദേഹം കുഞ്ഞിനെ കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളം അമൃതയിലേക്കയച്ചു. അവിടത്തെ ഹേമറ്റോളജിസ്റ്റ് ഡോ. നീരജ് സിദ്ധാര്‍ഥാണ് രോഗം സ്ഥിരീകരിച്ചത്. ചെെൈന്നയിലെ അപ്പോളോയില്‍ ചികില്‍സയിലാണ് ഇപ്പോള്‍ സച്ചിന്‍. 

ശരീരത്തിനു യോജിച്ച ഡി.എന്‍.എ. ഘടനയുള്ളയാളുടെ മൂലകോശം ലഭ്യമായാല്‍ സച്ചിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. അതു പക്ഷേ, വിചാരിക്കുന്ന അത്ര എളുപ്പമല്ല. യോജിച്ച മൂലകോശം ലഭിക്കാനുള്ള സാധ്യത പതിനായിരത്തിലൊന്നു മാത്രമാണ്. എങ്കിലും അതു തേടിയുള്ള ഇവരുടെ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ദൈവമയച്ചതു പോലെ 'ദാത്രി' എന്ന സന്നദ്ധസംഘടന മുന്നോട്ടുവന്നു. ദാതാക്കളാവാന്‍ തയ്യാറുള്ള 4500ല്‍ അധികം പേരുടെ ഡി.എന്‍.എ. സാംപിള്‍ ശേഖരിക്കാന്‍ ഇതിനകം അവര്‍ക്കായിട്ടുണ്ട്.

മൂലകോശതെറാപ്പി
ലുക്കീമിയ, തലാസീമിയ, ലിംഫോമ, വിവിധതരം രക്താര്‍ബുദങ്ങള്‍ തുടങ്ങി നൂറിലധികം വരുന്ന രോഗങ്ങള്‍ രോഗിയുടെ ശരീരത്തിന്റെ സമാന ഡി.എന്‍.എ. ഘടനയുള്ളയാളുടെ മൂലകോശം മാറ്റിവയ്ക്കുന്നതിലൂടെ സുഖപ്പെടുത്താമെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിഗമനം.

നട്ടെല്ലിനുള്ളിലെ മജ്ജയിലാണ് മൂലകോശങ്ങള്‍ കാണപ്പെടുന്നത്. രണ്ടു തരത്തില്‍ മൂലകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാം. മജ്ജയില്‍നിന്നു നേരിട്ടു വലിച്ചെടുക്കലും രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുക്കലും. നട്ടെല്ലിലേക്ക് സിറിഞ്ച് കുത്തിയിറക്കി മജ്ജയില്‍നിന്നു നേരിട്ടു വലിച്ചെടുക്കുന്ന രീതി പഴയതാണ്. അത് വേദനാജനകവുമാണ്. ബോധം കെടുത്തിയാലും ദാതാവിന് കടുത്ത വേദന അനുഭവപ്പെടും. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ മൂലകോശം സംഭാവന ചെയ്യാന്‍ മുന്നോട്ടുവരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. 

പെരിഫറല്‍ ബ്ലഡ് സ്റ്റെംസെല്‍ ഡൊണേഷന്‍ പ്രചാരത്തിലായതോടെ ഈ പ്രക്രിയ കുറച്ചുകൂടി സുഗമമായി. അപ്പോഴും ദാതാക്കളെ കണെ്ടത്തുകയെന്നത് വലിയ തടസ്സമായിരുന്നു.

ആക്റ്റ് നൗ ഗിഫ്റ്റ് എ ലൈഫ്
മൂലകോശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ദാതാക്കളെ കണെ്ടത്താന്‍ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദാത്രി രൂപം കൊള്ളുന്നത്. 2009ല്‍ ഡോ. രഘു രാജ്‌ഗോപാലിന്റെ നേതൃത്വത്തില്‍ ചെന്നൈ ആസ്ഥാനമായി 'ആക്റ്റ് നൗ ഗിഫ്റ്റ് എ ലൈഫ്' എന്ന സന്ദേശമുയര്‍ത്തി ദാത്രിക്കു തുടക്കമായി. മെട്രോനഗരങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും കാംപയിനുകളും നടത്തി. ലോകത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും ദാതാക്കളാവാന്‍ സന്നദ്ധതയുള്ളവരുടെ രജിസ്ട്രി തയ്യാറാക്കിക്കൊണ്ടായിരുന്നു തുടക്കം. സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെയാണ് ഈ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്നത്. മെട്രോനഗരങ്ങള്‍ക്കു പുറത്തേക്കും ദാതാക്കളുടെ ശൃംഖല നീളാന്‍ ഇത് സഹായകമായി.

ദാത്രിയുടെ ബ്ലഡ് സ്റ്റംസെല്‍ ഡോണേഴ്‌സ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത വോളന്റിയര്‍മാരുടെ എണ്ണം ഇപ്പോള്‍ 50,000 കവിഞ്ഞു. ആവശ്യക്കാര്‍ക്ക് സമാന മൂലകോശം കണെ്ടത്തുകയെന്ന വലിയ ദൗത്യമാണ് ദാത്രിയുടേത്. ഇതിനുവേണ്ടി അവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു വോളന്റിയര്‍മാരെ കണെ്ടത്തുന്നു. 18 മുതല്‍ 50 വരെ വയസ്സു പ്രായമുള്ളവരെയാണ് രജിസ്ട്രിയില്‍ അംഗങ്ങളാക്കുക. അവരില്‍നിന്ന് 60 വയസ്സു വരെ മൂലകോശം സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന സമ്മതപത്രം എഴുതി വാങ്ങും.

പകുത്തുനല്‍കുന്ന ജീവന്‍
മൂലകോശം നല്‍കാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് ആദ്യം ബോധവല്‍ക്കരണം നല്‍കുകയാണ് ചെയ്യുന്നത്. അണുവിമുക്തമാക്കിയ ബക്കല്‍ സ്വാബ് അല്ലെങ്കില്‍ കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് ഇവരുടെ കവിളിനുള്ളില്‍നിന്നു കോശങ്ങള്‍ സ്വീകരിക്കുകയാണ് അടുത്ത പടി. കോട്ടണ്‍ ബഡ്‌സ് ഉപയോഗിച്ച് തുടച്ചാല്‍ കവിള്‍ത്തടത്തിനുള്ളിലെ മൃദുവായ കോശങ്ങള്‍ അതില്‍ പതിയും. അമേരിക്കയിലെ ഹിസ്റ്റോ ജനറ്റിക് ലാബിലാണ് ഇത് എച്ച്.എല്‍.എ (ഹ്യൂമെന്‍ ലൂക്കോസൈറ്റ് ആന്റിജന്‍)ടെസ്റ്റിന് വിധേയമാക്കുക. രണ്ടു മാസത്തോളമെടുക്കും ഇതിന്റെ ഫലം ലഭിക്കാന്‍. ഈ പരിശോധനാഫലം ദാത്രി അതിന്റെ രജിസ്ട്രിയില്‍ സൂക്ഷിക്കും. ഒരാളുടെ കവിള്‍കോശങ്ങള്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ ദാത്രിക്ക് 2500 രൂപ ചെലവു വരും. രക്തത്തിലെ ക്രോമസോമുകളുടെ എച്ച്.എല്‍.എ. മാര്‍ക്കിങില്‍ 10/10 പൊരുത്തമുണ്ടായാലേ മൂലകോശം മാറ്റിവയ്ക്കല്‍ വിജയിക്കൂ.

പരിപൂര്‍ണമായും യോജിക്കുമെന്നുറപ്പായാല്‍ ദാതാവിന് പരിശോധനയ്ക്ക് വിധേയനാക്കി ഹെപ്പറ്റൈറ്റിസ്, എയ്ഡ്‌സ് തുടങ്ങി രക്തത്തിലൂടെ പകരുന്ന അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തും. ശേഷം ദാതാവിന്റെ ഒരു കൈയില്‍നിന്നു രക്തം പ്രത്യേക യന്ത്രം ഘടിപ്പിച്ച കിറ്റിലൂടെ കടത്തിവിട്ട് അടുത്ത കൈയിലൂടെ ശരീരത്തിലേക്ക് തിരികെ പ്രവേശിപ്പിക്കും.

രക്തം മെഷീനിലൂടെ കടന്നുപോകുമ്പോള്‍ അതിനുള്ളിലെ പ്രത്യേക സംവിധാനം മൂലകോശങ്ങളെ അരിച്ചെടുക്കും. ഇതിന് നാലു മുതല്‍ ആറുവരെ മണിക്കൂര്‍ സമയം വേണം. അതിനു ശേഷമാണ് ഇത് രോഗിയിലേക്കു മാറ്റിവയ്ക്കുന്നത്.

രസകരമായ ഒരു കാര്യം രക്തഗ്രൂപ്പ് മൂലകോശം മാറ്റിവയ്ക്കുന്നതിനു തടസ്സമാവില്ലെന്നതാണ്. മൂലകോശം മാറ്റിവയ്ക്കുന്നതോടെ സ്വീകര്‍ത്താവിന്റെ രക്തഗ്രൂപ്പ് ദാതാവിന്റെ ഗ്രൂപ്പ് ആയി മാറും. ചുരുക്കിപ്പറഞ്ഞാല്‍ സ്വീകര്‍ത്താവ് പിന്നെ ജീവിക്കുന്നത് ദാതാവിലൂടെയായിരിക്കും. ഒരു തരം ജീവന്‍ പകുത്തുനല്‍കല്‍ തന്നെ.

ദാത്രിയിലൂടെ ജീവിതത്തിലേക്ക്
ഇതിനകം 51 രേഗികളെ, ദാത്രി ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്നു യോജിച്ച മൂലകോശം സമാഹരിച്ചുനല്‍കി ജീവിതത്തിലേക്കു തിരികെ കൈപ്പിടിച്ചു നടത്തിയിട്ടുണ്ട്. ഇതില്‍ നാലു മലയാളികളും പെടും. മൂന്നു പേരാണ് കേരളത്തില്‍നിന്നു മൂലകോശം സംഭാവന ചെയ്തിരിക്കുന്നത്.

ഇത്തരം രോഗങ്ങള്‍ക്കൊണ്ടു ബുദ്ധിമുട്ടുന്ന ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവരും ദാത്രിയുടെ സഹായം തേടാറുണ്ട്. ദാത്രിയുടെ രജിസ്ട്രിയില്‍ യോജിച്ച ഡി.എന്‍.എ. ഘടനയുള്ളവര്‍ ഉണ്ടെങ്കില്‍ മൂലകോശം സമാഹരിച്ചു നല്‍കാന്‍ അവര്‍ തന്നെ മുന്‍കൈയെടുക്കും.

ഇന്ത്യയില്‍ ഒമ്പത് ആശുപത്രികളില്‍നിന്നാണ് ദാത്രി മൂലകോശങ്ങളെ വേര്‍തിരിച്ചെടുക്കുന്നത്. ട്രാസ്പ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച് രണ്ടു വര്‍ഷത്തിനു ശേഷം മാത്രമാണ് ദാതാവിനും സ്വീകര്‍ത്താവിനും പരസ്പരം കണ്ടുമുട്ടാന്‍ ഇവര്‍ അവസരമൊരുക്കുന്നത്. അതിനുമുമ്പ് ഇവര്‍ പരസ്പരം പരിചയപ്പെടരുതെന്നാണ് ദാത്രിയുടെ പോളിസിയെന്ന് കേരളത്തിലെ ദാത്രി ഡ്രൈവ് കോ-ഓഡിനേറ്റര്‍ അബി സാം ജോണ്‍ പറയുന്നു.

രക്തബന്ധമില്ലാത്ത രോഗികള്‍ക്ക് കേരളത്തിലാദ്യമായി മജ്ജ ദാനം ചെയ്ത് ചരിത്രം സൃഷ്ടിച്ചതിനു പിന്നിലും ദാത്രിയായിരുന്നു. തൃശൂര്‍ സ്വദേശികളായ സിധിനും ഗിരീഷിനുമാണ് മൂലകോശങ്ങള്‍ ദാനം നല്‍കി ചരിത്രത്തിന്റെ ഭാഗമായത്. ചെന്നൈയില്‍ ചികില്‍സയിലിരുന്ന രണ്ടു കുട്ടികള്‍ക്കാണ് അവര്‍ തങ്ങളുടെ ജീവന്‍ പകുത്തു നല്‍കിയത്.

മൂലകോശങ്ങള്‍ മാറ്റിവയ്ക്കുന്നത്
മറ്റു പലതുമായി മാറിയേക്കാവുന്ന വിഭജിക്കപ്പെടാത്ത കോശങ്ങളാണ് മൂലകോശങ്ങള്‍. ഇവ രണ്ടുതരമുണ്ട്. ഭ്രൂണാവസ്ഥയില്‍ രൂപം കൊള്ളുന്നവയും പ്രായപൂര്‍ത്തിയെത്തിയവയില്‍ കാണുന്നവയും. ഭ്രൂണം രൂപംകൊണ്ട് നാലോ അഞ്ചോ ദിവസത്തിനുള്ളിലാണ് ഭ്രൂണാവസ്ഥയിലുള്ള മൂലകോശങ്ങള്‍ രൂപപ്പെടുന്നത്. മജ്ജ, രക്തം, രക്തക്കുഴലുകള്‍, കരള്‍ എന്നിവയിലും മൂലകോശങ്ങള്‍ കാണാം. അസുഖബാധിതമായ സെല്ലുകളെ ആരോഗ്യമുള്ള മൂലകോശങ്ങള്‍ കൊണ്ട് പകരംവയ്ക്കുന്നതിനെയാണ് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് എന്നു പറയുന്നത്. ദാതാക്കളുടെ പൊക്കിള്‍ക്കൊടി, മജ്ജ, രക്തം എന്നിവയില്‍നിന്നെല്ലാം മൂലകോശങ്ങള്‍ ശേഖരിക്കാം. ഇവ ഉപയോഗിച്ചുകൊണ്ട് നിരവധി രോഗങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കാം.

ഏകദേശം നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെയാണു കോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. അതിനുവേണ്ടി 5 ദിവസം മുമ്പുതന്നെ ദാതാവിന്റെ ശരീരത്തില്‍ ഇവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ചില മരുന്നുകള്‍ കുത്തിവയ്ക്കുന്നു. ഒരു കൈയില്‍ നിന്നു ശേഖരിക്കുന്ന രക്തം മൂലകോശങ്ങള്‍ വേര്‍തിരിച്ച് മറുകൈയിലൂടെ തിരികെ കയറ്റുകയാണു ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന മൂലകോശങ്ങളാണ് രോഗിക്കു നല്‍കുന്നത്.

18-60 വയസ്സിനിടയിലുള്ള ആര്‍ക്കും മൂലകോശങ്ങള്‍ ദാനം ചെയ്യാം. അനുയോജ്യമായ സാംപിള്‍ കണെ്ടത്താന്‍ പതിനായിരത്തിലൊന്നു സാധ്യതയാണ് ഉള്ളതെന്നു കണക്കാക്കപ്പെടുന്നു. പൗരന്മാരുടെ ഒരു മൂലകോശ രജിസ്റ്റര്‍ ഉണ്ടാക്കുകയാണെങ്കില്‍ ഈ പ്രതിസന്ധി പരിഹരിക്കാനാവും.
-ടി. മുംതാസ്‌
(കടപ്പാട്: തേജസ്)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.