Latest News

മലയാളിയുടെ വധശിക്ഷ അബൂദാബി സുപ്രീം കോടതി റദ്ദാക്കി

അബൂദാബി: അബൂദാബിയില്‍ മാനഭംഗ കേസില്‍ ആരോപണവിധേയനായ മലയാളിയുടെ വധശിക്ഷ അബൂദാബി സുപ്രീം കോടതി റദ്ദ് ചെയ്തു. അപ്പീല്‍ കോടതിയിലേക്ക്‌ തീര്‍പ്പ് കല്‍പ്പിക്കാനായി സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. നിരപരാധിയെന്ന് വിശ്വസിക്കുന്ന മലയാളി പ്രതിയുടെ ബന്ധുക്കള്‍ കോടതിവിധിയില്‍ ഏറെ പ്രതീക്ഷയിലാണ്.

അബൂദാബിയിലെ സ്കൂളില്‍ ജീവനക്കാരനായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശിയാണ് ഏ‍ഴു വയസ്സുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാരോപിക്കപ്പെട്ട് വധശിക്ഷക്ക്‌ വിധിക്കപ്പെട്ടത്. എന്നാല്‍ ജീവനക്കാരന്‍റെ വധശിക്ഷ അബൂദാബി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. 

മുപ്പത്തിമൂന്ന് വര്‍ഷത്തിലധികമായി സര്‍വീസിലുള്ള ഇയാള്‍ കേവലം പൊലീസില്‍ കുറ്റസമ്മതം നടത്തിയെന്ന കാരണം പറഞ്ഞാണ് വധശിക്ഷക്ക്‌ വിധിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളിലെ പ്രധാനാധ്യാപകനടക്കമുള്ള സ്റ്റാഫുകളുടെ മൊ‍ഴിയും ഡി.എന്‍.എ പരിശോധനയും ഇയാള്‍ക്കനുകൂലമാണെന്നും പ്രതിക്ക്‌ വേണ്ടി നിയമനടപടികള്‍ നടത്തിയ അഡ്വക്കറ്റ് ഹാഷിക് ടി.കെ പറയുന്നു.

സ്കൂള്‍ മാനേജ്മെന്‍റിനെതിരെ അഞ്ച് മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ചാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കേസ് നടത്തുന്നത്. പ്രതിയെന്നാരോപിക്കപ്പടുന്നയാളുടെ ഭാര്യയും മൂന്ന് പെണ്‍കുട്ടികളും നാട്ടില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. അമ്പത്തിയഞ്ച് വയസ്സുള്ള പ്രതിയെന്നാരോപിക്കപ്പെടുന്നയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇയാളുടെ സഹോദരന്‍.

സ്വദേശി അഭിഭാഷകന്‍ ജാസിം സുബൈദിയും അഭിഭാഷകനായ ഹാഷികും ഇവര്‍ക്ക്‌ നിയമപരമായ സഹായവുമായി കൂടെയുണ്ട്. അപ്പീല്‍ കോടതിയില്‍ അനുകൂല വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.