Latest News

ഈ കുഞ്ഞുങ്ങള്‍ അനാഥരല്ല

''രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉമ്മാനെ കാണാന്‍ തോന്നും. ഉമ്മാനേം മരിച്ചുപോയ ഉപ്പാനേം ഓര്‍ത്ത് കരച്ചില്‍ വരും. ഇരുട്ടത്ത് കിടന്ന് കുറേ കരയും. വീട്ടിലാണെങ്കില്‍ ഉമ്മാന്റെ ഒപ്പമെങ്കിലും നിക്കാമായിരുന്നു. ഇവിടെ എനിക്കാരുമില്ല.'' മലപ്പുറം ജില്ലയിലെ പ്രമുഖ അനാഥാലയത്തിലെ ആറു വയസ്സുകാരന്റെ വാക്കുകളാണിത്. ചെറുപ്രായത്തില്‍ പിതാവ് മരിച്ചതോടെ വഴിമുട്ടിയ കുടുംബത്തില്‍നിന്നു ബന്ധുക്കളാണ് അവനെ അനാഥാലയത്തില്‍ എത്തിച്ചത്. 

തിരിച്ചുവരാത്ത ലോകത്തേക്ക് ബാപ്പ പോയതോടെ നഷ്ടങ്ങള്‍ മാത്രമാണ് അവനുണ്ടായത്. ഉമ്മ, വീട്, അനുജത്തി എല്ലാവരെയും വിട്ട് അനാഥാലയത്തിലെ ചിട്ടകളിലേക്കുള്ള പറിച്ചുനടല്‍. എല്ലാം അനുസരിക്കല്‍ നിര്‍ബന്ധമായ വെറും അന്തേവാസി മാത്രമാണ് അവന്‍. 

കൃത്യസമയത്ത് എഴുന്നേറ്റില്ലെങ്കില്‍, ബെല്ലടിക്കുമ്പോഴേക്കും ഭക്ഷണത്തിനെത്തിയില്ലെങ്കില്‍, ടൈംടേബിളനുസരിച്ചുള്ള സമയമത്രയും കുത്തിയിരുന്ന് പഠിച്ചില്ലെങ്കില്‍, കൃത്യസമയത്ത് ഉറങ്ങാന്‍ കിടന്നില്ലെങ്കില്‍ കണ്ണുരുട്ടുന്ന വാര്‍ഡന്‍ മാത്രമാണ് ഈ ആറു വയസ്സുകാരന്റെ ജീവിതത്തിലുള്ളത്. ഉമ്മയുടെ സാമീപ്യം കൊതിച്ച് രാത്രി തേങ്ങിക്കരയുന്ന ആറുവയസ്സുകാരന്റെ വേദന അനാഥാലയ നടത്തിപ്പുകാര്‍ക്ക് മനസ്സിലാവാതെ പോകുമ്പോള്‍ വഴിമാറുന്നത് അനാഥസംരക്ഷണമെന്ന മഹദ്കര്‍മം തന്നെയാണ്. 

ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ എല്ലാ സൗകര്യങ്ങള്‍ക്കുമപ്പുറം ഒരു കുട്ടിക്കു വേണ്ടത് മാതാവിന്റെ സാമീപ്യവും കുടുംബത്തിന്റെ സംരക്ഷണവുമാണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയാത്തിടത്തു നിന്നുമാണ് അനാഥസംരക്ഷണത്തിന്റെ പതനം തുടങ്ങുന്നത്.
ചിണുങ്ങിയെത്തുന്ന മഴയും ആദ്യ ദിവസം സ്‌കൂളിലെത്തിയ കുരുന്നുകളുടെ വലിയ വായിലുള്ള നിലവിളിയുമെല്ലാം ചേര്‍ന്ന് ശബ്ദമുഖരിതമാണ് കേരളത്തിലെ അധ്യയനവര്‍ഷാരംഭം. പുത്തന്‍ യൂനിഫോമും ബാഗും കുടയുമായി അമ്മയുടെ കൈപിടിച്ച് ആഹ്ലാദത്തോടെ സ്‌കൂള്‍മുറ്റത്തെത്തുന്ന കുരുന്നുകള്‍ അല്‍പ്പസമയത്തിനകം തോരാമഴയായി പെയ്തു തുടങ്ങും. പൗഡറിട്ട് കണ്ണെഴുതിയ മുഖത്തിന് അതിരിട്ട് കുഞ്ഞു കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങും. ചില വിരുതന്‍മാര്‍ മടങ്ങിപ്പോവുന്ന അമ്മയുടെ കൂടെ പോവാന്‍ ക്ലാസില്‍ നിന്നും ഇറങ്ങിയോടും. മറ്റു ചിലര്‍ ഇതൊന്നുമറിയാതെ പുതിയ ലോകത്തെ അദ്ഭുതങ്ങളിലേക്ക് കണ്ണുംനട്ട് നോക്കിയിരിപ്പുണ്ടാവും. പാട്ടും കളിയും കരച്ചിലുമെല്ലാം ഇടകലര്‍ന്ന ശബ്ദഘോഷമാണ് മലയാളിയുടെ വിദ്യാലയവര്‍ഷാരംഭം. വീടിന്റെ അകത്തളങ്ങളില്‍ നിന്നും വിദ്യാലയമെന്ന പുതിയ ലോകത്തേക്കുള്ള സഞ്ചാരത്തിന് തുടക്കംകുറിക്കുന്ന ദിവസം.
ആഹ്ലാദത്തിന്റെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്ത് നിശ്ശബ്ദമായ തേങ്ങലിന്റെ നിശ്വാസങ്ങള്‍ ഉയരുന്ന ദിനം കൂടിയാണിത്. 

കുടുംബത്തില്‍നിന്നും പറിച്ചുമാറ്റപ്പെടുന്ന കുരുന്നുകളുടെയും അവരെ ചേര്‍ത്തുനിര്‍ത്തി നിശ്ശബ്ദം തേങ്ങുന്ന അമ്മമാരുടെയും ദിവസം കൂടിയാണിത്. പക്ഷേ, പത്രത്താളുകളിലെ വിദ്യാലയ വര്‍ഷാരംഭത്തിന്റെ പടങ്ങളിലോ, ചാനല്‍ ദൃശ്യങ്ങളിലോ ഈ കുരുന്നുകളും അമ്മമാരും ഉണ്ടാവാറില്ല. അനാഥാലയത്തിന്റെ വര്‍ണമില്ലാത്ത ഇടനാഴികളില്‍ തളച്ചിടപ്പെട്ടവരാണ് അവര്‍. അമ്മയുടെ വാല്‍സല്യത്തില്‍നിന്ന്, വീടിന്റെ സുരക്ഷിതത്വത്തില്‍നിന്ന്, അനാഥാലയത്തിന്റെ ചിട്ടകളിലേക്കും വാര്‍ഡന്റെ കര്‍ശന നിര്‍ദേശങ്ങളിലേക്കും പറിച്ചു മാറ്റപ്പെട്ടവരാണ് അവര്‍. കുഞ്ഞിളം പ്രായത്തില്‍ തന്നെ പിതാവ് നഷ്ടമായവരാണ് അവര്‍. പിതാവ് മരിച്ചുപോയി എന്നതു മാത്രമാണ് അവരുടെ കുറ്റം.

പ്രവാചക മാതൃക മറക്കുന്നു
അനാഥസംരക്ഷണത്തിന് ലോകത്തെ ഏറ്റവും വലിയ മാതൃക പ്രവാചകന്‍ മുഹമ്മദ് നബിയാണ്. അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗത്തില്‍ ഇപ്രകാരമാവുമെന്നു പറഞ്ഞ് കൈയിലെ രണ്ടു വിരലുകള്‍ ചേര്‍ത്തുപിടിച്ച് കാണിച്ച പ്രവാചകന്‍ അനാഥരോട് ഏറെ കരുണയുള്ള വ്യക്തിയായിരുന്നു. പൊതുസ്ഥലത്തുവച്ച് മക്കളെ ലാളിക്കുന്നത് ഏതെങ്കിലും അനാഥര്‍ കണ്ടാല്‍ അവരുടെ മനസ്സു വേദനിക്കുമെന്നും അതിനാല്‍ പൊതുസ്ഥലത്തുവച്ചും അനാഥരുടെ മുന്നില്‍ വച്ചും മക്കളെ ലാളിക്കരുതെന്നും അനുചരന്‍മാരെ പഠിപ്പിച്ച മുഹമ്മദ് നബിയോളം അനാഥരുടെ മനസ്സറിഞ്ഞവര്‍ വേറെയുണ്ടായിട്ടില്ല. കാരണം അദ്ദേഹവും അനാഥനായിരുന്നു. അനാഥകളെ പ്രത്യേക കെട്ടിടങ്ങള്‍ നിര്‍മിച്ച് അതില്‍ അടച്ചുപൂട്ടിയല്ല പ്രവാചകന്‍ അനാഥസംരക്ഷണം നടത്തിയത്. പക്ഷേ, അനാഥസംരക്ഷണത്തില്‍ പ്രവാചകനെ മാതൃകയാക്കേണ്ട മുസ്‌ലിംസമുദായം പോലും ലക്ഷ്യത്തില്‍നിന്നു വഴിമാറി നടക്കുകയല്ലേ? കേരളത്തിലെ അനാഥാലയങ്ങള്‍ ചെയ്യുന്ന വിലമതിക്കാനാവാത്ത സേവനത്തിനിടയിലും ഇത്തരമൊരു ചോദ്യം പ്രസക്തമാണ്.

അംഗീകാരമില്ലാത്ത അനാഥാലയങ്ങള്‍
കേരളത്തില്‍ 1194 അനാഥാലയങ്ങളാണുള്ളത്. ഇതില്‍ 87 എണ്ണം ഒരു അംഗീകാരവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. 10 വയസ്സിനു താഴെയുള്ള ഇരുപതിനായിരത്തോളം പേരാണ് സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിലായിട്ടുള്ളത്. സ്വന്തം വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാന്‍ ഏറെ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് ഈ കുരുന്നുകള്‍. 

അനാഥാലയത്തിലെ താമസവുമായി പൊരുത്തപ്പെടുകയല്ലാതെ വേറെ വഴിയില്ലെന്നു വരുമ്പോള്‍ എതിര്‍പ്പുകാണിക്കാതെ എല്ലാറ്റിനും കീഴടങ്ങുകയാണിവര്‍. പക്ഷേ, ആ കീഴടങ്ങല്‍ പോലും നിവൃത്തികേടില്‍ നിന്നുണ്ടാവുന്നതാണ്. മാസത്തില്‍ രണ്ടു ദിവസം മാത്രമാണ് കുട്ടികളെ അനാഥാലയത്തില്‍നിന്നു വീട്ടിലേക്ക് അയക്കുന്നത്. ഈ കാര്യത്തില്‍ അനാഥാലയം നടത്തിപ്പുകാര്‍ കര്‍ക്കശ നിലപാടാണ് പുലര്‍ത്താറുള്ളത്. ആവശ്യപ്പെടുമ്പോഴെല്ലാം കുട്ടികളെ വീട്ടില്‍പോവാന്‍ അനുവദിച്ചാല്‍ അവര്‍ അനാഥാലയത്തില്‍ തിരികെയെത്താന്‍ മടികാണിക്കുമെന്നാണ് നടത്തിപ്പുകാരുടെ ന്യായം. വീട്ടിലേക്കുള്ള വഴിയടച്ച്, വീട്ടുകാരെ കാണുന്നതിനു പോലും നിയന്ത്രണമേര്‍പ്പെടുത്തി കര്‍ശന ചിട്ടകളോടെയാണ് അനാഥമക്കളെ വളര്‍ത്തുന്നത്. വീടും ബന്ധുക്കളുമുണ്ടായിട്ടും അവരില്‍ നിന്നെല്ലാമകറ്റി വളര്‍ത്തപ്പെടുന്ന ഇത്തരം കുട്ടികളില്‍ കാണപ്പെടുന്ന മാനസികപ്രശ്‌നങ്ങള്‍ ഏറെയാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.

കോഴിക്കോട് കാരന്തൂരിലുള്ള മര്‍ക്കസ് യതീംഖാനയില്‍ രണ്ടായിരത്തി മുന്നൂറോളം അനാഥരാണുള്ളത്. പക്ഷേ, അവിടെ താമസിക്കുന്നവര്‍ ഇരുനൂറോളം മാത്രം. പത്തു വയസ്സില്‍ താഴെയുള്ള അനാഥകുട്ടികളെ അവരുടെ വീടുകളില്‍ വളര്‍ത്തുന്നതിന് സാമ്പത്തികസഹായം നല്‍കുന്ന ഹോം കെയര്‍ പദ്ധതിയാണ് മര്‍ക്കസിന്റെ പ്രത്യേകത.
പ്രതിമാസം നിശ്ചിത തുക കുട്ടിയുടെ ചെലവിന് വീട്ടുകാര്‍ക്ക് നല്‍കുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്, ആന്ധ്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും മര്‍ക്കസ് ഹോംകെയര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. അനാഥരെ സംരക്ഷിക്കാന്‍ യതീംഖാനയില്‍ ചെലവാകുന്ന പണം വീട്ടുകാര്‍ക്കു നല്‍കി കുടുംബത്തോടൊപ്പം കഴിയാന്‍ അനാഥമക്കള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിയാണിത.്
അനാഥാലയങ്ങളല്ല, വീടിനകത്തെ സംരക്ഷണമാണ് അനാഥര്‍ക്കു വേണ്ടതെന്ന സന്ദേശം ലോകാടിസ്ഥാനത്തില്‍ തന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. അനാഥനാണെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ വളരാനുള്ള സാഹചര്യം നിഷേധിക്കരുതെന്നാണ് ഇതിനുവേണ്ടി രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ വെസ്റ്റ് ബൈഫ്‌ളീറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റിപ്ലെയ്‌സ്' എന്ന് സര്‍ക്കാരിതര സംഘടന ഉയര്‍ത്തുന്ന മുദ്രാവാക്യം 'അനാഥാലയമല്ല കുട്ടികള്‍ക്കുള്ള ഇടം, കുട്ടികളെ വീട്ടിലേക്കു തിരിച്ചയക്കുക' എന്നാണ്. ഇന്റര്‍ നാഷനല്‍ ചൈല്‍ഡ് കാംപയിന്‍ വഴി ലോകാടിസ്ഥാനത്തില്‍ തന്നെ ഈ ആശയം ഉയര്‍ത്താന്‍ 'റിപ്ലെയ്‌സ്'സംഘത്തിനു സാധിക്കുന്നുണ്ട്. പൂര്‍ണമായും അനാഥരായവരെ പോലും ദത്തു മുഖേന ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഏല്‍പ്പിച്ചു നല്‍കി അവരെ കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്തുകയെന്നതാണ് അനാഥസംരക്ഷണത്തിലെ അന്താരാഷ്ട്ര തത്ത്വം. 

മാതാവും കുടുംബവുമുണ്ടായിട്ടും കുട്ടികളെ കുടുംബത്തില്‍നിന്നു വേര്‍പെടുത്തി സംരക്ഷണം നല്‍കുകയെന്ന രീതി അനാഥകുഞ്ഞുങ്ങളോടു ചെയ്യുന്ന തിരുത്താനാവാത്ത ക്രൂരതയായിട്ടാണ് 'റിപ്ലെയ്‌സിലെ' അലന്‍ കിഫ് വിശേഷിപ്പിക്കുന്നത്. ബാല്യകാലത്ത് കുടുംബത്തില്‍നിന്നു ലഭിക്കേണ്ട സ്‌നേഹവും സരക്ഷണവും നിഷേധിച്ചാല്‍ പിന്നീട് ആര്‍ക്കാണ് അത് തിരികെ കൊടുക്കാനാവുക എന്ന അലന്‍ കിഫിന്റെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ലോകത്ത് ഏറ്റവുമധികം അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന നമ്മള്‍ തന്നെയാണ്.

നിയമലംഘനമാവുന്ന അനാഥസംരക്ഷണം
അനാഥസംരക്ഷണം മറ്റു പല ലക്ഷ്യങ്ങളിലേക്കുമുള്ള കുറുക്കുവഴിയായി മാറുമ്പോള്‍ ചവിട്ടിമെതിക്കപ്പെടുന്നത് മാനുഷികമൂല്യങ്ങളും കുട്ടികളുടെ അവകാശങ്ങളുമാണെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്ത്. അവസാന ആശ്രയമായി മാത്രമേ വളര്‍ത്തുകേന്ദ്രങ്ങളെ പരിഗണിക്കാവൂ എന്നാണ് അനാഥസംരക്ഷണ കേന്ദ്രങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച കാഴ്ചപ്പാട്. 

2000ത്തിലെ ബാലനീതി നിയമത്തില്‍ പറയുന്നത് മാതാപിതാക്കളില്ലാത്ത കുട്ടികളെ ദത്തുനല്‍കി കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്തണമെന്നാണ്. സ്‌പോണ്‍സര്‍ഷിപ്പ്, ഫോസ്റ്റര്‍ കെയര്‍ തുടങ്ങിയ മാര്‍ഗങ്ങളും അനാഥസംരക്ഷണത്തിന് അംഗീകരിച്ചവയായി ഉണ്ട്. ഇതൊന്നും പരിഗണിക്കാതെ കുട്ടികളെ ആദ്യം തന്നെ അനാഥാലയങ്ങളിലേക്കയക്കുന്ന രീതിയാണ് കേരളത്തില്‍ തുടരുന്നത്.
കോഴിക്കോട് മുക്കത്തെ ഓര്‍ഫനേജിലേക്ക് ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് 455 കുട്ടികളെ എത്തിച്ചത് ദിവസങ്ങള്‍ക്കു മുമ്പ് റെയില്‍വേ പോലിസ് പിടികൂടിയിരുന്നു. പശ്ചിമബംഗാളില്‍നിന്നുള്ള 123 കുട്ടികളെ മലപ്പുറം ജില്ലയിലെ വെട്ടത്തൂരിലുള്ള അനാഥാലയത്തിലേക്കാണ് എത്തിച്ചത്. ആറു മുതല്‍ 14 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ആറു വയസ്സു പ്രായമുള്ള കുട്ടികളെ പോലും വീട്ടില്‍നിന്നും നാട്ടില്‍നിന്നുമെല്ലാം മാറ്റി തികച്ചും വിഭിന്നമായ പ്രദേശത്തു കൊണ്ടുവന്ന് താമസിപ്പിക്കുന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. 

കുട്ടികളെ എത്തിച്ചവര്‍ക്കെതിരേ സെക്ഷന്‍ 370(5) പ്രകാരം മനുഷ്യക്കടത്തിന് കുറ്റം ചുമത്തിയിട്ടുണെ്ടന്നും 14 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും അഡ്വ. ഷരീഫ് ഉള്ളത്ത് പറഞ്ഞു.

കെ.എന്‍. നവാസ് അലി
(കടപ്പാട്: തേജസ്)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.