Latest News

മഞ്ജുഷ, പ്രതിശ്രുത വരനെയും മരണത്തിലേക്ക് ക്ഷണിച്ചു

അജാനൂര്‍: രാവണീശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും അജാനൂര്‍ കൊളവയലിലെ മഞ്ജുഷ(17) വിഷം കഴിച്ച് ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന്‍ സുരേഷിനെയും മരണത്തിലേക്ക് ക്ഷണിച്ചു. ദുബായില്‍ ജോലി നോക്കുന്ന ഉദുമ ബേവൂര്‍ സ്വദേശിയായ സുരേഷിനെ മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് മഞ്ജുഷ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്.

ഒന്നിച്ച്‌ ജീവിക്കണമെന്ന ആഗ്രഹം നടക്കില്ലെന്നും നമുക്ക് ഒന്നിച്ച് മരിക്കാമെന്നും മഞ്ജുഷ സുരേഷിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സംസാരത്തില്‍ പന്തികേട് തോന്നിയെങ്കിലും ഒട്ടേറെ ആശ്വാസ വചനങ്ങള്‍ പറഞ്ഞാണ് സുരേഷ് ഫോണ്‍ കട്ട് ചെയ്തത്. മഞ്ജുഷയുടെ മരണ വിവരമറിഞ്ഞ് നാട്ടിലെത്തിയ സുരേഷില്‍ നിന്ന് സംഭവം അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ ചന്ദ്രന്‍ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. 

ജൂലൈ 6 ന് ഉച്ചക്ക് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിഷം കഴിച്ച് അവശനിലയില്‍ പിന്നീട് കണ്ടെത്തിയ മഞ്ജുഷ ചികിത്സക്കിടെ അന്ന് രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. 

സംഭവ ദിവസം രാവിലെ സുരേഷ് മഞ്ജുഷയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് സുരേഷ് മഞ്ജുഷയുടെ പിതാവിനെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിക്കുകയും മഞ്ജുഷക്ക് ഫോണ്‍ കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അച്ഛന്‍ മഞ്ജുഷക്ക് ഫോണ്‍ നല്‍കിയെങ്കിലും താന്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. 

ഉച്ചയോടെ മഞ്ജുഷ സുരേഷിന് മിസ്ഡ് കോള്‍ നല്‍കിയതിനെ തുടര്‍ന്ന് സുരേഷ് തിരിച്ച് വിളിച്ചപ്പോള്‍ ആത്മഹത്യക്കുള്ള എല്ലാ ഒരുക്കങ്ങളിലുമായിരുന്നു പെണ്‍കുട്ടി. തനിക്ക് ഇനിയും സുരേഷിനെ ചതിക്കാനാവില്ലെന്ന് പെണ്‍കുട്ടി സുരേഷിനോട് പറയുകയും ഒന്നിച്ച് ജീവനൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നും നേരത്തെ ആരെങ്കിലുമായി പ്രണയബന്ധമുണ്ടായത് തെറ്റായി കാണേണ്ടെന്നും താന്‍ ഉടന്‍ നാട്ടിലെത്തുന്നുണ്ടെന്നും സുരേഷ് പെണ്‍കുട്ടിയോട് പറഞ്ഞെങ്കിലും ഇതിനിടയില്‍ വീട്ടില്‍ കുപ്പിയില്‍ നിറച്ച വിഷം മഞ്ജുഷ കുടിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് സൂചന. 

താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സുരേഷിനെ മഞ്ജുഷ അറിയിച്ചിരുന്നു. ഈ വിവരം സുരേഷ് നാട്ടിലെ ബന്ധുക്കള്‍ക്ക് കൈമാറി. അവര്‍ ഉടന്‍ വീട്ടിലെത്തുമ്പോഴേക്കും മഞ്ജുഷ വിഷം അകത്ത് ചെന്ന് അവശനിലയിലായിരുന്നു. സുരേഷുമായി വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി മടിക്കൈ ആലയിലെ തെയ്യം കലാകാരന്‍ അജിത്ത് കുമാറുമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവരും പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറുകയും അജിത്ത് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും ചെയ്തു. 

മഞ്ജുഷയെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അജിത്ത് കുമാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവരത് സമ്മതിച്ചിരുന്നില്ല. അജിത്തുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് മഞ്ജുഷ പ്രതിശ്രുത വരനെ അറിയിച്ചിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അജിത്ത് കുമാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നുണ്ട്. അജിത്തിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മഞ്ജുഷയുടെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി വീട്ടിലെത്തി പോലീസ് ശേഖരിക്കുന്നുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.