Latest News

മുന്‍ എം എല്‍ എമാര്‍ നേരിട്ടെത്തിയാല്‍ മാത്രം ഇനി ഹോസ്റ്റലില്‍ മുറി

തിരുവനന്തപുരം: എം എല്‍ എ ഹോസ്റ്റലില്‍ മുന്‍ എം എല്‍ എമാര്‍ക്ക് മുറി അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനമെടുത്തത്.

എം എല്‍ എമാര്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ മാത്രമെ ഇനി മുറി അനുവദിക്കൂവെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്ലാക്‌മെയില്‍ കേസിലെ പ്രതി എം എല്‍ എ ഹോസ്റ്റലില്‍ താമസിച്ച സംഭവത്തില്‍ നിയമസഭാ സെക്രട്ടറി അന്വേഷണം നടത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മുന്‍ എം എല്‍ എമാര്‍ക്ക് ഫോണ്‍ വഴിയോ കത്തുമുഖേനെയോ മുറി ബുക്കുചെയ്യാം. എന്നാല്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ മാത്രമെ മുറി അനുവദിക്കൂ. കത്തിന്റെ മാത്രം പിന്‍ബലത്തില്‍ അന്യവ്യക്തികള്‍ക്ക് മുറി നല്‍കില്ല. ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം മുറി അനുവദിക്കില്ല. മാസത്തില്‍ പരമാവധി പത്ത് ദിവസത്തേക്ക് മാത്രമെ മുറി അനുവദിക്കാവൂയെന്നും തീരുമാനിച്ചിട്ടുണ്ട്.

മുന്‍ എം എല്‍ എമാരുടെ കുടുംബാംഗങ്ങളെ മാത്രമെ മുറിയില്‍ അനുവദിക്കൂ. രാത്രി പത്തിനുശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എം എല്‍ എ ഹോസ്റ്റലിന്റെ ഗേറ്റില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താനും നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനം എടുത്തിട്ടുണ്ട്.

എം എല്‍ എ ഹോസ്റ്റലില്‍നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ടവര്‍ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. പോലീസിന് പരിശോധന നടത്താന്‍ അനുമതി നല്‍കുകയും സഹായത്തിന് വാച്ച് ആന്‍ഡ് വാര്‍ഡിനെ അയയ്ക്കുകയും ചെയ്തു.

പോലീസ് നിരീക്ഷിക്കുന്നതിനിടയില്‍ ഒരാള്‍ ഹോസ്റ്റലില്‍നിന്ന് ഇറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പോലീസ് പുറത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സ്പീക്കര്‍ പറഞ്ഞു.


Keywords: Thiruvananthapuram, MLA Hostel, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.