Latest News

ബ്ലാക്‌മെയിലിങ് കേസ്: റുക്‌സാനയും ബിന്ധ്യാസും കീഴടങ്ങി

കൊച്ചി: കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ റുക്‌സാനയും ബിന്ധ്യാസും കീഴടങ്ങി. ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകനൊപ്പം കൊച്ചി ഐജി ഓഫിസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് റുക്‌സാനയും ബിന്ധ്യാസും പറഞ്ഞു. അബ്ദുല്ലക്കുട്ടി എംഎല്‍എയ്ക്കും മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദിനും ഹവാല ബന്ധമുണ്ട്. ഇരുവരും കള്ളപ്പണ വാഹകരാണ്. തങ്ങളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ ജീവന് ഭീഷണിയുണ്ട്. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസും രാഷ്ട്രീയപ്രവര്‍ത്തകരു മായിരിക്കും ഉത്തരവാദികളെന്നും ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസില്‍ രാഷ്ട്രീയക്കാര്‍ക്കും പൊലീസുകാര്‍ക്കും വ്യക്തമായ താല്പര്യങ്ങളുണ്ട്. സജികുമാറും വിന്‍സന്റ് പെരേരയും രാഷ്ട്രീയക്കാരുടെ ബിനാമികളാണ്. അബ്ദുല്ലക്കുട്ടിയുടെയും ശരത്ചന്ദ്ര പ്രസാദിന്റെയും കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത് സജികുമാറാണ്. ഭരണത്തിലിരിക്കുന്ന എംഎല്‍എമാരുടെയും എംപിമാരുടെയും കള്ളപ്പണം കൈകാര്യം ചെയ്യുന്നത് സജികുമാറാണ്. തങ്ങള്‍ക്ക് ഇവരുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ മന്ത്രിമാരുമായി തനിക്ക് ബന്ധമുണ്ടെന്ന് എഴുതി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചു. ശരത്ചന്ദ്ര പ്രസാദുമായി ജയചന്ദ്രന് വര്‍ഷങ്ങളായി ബന്ധമുണ്ട്. ജയചന്ദ്രനെ തനിക്ക് വര്‍ഷങ്ങളായി പരിചയമുണ്ടെന്നും ബിന്ധ്യാസ് പറഞ്ഞു.

വൈകിട്ട് നാലുമണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നത്. അതേസമയം, നോട്ടീസ് പതിച്ചിരുന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അതാണ് ഹാജരാകാന്‍ താമസിച്ചതെന്നും ഇരുവരും വ്യക്തമാക്കി.

റുക്‌സാനയേയും ബിന്ധ്യാസിനേയും ഡിസിപി ആര്‍. നിശാന്തിനി നേരിട്ടെത്തി കമ്മീഷണര്‍ ഓഫിസിലേക്ക് കൊണ്ടുപോയി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.