Latest News

അഭിമാന നിമിഷം; 'മംഗള്‍യാന്‍' ചൊവ്വയില്‍

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന 'മംഗള്‍യാന്‍' പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍. 2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷം ബുധനാഴ്ച രാവിലെ 7.17നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയത്തിലെ ത്തിച്ച ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണ് ചൊവ്വാദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങള്‍.

ബുധനാഴ്ച പുലര്‍ച്ചെ 4.17ന് ചൊവ്വയുടെ സമീപത്ത് എത്തിയ മംഗള്‍യാന്‍, മെമന്‍റം വീല്‍ 180 ഡിഗ്രിയിലേക്ക് തിരിച്ച് പേടകത്തിന്‍െറ നിലവിലെ ദിശയില്‍ മാറ്റം വരുത്തി. തുടര്‍ന്ന് ചൊവ്വയുടെ നിഴല്‍ മറികടന്ന പേടകം മുന്‍നിശ്ചയ പ്രകാരം പ്രധാന ദ്രവ ഇന്ധന എന്‍ജിന്‍ (ലിക്വിഡ് അപോജി മോട്ടോര്‍) 24 മിനിട്ട് പ്രവര്‍ത്തിപ്പിച്ച് സെക്കന്‍ഡില്‍ നാല് കിലോമീറ്ററായി വേഗത കുറച്ച് പ്രവേശം പൂര്‍ത്തിയാക്കി. അതേസമയം, ലാം എന്‍ജിന്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കാനായി ഒരുക്കിയിരുന്ന എട്ട് ചെറു ഇന്ധന റോക്കറ്റുകള്‍ (ത്രസ്റ്ററുകള്‍) ഉപയോഗിക്കേണ്ടി വന്നില്ല.

ലാം എന്‍ജിന്‍ 24 സെക്കന്‍ഡ് ജ്വലിപ്പിക്കാന്‍ 249.5 കിലോഗ്രാം ഇന്ധനമാണ് വേണ്ടിവന്നത്. ചൊവ്വയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലം (പെരിജി) 423 കിലോമീറ്ററും ഏറ്റവും കൂടിയ അകലം (അപോജി) 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോള്‍ പേടകം സഞ്ചരിക്കുന്നത്. പേടകം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ ട്വിറ്ററിലൂടെ അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് 2013 നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഐ.എസ്.ആര്‍.ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി സി25 ആണ് പേടകത്തെ ഭൂഭ്രമണപഥത്തില്‍ എത്തിച്ചത്. ആറ് പ്രാവശ്യം ഘട്ടംഘട്ടമായി പേടകത്തിന്‍െറ സഞ്ചാരപഥം വികസിപ്പിച്ചു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ലാം എന്‍ജിന്‍ ജ്വലിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തുകടന്ന പേടകം സൗര സഞ്ചാരപഥത്തില്‍ പ്രവേശിച്ചു. സൗരപഥത്തില്‍ വലംവെയ്ക്കുന്നതിനിടെ ഡിസംബര്‍, 2014 ജൂണ്‍, സെപ്റ്റംബര്‍ എന്നിങ്ങനെ പേടകത്തിന്‍െറ ദിശയില്‍ മൂന്നുതവണ മാറ്റംവരുത്തി. ആഗസ്റ്റിലെ ദിശമാറ്റം വേണ്ടെന്നുവെച്ചു.

സെപ്റ്റംബര്‍ 22നാണ് നാലാമത്തേയും അവസാനത്തേതുമായ ദിശമാറ്റവും പ്രധാന ദ്രവ ഇന്ധന എന്‍ജി (ലിക്വിഡ് അപോജി മോട്ടോര്‍)ന്‍െറ പരീക്ഷണ ജ്വലനവും വിജയകരമായി പൂര്‍ത്തിയാക്കിയത്. 10 മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ലാം എന്‍ജിനാണ് സെപ്റ്റംബര്‍ 22ന് ജ്വലിപ്പിച്ചത്. ഏറ്റവും കുറഞ്ഞ ചെലവില്‍ (450 കോടി രൂപ) ചൊവ്വാദൗത്യം പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ച മംഗള്‍യാന്‍ ആറു മാസം ചൊവ്വയെ വലംവെയ്ക്കും. ഈ കാലയളവില്‍ ചൊവ്വയെകുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പേടകത്തിലെ അഞ്ച് ഉപകരണങ്ങള്‍ (പേ ലോഡ്സ്) വഴി ശേഖരിച്ച് ബംഗളൂരു, ഗോള്‍ഡ് സ്റ്റോണ്‍ (യു.എസ്), മാഡ്രിഡ് (സ്പെയിന്‍), കാന്‍ബെറ (ആസ്ട്രേലിയ) എന്നീ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കും.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.