Latest News

മനോജ്‌വധം: രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

തലശേരി: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കെ. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. രണ്ടാംപ്രതി വിഡിയോഗ്രഫര്‍ കിഴക്കേ കതിരൂര്‍ കുനിയില്‍ ഹൗസില്‍ സി.പി. ജിജേഷ് എന്ന ജിതേഷ്(33), ആറാംപ്രതി നിര്‍മാണത്തൊഴിലാളി കോട്ടയം പൊയില്‍ ചൂളാവില്‍ വീട്ടില്‍ പി. സുജിത്ത്(30) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സി മുന്‍പാകെ കീഴടങ്ങിയത്. നവംബര്‍ ഏഴുവരെ റിമാന്‍ഡ് ചെയ്ത ഇരുവരെയും കണ്ണൂര്‍ സബ് ജയിലിലേക്കു മാറ്റി.

ഉച്ചയ്ക്കു കോടതി പിരിഞ്ഞു ജഡ്ജി ചേംബറിലേക്കു പോയ ഉടനെ 1.45ന് ആണു പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വനൊപ്പം പ്രതികള്‍ ജഡ്ജിയുടെ ചേംബറില്‍ ഹാജരായത്. ഇതേത്തുടര്‍ന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യുവിനെ നോട്ടീസ് നല്‍കി വരുത്തി. സംഭവത്തില്‍ പരുക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രമോദ്, അക്രമികളുടെ കൂട്ടത്തില്‍ വിക്രമനൊപ്പം അന്നുതന്നെ തിരിച്ചറിഞ്ഞ പ്രതിയാണു വിഡിയോഗ്രഫര്‍ ജിതേഷ്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തിരയുന്നതിനിടയിലാണ് ഒളിവിലായിരുന്ന പ്രതികള്‍ കോടതിയില്‍ എത്തിയത്. പ്രതികളെ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരിച്ചറിയല്‍ പരേഡ് കഴിയുന്നതുവരെ പ്രതികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അപേക്ഷിച്ചു. മുഖംമൂടി അണിയിച്ചാണു പ്രതികളെ കോടതിയില്‍നിന്നു സബ്ജയിലിലേക്കു കൊണ്ടുപോയത്.

നേരത്തേ അറസ്റ്റിലായ പ്രതി തരിപ്പ പ്രഭാകരനെ മനോരോഗവിദഗ്ധനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും അയാളുടെ രക്തവും മൂത്രവും പരിശോധനയ്ക്കു വിധേയമാക്കണമെന്നും കാട്ടി പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.



Keywords:Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.