Latest News

ത്വാഇഫില്‍ കൊലക്കേസില്‍ തടവിലായ മലയാളിക്ക് മോചനം

ത്വാഇഫ്: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടരവര്‍ഷമായി ജയിലില്‍ കഴിഞ്ഞ മലയാളിയുവാവ് മോചിതനായി. മലപ്പുറം പെരിന്തല്‍മണ്ണ പുത്തനങ്ങാടി സ്വദേശി കളത്തില്‍ ശരീഫ് (34) ആണ് മോചിതനായത്. 

2012 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം. ത്വാഇഫിലെ അല്‍ഖുറുമയില്‍ ജോലി ചെയ്തിരുന്ന ശരീഫ് തമിഴ്നാട് നത്തം സ്വദേശി അബ്ദുറസാഖുമായി സാമ്പത്തിക ഇടപാടിനെ ചൊല്ലി നടന്ന തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും റസാഖ് കൊല്ലപ്പെടുകയുമായിരുന്നു. ഖുറമയില്‍ ബഖാല നടത്തുകയായിരുന്ന ശരീഫ് റസാഖില്‍ നിന്നു പണം വായ്പ വാങ്ങിയിരുന്നു. നാട്ടില്‍ അവധിക്ക് പോകാന്‍ ഒരാഴ്ച ബാക്കിയുളളപ്പോള്‍ റസാഖ് പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലയിലത്തെിയത്. 

ശരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിക്ക് മുമ്പാകെ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ത്വാഇഫ് ജയിലിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലുളള ശരീഫിന്‍െറ ബന്ധുക്കള്‍ കൊല്ലപ്പെട്ട അബ്ദുറസാഖിന്‍െറ കുടുംബവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി. റസാഖിന്‍െറ കുടുംബത്തിന് ദിയാ തുക നല്‍കി കേസ് ഒത്തുതീര്‍ക്കുകയും ശരീഫിന് മാപ്പ് നല്‍കുകയും ചെയ്തതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 

ബന്ധപ്പെട്ട രേഖകള്‍ ത്വാഇഫ് ജയില്‍ അധികൃതര്‍ക്കും കോടതിയിലും സമര്‍പ്പീച്ചു നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷമെടുത്തു. ത്വാഇഫ് നവോദയ നേതാക്കളായ ഇഖ്ബാല്‍ പുലാമന്തോള്‍, ആഖുല്‍ മുഹമ്മദ് എന്നിവര്‍ സഹായത്തിന് രംഗത്തുണ്ടായിരുന്നു. ബുധനാഴ്ച ജയില്‍ മോചിതനായ ശരീഫ് കഴിഞ്ഞ ദിവസം നാട്ടിലത്തെി. ഭാര്യയും ഒരുകുട്ടിയുമുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.