Latest News

കിരീടം ചൂടി കോഴിക്കോടും പാലക്കാടും

കോഴിക്കോട്: ഏഴു ദിവസം നീണ്ടുനിന്ന 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല വീണപ്പോള്‍ 916 പോയന്‍റുകള്‍ വീതം നേടി പാലക്കാടും ആതിഥേയരായ കോഴിക്കോടും സ്വര്‍ണക്കപ്പ് പങ്കിട്ടു. തൃശൂര്‍ (899), കണ്ണൂര്‍ (889) എന്നീ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കലോത്സവ ചരിത്രത്തില്‍ നാലാം തവണയാണ് സ്വര്‍ണക്കപ്പ് പങ്കിടുന്നത്. കോഴിക്കോടിന്‍െറ തുടര്‍ച്ചയായ ട്രിപ്പ്ള്‍ ഹാട്രിക് നേട്ടം കൂടിയാണിത്.

മലപ്പുറം (870), എറണാകുളം (860), ആലപ്പുഴ (846), കോട്ടയം (844), കൊല്ലം (839), തിരുവനന്തപുരം (833), കാസര്‍കോട് (832), വയനാട് (811), പത്തനംതിട്ട (748), ഇടുക്കി (720) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയന്‍റ് നില. പാലക്കാടിന്‍െറ മൂന്നും കോഴിക്കോടിന്‍െറ നാലും അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ വൈകിയത് അന്തിമ ഫലപ്രഖ്യാപനം വൈകാന്‍ ഇടയാക്കി.

2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി എട്ടുതവണ സുവര്‍ണ കപ്പ് കോഴിക്കോടിന്‍്റെ കൈകളില്‍ ഭദ്രമായിരുന്നു. ആതിഥേയരായ പാലക്കാടിനെ ആറു പോയന്‍റ് പിന്നിലാക്കിയാണ് കഴിഞ്ഞ തവണ കോഴിക്കോട് കപ്പ് നേടിയത്. കലോത്സവ ചരിത്രത്തില്‍ ഇതോടെ മൊത്തം 15 തവണ കോഴിക്കോട് കപ്പ് നേടിയിട്ടുണ്ട്. പാലക്കാടിനാവട്ടെ ഇത് മൂന്നാം തവണയാണ് കപ്പില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

ജയറാം, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ താരസമ്പന്നമാക്കിയ സമാപനസമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, എം.കെ മുനീര്‍, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ എം. ഉമ്മര്‍ മാസ്റ്റര്‍, എ. പ്രദീപ് കുമാര്‍, കോഴിക്കോട് മേയര്‍ എ.കെ പ്രേമജം അടക്കമുള്ളവര്‍ പങ്കെടുത്തു.

ജനപങ്കാളിത്തം കൊണ്ടും ഒൗദ്യോഗിക സംഘാടനത്തിനപ്പുറത്തെ ജനകീയ സംഘാടനം കൊണ്ടും കോഴിക്കോടന്‍ കലോത്സവം ശ്രദ്ധേയമായിരുന്നു. ഏറെ വൈകി ഈ മണ്ണിലേക്ക് വന്ന കലോത്സവം മികച്ചതാവുമോ എന്ന ആശങ്കയെ അസ്ഥാനത്താക്കിയാണ് മേള സമാപിച്ചത്. അനിയന്ത്രിതമായ അപ്പീലുകള്‍ ആണ് മേളക്ക് അല്‍പമെങ്കിലും മങ്ങലേല്‍പിച്ചത്. 1400ലേറെ അപ്പീലുകളാണ് ഇത്തവണ ഒഴുകിയെത്തിയത്.

വൈകിയെത്തിയ മേളയെ ഇരുകൈയും നീട്ടി നാടു സ്വീകരിക്കുന്ന കാഴ്ചയായിരുന്നു. രാപ്പകലുകള്‍ നീണ്ട മേളയില്‍ കാര്യമായ കുറവുകള്‍ ഒന്നും ഉണ്ടായില്ല. സംഘാടക സമിതികള്‍ക്കപ്പുറം നീളുന്ന ഒരു കൂട്ടായ്മയായിരുന്നു വിജയം കുറ്റമറ്റതാക്കിയതിനു പിന്നില്‍. ഊണും ഉറക്കവുമൊന്നും കാര്യമാക്കാതെ അവര്‍ അധ്വാനിച്ചു. സംഘാടകരായ 20 സബ് കമ്മിറ്റികള്‍ക്കും അപ്പുറമാണ് ഇക്കൂട്ടരുടെ കഠിനാധ്വാനം. ഇവരുടെ നേരും നെറിയുമാണ് കലോത്സവം വിട പറയുമ്പോള്‍ കോഴിക്കോടിനെ കുറിച്ചുള്ള ഓര്‍മകളാവുക.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.