Latest News

നവ വധുവിനെ ദുബായിയില്‍ കാണാതായ സംഭവം; ഭര്‍ത്താവ് പത്താം വര്‍ഷം അറസ്റ്റില്‍

തൃപ്പൂണിത്തുറ: ഭര്‍ത്താവിനൊപ്പം ദുബായിയിലെത്തിയ നവ വധു മൂന്നാം ദിവസം അവിടെ കാമുകനോടൊപ്പം ഒളിച്ചോടി കാണാതായി എന്നുപറയുന്ന സംഭവത്തില്‍ കേസന്വേഷണത്തിന്റെ പത്താം വര്‍ഷം യുവതിയുടെ ഭര്‍ത്താവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഏറെ വിവാദമായ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോട്ട് ജോര്‍ജിന്റെ മകള്‍ സ്മിത (25) യുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44) യെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സ്മിത ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന കാര്യം പോലും സംശയമാണെന്ന് പോലീസ് പറഞ്ഞു. കാമുകനായ ഡോക്ടറോടൊപ്പം താന്‍ പോകുന്നതായി കാണിച്ച് സ്മിത എഴുതിവെച്ചിരുന്നതായി ആന്റണി ഹാജരാക്കിയ കത്ത് ഫൊറന്‍സിക് പരിശോധനയില്‍ ആന്റണി തന്നെ എഴുതിയതാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് എസ്പി കെ.ജി. സൈമണ്‍ അറിയിച്ചു. 

വ്യാജരേഖ ചമയ്ക്കല്‍, പ്രലോഭിപ്പിച്ച് അന്യായമായി വിദേശത്ത് തടങ്കലില്‍ വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ആന്റണിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പത്തുവര്‍ഷമായി ഇയാള്‍ പോലീസിനേയും നാട്ടുകാരേയും മാധ്യമ പ്രവര്‍ത്തകരേയും വിദഗ്ദ്ധമായി കബളിപ്പിച്ചുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കൃത്യം നടന്നത് വിദേശ രാജ്യത്തായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിതാണ്:

2005 സപ്തംബര്‍ ഒന്നിനായിരുന്നു ആന്റണി സ്മിതയുമായി ദുബായിയിലെത്തിയത്. മൂന്നാം തീയതിയാണ് താമസസ്ഥലത്തു നിന്ന് സ്മിതയെ കാണാതായത്. അതിന് മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദുബായിയില്‍ ജോലിക്കാരനായിരുന്ന ആന്റണി 16 ദിവസമാണ് നാട്ടില്‍ സ്മിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമേ ഇയാള്‍ക്കുള്ളൂ. സ്മിത എം.സി.എ. ബിരുദധാരിണിയാണ്. വിസിറ്റിംഗ് വിസയിലാണ് സ്മിതയെ ദുബായിയില്‍ കൊണ്ടുവന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. 

ആന്റണിയുടെ നിര്‍ദേശപ്രകാരം വിവാഹ സമ്മാനമായി കിട്ടിയ 38 പവന്റെ ആഭരണങ്ങളുമണിഞ്ഞാണ് സ്മിത ദുബായിയിലെത്തിയത്. മൂന്നാം തീയതി വൈകീട്ട് ആന്റണി സ്മിതയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് സ്മിതയെ വീട്ടില്‍ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. വൈറ്റില സ്വദേശിയായ കാമുകന്‍ ഡോക്ടറോടൊപ്പം പോകുന്നതായി കാണിക്കുന്ന ഒരു കത്ത് സ്മിത എഴുതിവെച്ചിരുന്നതായും അറിയിച്ചു.

ഈ കത്തിന്റെ പകര്‍പ്പുകള്‍ നാട്ടില്‍ ബന്ധുക്കള്‍ക്ക് ഇയാള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് സ്മിതയുടെ മാതാപിതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി കൊടുക്കുകയുമുണ്ടായി. അതിനിടെ ദുബായിയിലുണ്ടായിരുന്ന സ്മിതയുടെ ഒരു ബന്ധു മാക്‌സണ്‍ സംഭവത്തെക്കുറിച്ചന്വേഷിക്കാനായി ആന്റണിയുടെ താമസ സ്ഥലത്തെത്തിയപ്പോള്‍ കണ്ണൂര്‍ സ്വദേശിനി മിനി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ അവിടെ ദുരൂഹ സാഹചര്യത്തില്‍ കാണാനിടയായി. 

അതേക്കുറിച്ച് ചോദിച്ച് മാക്‌സണും ആന്റണിയുമായി വാക്കുതര്‍ക്കവും നടന്നു. ഇതിനു ശേഷം മാക്‌സണ്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് ആന്റണി ദുബായ് പോലീസില്‍ പരാതിപ്പെടുകയും മാക്‌സണെ പോലീസ് അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലടയ്ക്കുകയും ചെയ്തു. ജയിലില്‍ നിന്നിറങ്ങിയ മാക്‌സണിന്റെ പരാതിപ്രകാരം അവിഹിത ബന്ധം ആരോപിച്ച് ആന്റണിയേയും കൂടെയുണ്ടായിരുന്ന യുവതിയേയും പോലീസ് അറസ്റ്റ് ചെയ്ത് മൂന്നുമാസത്തോളം ജയിലിലാക്കിയ സംഭവവും ഉണ്ടായി.

പിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആന്റണി മലയാളി സംഘടനകളെയും മാധ്യമങ്ങളെയും സമീപിച്ച് ഭാര്യ ഒളിച്ചോടിപ്പോയതിന്റെ പേരില്‍ നിരപരാധിയായ തന്നെ പീഡിപ്പിക്കുന്നുവെന്ന മട്ടില്‍ വാര്‍ത്തകളും സൃഷ്ടിച്ചു. തന്റെ ഭാര്യയെ കണ്ടുപിടിച്ചുതരണമെന്നാവശ്യപ്പെട്ട് ആന്റണി ദുബായ് പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റും പരാതിപ്പെടുകയുമുണ്ടായി. അന്വേഷണം മുറുകുന്നതിനിടയില്‍ ആന്റണി അമേരിക്കയിലേക്ക് കടന്നു. അവിടെ നല്ല ശമ്പളത്തില്‍ റിഫൈനറിയില്‍ ജോലിനോക്കി വരികയാണ് ഇയാള്‍.

അതിനിടെ ഭാര്യയുടെ അവിഹിത ബന്ധം ആരോപിച്ച് കേരളത്തില്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയ ആന്റണി എതിര്‍ കക്ഷിയുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി വിവാഹ മോ ചനം നേടി. തുടര്‍ന്ന് ആലുവ സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.

ആന്റണി നാട്ടില്‍ വരുന്നുണ്ടെന്നറിഞ്ഞ സ്മിതയുടെ ബന്ധുക്കള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആന്റണിയെ പിടികൂടി പള്ളുരുത്തി പോലീസിലേല്പിക്കുകയും സ്മിതയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ആന്റണിയെ അറസ്റ്റ് ചെയ്തില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് സ്മിതയുടെ പിതാവ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. 

പലതവണ ആന്റണിയെ ചോദ്യം ചെയ്‌തെങ്കിലും താന്‍ നിരപരാധിയാണ് എന്ന ഉറച്ച നിലപാടാണ് ആന്റണി സ്വീകരിച്ചിരുന്നത്.

ആന്റണി ഹാജരാക്കിയ സ്മിത എഴുതിയതായി പറയപ്പെടുന്ന കത്താണ് കേസില്‍ വഴിത്തിരിവായതെന്ന് എസ്പി കെ.ജി. സൈമണും ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനും പറഞ്ഞു. ക്രൈം ബ്രാഞ്ച് എസ്‌ഐ മാരായ സി.എ. തോമസ്, ജോസ് എബ്രഹാം, ജി. പ്രഫുല്ലകുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ നന്ദകുമാര്‍, സേവ്യര്‍ സാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ആന്റണിയെ തെളിവെടുപ്പിനായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.