Latest News

ഹൊസൂര്‍ ട്രെയിന്‍ അപകടം: നടുക്കം വിട്ടുമാറാതെ വിഷ്ണു

ബംഗളൂരു: ക്ഷണനേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്. ജീവിതത്തി നും മരണത്തിനുമിടയിലെ ഒരു മിന്നല്‍പ്പിണര്‍. ഒപ്പമുണ്ടായിരുന്നവര്‍ മരണത്തിലേക്കു വീണപ്പോഴും ഭാഗ്യം തനിക്കു രക്ഷയായി. വെളളിയാഴ്ച രാവിലെ ഹൊസൂരില്‍ അപകടത്തില്‍പെട്ട ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി ട്രെയിനില്‍നിന്നു രക്ഷപ്പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി വിഷ്ണുവിന് ഇപ്പോഴും നടുക്കം മാറിയിട്ടില്ല.

ചേരാനെല്ലൂര്‍ നടുവിലപ്പള്ളില്‍ ഓണംപോയില്‍ വീട്ടില്‍ സദാനന്ദന്റെയും രാജാമണിയുടെ മകനായ വിഷ്ണു തലനാരിഴയ്ക്കാണു മരണത്തില്‍നിന്നു രക്ഷപ്പെട്ടത്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ വിഷ്ണു ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു നാട്ടിലെത്തിയത്. ചെന്നൈയില്‍ ഒരു ഇന്റര്‍വ്യൂവിനു പങ്കെടുക്കാനും ബംഗളൂരുവില്‍ എന്‍ജിനിയറായ ഭാര്യ മിനുവിനെ കാണാനുമാണു വിഷ്ണു ഏതാനും ദിവസം മുന്‍പ് വീട്ടില്‍നിന്നു യാത്ര തിരിച്ചത്. ചെന്നൈയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തശേഷം ബംഗളൂരുവില്‍ എത്തി. കുറച്ചുദിവസം അവിടെ ചെലവഴിച്ചശേഷമാണു വെളളിയാഴ്ച രാവിലെ ഇന്റര്‍സിറ്റിയില്‍ നാട്ടിലേക്കു യാത്ര തിരിച്ചത്.

ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍നിന്നു രാവിലെ ആറേകാലോടെ ട്രെയിനില്‍ കയറിയ വിഷ്ണു ഡിഎട്ടില്‍ സീറ്റ് നമ്പര്‍ അഞ്ചിലാണു യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ ഹൊസൂര്‍ സ്റ്റേഷനു സമീപമെത്തിയപ്പോഴായിരുന്നു അപകടം.

പിന്നിലെ ബോഗി ഡി എട്ടിലേക്ക് ഇടിച്ചു കയറിവന്നതിന്റെ ആഘാതത്തില്‍ വിഷ്ണു പുറത്തേക്കു തെറിച്ചുവീണതിനെ തുടര്‍ന്നു നിസാര പരിക്കോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കൈയിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളും ലാപ്‌ടോപ്പും നഷ്ടപ്പെട്ടു. പുറത്തേക്കു തെറിച്ചുവീണ ഉടനെ മൊബൈല്‍ ഫോണ്‍ തപ്പിയെടുത്തു. മുഴുവന്‍ തകര്‍ന്നുവെങ്കിലും വീട്ടിലെ നമ്പറില്‍ അച്ഛനെ വിളിച്ച് അപകടമുണ്ടായ വിവരം പറഞ്ഞു. 

ബംഗളൂരുവിലെ ഭാര്യയുടെ ബന്ധുക്കളെത്തിയാണു വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്. തല യ്ക്കു ചെറിയ തോതില്‍ പരിക്കേറ്റതിനാല്‍ വിശദമായ പരിശോധനയ്ക്കായി ബാംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കു കയാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.