Latest News

ആത്മീയതയുടെ മറവില്‍ പീഡനം: പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഭാര്യ ഒളിവില്‍

കാഞ്ഞങ്ങാട്: [www.malabarflash.com]പിതാവ് ആത്മഹത്യ ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിനെ ഭര്‍തൃമതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യുന്നതിനായി കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ഭീമനടി കാലിക്കടവിലെ കല്ലാനിക്കാട്ട് സണ്ണിയെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് സി ഐ ടി പി സുമേഷിന്റെ കസ്റ്റഡിയില്‍ വിട്ടത്.

പ്രാര്‍ത്ഥനക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ സണ്ണി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സണ്ണിയുടെ ഭാര്യ ലിന്‍സി ഈ കേസില്‍ രണ്ടാം പ്രതിയാണ്. പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തി വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം കൊയ്തിരുന്ന സണ്ണി ഇതിന്റെ പേരില്‍ തന്നെയാണ് കണ്ണൂര്‍ സ്വദേശിനിയും ബളാലില്‍ താമസക്കാരിയുമായ ഭര്‍തൃമതിയെ കാലിക്കടവിലെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനത്തിനിരയാക്കിയത്.
യുവതിയുടെ ഭര്‍ത്താവ് ബളാലില്‍ റബ്ബര്‍ ടാപ്പിംഗിനെടുത്ത് അവിടെ തന്നെ ഷെഡ്ഡ് നിര്‍മ്മിച്ച് താമസിച്ച് വരികയായിരുന്നു. സണ്ണിയുടെയും യുവതിയുടെയും മക്കള്‍ ഒരേ സ്‌കൂളില്‍ പഠിക്കുന്നവരായതിനാല്‍ ഇവര്‍ തമ്മിലുള്ള പരിചയവും യുവതിയെ കെണിയില്‍ വീഴ്ത്താന്‍ സണ്ണിക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയും ചെയ്തു. 

പ്രാര്‍ത്ഥനയുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് സണ്ണിയുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ കാലിക്കടവിലെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയത് ഭാര്യ ലിന്‍സിയാണ്. എന്നാല്‍ യുവതി ഈ വീട്ടില്‍ എത്തുന്നതിന് മുമ്പെ ലിന്‍സി അവിടെ നിന്ന് മാറി നില്‍ക്കുകയായിരുന്നു. യുവതിയെ പീഡിപ്പിക്കാന്‍ ലിന്‍സി ഒത്താശ നല്‍കിയതിന് തെളിവാണിതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പിതാവ് കല്ലാനിക്കാട്ട് മാത്യു വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സണ്ണിക്കെതിരെ നേരത്തെ പോലീസ് ആത്മഹത്യാ പ്രേരണക്കെതിരെ കേസെടുക്കുകയും പ്രതി പിന്നീട് അറസ്റ്റിലാവുകയും ചെയ്തിരുന്നു. സണ്ണിയുടെ പീഡനം സഹിക്കാനാകാതെയാണ് മാത്യു ജീവനൊടുക്കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. 

ഈ കേസില്‍ റിമാന്റ് ചെയ്യപ്പെട്ട സണ്ണി രണ്ടാഴ്ചയോളമായി ജയിലില്‍ കഴിയുകയാണ്. പിതാവ് ആത്മഹത്യ ചെയ്യുന്നതിന് ഒരു മാസം മുമ്പാണ് യുവതിയെ സണ്ണി ബലാത്സംഗത്തിനിരയാക്കിയത്.
ഈ രംഗം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച സണ്ണി ഇത്കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗ കേസില്‍ വെള്ളരിക്കുണ്ട് സി ഐ ജയിലിലെത്തിയാണ് സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ഐ കഴിഞ്ഞ ദിവസം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിച്ച കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. സണ്ണിയെ കാലിക്കടവിലെ വീട്ടിലേക്കും പരാതിക്കാരിയായ യുവതിയുടെ താമസ സ്ഥലത്തേക്കും കൊണ്ടുപോയി തെളിവെടുപ്പിന് വിധേയനാക്കി. 

മുമ്പ് ഭാര്യ മരിച്ചുപോയെന്ന് തെറ്റിദ്ധരിപ്പിച്ച് കര്‍ണ്ണാടകയില്‍ സണ്ണി മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. ലിന്‍സിയുടെ അറിവോടെയായിരുന്നു ഇതെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. കര്‍ണ്ണാടകയിലെ വധുവിന്റെ വീട്ടുകാര്‍ ഭീമനടിയില്‍ അന്വേഷണം നടത്തിയതോടെയാണ് സണ്ണിയുടെ വിവാഹ തട്ടിപ്പ് നീക്കം പരാജയപ്പെട്ടത്.
നടുവില്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ അനുകൂല സാഹചര്യമുണ്ടാക്കിയ സണ്ണിയുടെ ഭാര്യ ലിന്‍സി പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുകയാണ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.