Latest News

സരിതയുടെ കത്തില്‍ 13 വിഐപികള്‍: മുന്‍ ജയില്‍ ഡിജിപി

കൊച്ചി:[www.malabarflash.com] സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ 42 പേജുള്ള കത്തില്‍ 13 വിഐപികളുടെയും ഒരു ഉദ്യോഗസ്ഥന്റെയും പേരുകള്‍ ഉണ്ടായിരുന്നതായി മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്.

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ലെന്നും ചോദ്യത്തിനു മറുപടിയായി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. സരിതയുടെ യഥാര്‍ഥ കത്ത് കമ്മീഷനില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ കത്തിലെ പ്രമുഖരെക്കുറിച്ചു താന്‍ കേട്ടറിഞ്ഞ വിവരങ്ങള്‍ അറിയിച്ചാല്‍ അതൊരു ആരോപണം മാത്രമായി മാറും. അതിനാലാണു പേരുകള്‍ വെളിപ്പെടുത്താന്‍ തയാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. എന്തിനാണ് അദ്ദേഹത്തിന്റെ പേര് ആവശ്യമില്ലാതെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതെന്ന് അറിയില്ല. കമ്മീഷനില്‍ കക്ഷി ചേര്‍ന്നിട്ടുള്ള അഡ്വ.പി.എന്‍. സുകുമാരന്റെ വിസ്താരത്തിനിടെയാണ് അലക്‌സാണ്ടര്‍ ജേക്കബ് ഇക്കാര്യം പറഞ്ഞത്. പത്തനംതിട്ട ജില്ലാ ജയിലിലായിരുന്ന സരിത എസ്. നായരെ അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റിയതു സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഇതു സംബന്ധിച്ച് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താന്‍ മറ്റ് ഉദ്യോഗസ്ഥരുമായി ആലോചിച്ചാണ് അട്ടക്കുളങ്ങര ജയിലിലേക്കു സരിതയെ മാറ്റിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ചോദ്യംചെയ്തതിനു ശേഷം സരിതയെ ജയിലില്‍ തിരികെ കൊണ്ടുവന്നപ്പോള്‍ സരിതയില്‍നിന്ന് ഒരു കത്ത് പിടിച്ചെടുത്തിരുന്നു.

സരിതയില്‍നിന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത 21 പേപ്പറുകളില്‍ തയാറാക്കിയ 42 പുറങ്ങളുള്ള ഈ കത്ത് സരിതയുടെ നിര്‍ദേശപ്രകാരം അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ കൈയില്‍ ജയില്‍ചട്ടം 751-ാം വകുപ്പ് പ്രകാരം രജിസ്റ്ററില്‍ രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ ഏല്‍പ്പിക്കുകയായിരുന്നു. ജയിലില്‍ സരിതയെ കാണാന്‍ സരിതയുടെ അമ്മയ്ക്കും അഭിഭാഷകനും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് അനുമതി നല്‍കിയിരുന്നത്. സരിതയെ കാണണമെന്നാവശ്യപ്പെട്ട് 150ലധികം അപേക്ഷകള്‍ വന്നതിനെത്തുടര്‍ന്നാണു സന്ദര്‍ശനത്തിനു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, എറണാകുളം അസിസ്റ്റന്റ് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരിത സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുന്നതിന്റെ തലേദിവസം സരിതയുടെ ബന്ധുവെന്നു പറഞ്ഞ് അമ്മയോടൊപ്പം വന്ന ഒരാള്‍ ജയിലില്‍ സരിതയെ കണ്ടതായും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇയാളെക്കുറിച്ചു താന്‍ പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നു മനസിലായതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. അട്ടക്കുളങ്ങര ജയിലിലെ വനിതാ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സരിത എഴുതിയ കത്ത് നാലു പേജുകള്‍ ഉള്ളതായിരുന്നുന്നെന്നു ജയില്‍ സൂപ്രണ്ട് മുഖേന അറിഞ്ഞു.

എന്നാല്‍, സരിതയെഴുതിയ ഒരു കത്തും താന്‍ നേരില്‍ കണ്ടിട്ടില്ല. കത്തിനെക്കുറിച്ചു ജയില്‍ ഉദ്യോഗസ്ഥരില്‍നിന്ന് അറിഞ്ഞ കാര്യങ്ങളാണു താനിവിടെ ബോധിപ്പിക്കുന്നതെന്നും അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷനില്‍ മൊഴി നല്‍കി. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ സരിത എസ്. നായര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നു സരിതയെ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ സിപിഒമാരായ മുഹമ്മദ് ഇക്ബാല്‍, കെ.കെ. നന്ദകുമാര്‍ എന്നിവരും വെള്ളിയാഴ്ച കമ്മീഷനില്‍ മൊഴി നല്‍കി. ഈ മാസം 26നുശേഷം സോളാര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കാന്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.