Latest News

അമ്മ രണ്ടു കുഞ്ഞുങ്ങളുമായി പുഴയില്‍ ചാടി; മൂന്നുപേരും മരിച്ചു

ആലുവ:[www.malabarflash.com] അധ്യാപികയായ അമ്മ രണ്ടു കുഞ്ഞുങ്ങളുമായി പെരിയാറ്റില്‍ ചാടിമരിച്ചു. കങ്ങരപ്പടി നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (28), മക്കളായ അനാമിക (നാല്), അര്‍ജുന്‍ കൃഷ്ണന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്.
ശിവരാത്രി മണപ്പുറത്തിനു സമീപം കുട്ടിവനത്തോടു ചേര്‍ന്നു തിങ്കളാഴ്ച വൈകിട്ടു നാലരയോടെയാണ് സംഭവം.

തേവയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയാണ് നീതു. കങ്ങരപ്പടി ഹോളിക്രോസ് സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് അനാമിക. അര്‍ജുനെ എടുത്തും അനാമികയെ കൈപിടിച്ചു നടത്തിയും പുഴയോരത്തെത്തിയ നീതു പൊടുന്നനെ ഇരുവരെയും ചേര്‍ത്തുപിടിച്ചു പുഴയിലേക്കു ചാടുകയായിരുന്നു. അക്കരെ ഫ് ളാറ്റില്‍ താമസിക്കുന്നവരും പുഴയിലുണ്ടായിരുന്ന മീന്‍പിടിത്തക്കാരും പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചു. അഗ്‌നിശമനസേന കുതിച്ചെത്തി പുഴയില്‍ തിരച്ചില്‍ നടത്തി. പത്തു മിനിറ്റിനുള്ളില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കിട്ടി. ആറരയോടെയാണ് നീതുവിന്റെ മൃതദേഹം കണ്ടെടുത്തത്. പുഴയില്‍ ഈ ഭാഗത്ത് 20 അടിയോളം ആഴമുണ്ട്.


ചെങ്ങമനാട് തേറാട്ടിക്കുന്ന് കുളശേരില്‍ സലിംകുമാറിന്റെയും മഹേശ്വരിയുടെയും മകളാണ് നീതു. ഇടുക്കിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ് അഭിലാഷ്. നീതുവിന്റെ സഹോദരന്‍ മഞ്ജുഷിന്റെ വിവാഹ നിശ്ചയമായിരുന്നു ഞായറാഴ്ച. ചടങ്ങുകള്‍ കഴിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് നീതുവും ഭര്‍ത്താവും മക്കളും മടങ്ങിയത്. ഭാര്യയെയും കുട്ടികളെയും ആലുവ ബസ് സ്റ്റാന്‍ഡില്‍ വിട്ടശേഷം അഭിലാഷ് ജോലിസ്ഥലത്തേക്കു പോയി. എന്നാല്‍, നീതു കുട്ടികളെയുംകൊണ്ടു കങ്ങരപ്പടിക്കു മടങ്ങിയില്ല.


സാമ്പത്തിക ബാധ്യതയെ തുടര്‍ന്നു സ്വന്തം വീടു വിറ്റ് ആറു മാസമായി തൊട്ടടുത്തു വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍. കുടുംബവഴക്കും സാമ്പത്തിക പ്രയാസവുമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.