Latest News

കുഞ്ഞുങ്ങളെ കൈപിടിച്ച് റോഡ് മുറിച്ചു കടത്താന്‍ ഇനി ശ്രീനിവാസനില്ല

കാഞ്ഞങ്ങാട്:[www.malbarflash.com] ചീറിപ്പായുന്ന വാഹനങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ കുഞ്ഞുങ്ങളെ കൈപിടിച്ച് റോഡ് മുറിച്ചു കടത്താന്‍ കൈത്താങ്ങായി ഇനി ശ്രീനിവാസനില്ല.
നാല് പതിറ്റാണ്ടോളം ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂളിന് മുന്നിലെ പഴയ ജില്ലാ ആശുപത്രി ജംഗ്ഷനില്‍ സ്‌കൂള്‍ സമയങ്ങളിലൊക്കെ കുഞ്ഞുങ്ങളുടെ രക്ഷകനായി സ്വയം ട്രാഫിക് നിയന്ത്രിച്ച കുശാല്‍നഗറിലെ വി.എം.ശ്രീനിവാസന്‍ (57) തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു.

ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ തുടക്കം മുതല്‍ ജീവനക്കാരനായിരുന്നു ശ്രീനിവാസന്‍. പകല്‍ സമയങ്ങളിലെ സ്‌കൂള്‍-ട്രാഫിക് ജോലികള്‍ക്ക് ശേഷം രാത്രി കാലങ്ങളില്‍ നഗരത്തില്‍ ഓട്ടോ ഓടിച്ചും ജീവിതകാലം മുഴുക്കെ കര്‍മ്മ നിരതനായിരുന്നു ശ്രീനിവാസന്‍.

ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂളിന് മുന്നില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി പാത മുറിച്ചു കടത്തിയ രക്ഷകനായിരുന്നു ശ്രീനിവാസന്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ തിങ്കളാഴ്ച അതിരാവിലെയാണ് മരണപ്പെട്ടത്.

ശ്രീനിവാസന്റെ നിര്യാണത്തെത്തുടര്‍ന്ന് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി. സ്‌കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സ്‌കൂള്‍ അധികൃതരും പിടിഏ ഭാരവാഹികളും നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഭാര്യ: കലാവതി. മക്കള്‍: മക്കള്‍: ജിതേഷ് (മെക്കാനിക് പാലക്കുന്ന്), കല്‍പ്പന (അധ്യാപിക, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). മരുമകന്‍: ഗിരീഷ്. സഹോദരങ്ങള്‍: രത്‌നാവതി, ദേവി, പരേതനായ അനന്തന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.