Latest News

ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ സംഘം എത്തിയത് കല്‍പ്പറ്റയില്‍ നിന്ന്

കാഞ്ഞങ്ങാട്:[www.malabarflash.com] പട്ടാപ്പകല്‍ കോട്ടച്ചേരിയിലെ നിത്യാനന്ദ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനെത്തിയ സംഘം കാഞ്ഞങ്ങാട്ടെത്തിയത് കല്‍പ്പറ്റയില്‍ കവര്‍ച്ചാശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്.

ഏഴംഗ സംഘമാണ് നോര്‍ത്ത് കോട്ടച്ചേരിയിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

21ന് വൈകീട്ടാണ് ഈ സംഘം ലോഡ്ജില്‍ മുറിയെടുത്തത്. മൂന്ന് മുറികളിലാണ് ഇവര്‍ താമസിച്ചത്. സംഘത്തലവനെന്ന് കരുതുന്ന തമിഴ്‌നാട് സ്വദേശിയുടെ ഭാര്യയും സംഘത്തിലുണ്ടായിരുന്നു. ദല്‍ഹി കേന്ദ്രീകരിച്ച വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് നാലിന് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഈ സംഘം പതിനഞ്ച് ദിവസത്തോളം പലയിടങ്ങളിലായി കറങ്ങി ബാംഗ്ലൂരിലെത്തി. പിന്നീട് കല്‍പ്പറ്റയില്‍ എത്തിയവര്‍ കാഞ്ഞങ്ങാട് ലക്ഷ്യമിട്ടാണ് പിന്നീട് യാത്ര തുടര്‍ന്നത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് നിത്യാനന്ദ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടന്നത്.

ആദ്യം മൂന്നംഗ സംഘം ജ്വല്ലറിയിലെത്തി മോതിരവും ബ്രേസ്‌ലെറ്റും വേണമെന്നാവശ്യപ്പെട്ടിരുന്നു. ഈ സമയം ജ്വല്ലറിയിലുണ്ടായിരുന്ന ഉടമ അലാമിപ്പള്ളിയിലെ നിത്യാനന്ദ ഷേണായി സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ ഒഴിവാക്കി. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് സംഘത്തില്‍പെട്ട രണ്ട് പേര്‍ ജ്വല്ലറിയിലെത്തുകയും ഒരു വെള്ളി മോതിരം വില്‍ക്കാനുണ്ടെന്ന് പറയുകയും ചെയ്തു. നിത്യാനന്ദ ഷേണായി മോതിരം തൂക്കി കഴിഞ്ഞ ശേഷം സംഘത്തിന് തിരിച്ചു നല്‍കി.

മോതിരം വിലക്കെടുക്കുമോ എന്നായിരുന്നു സംഘം ഉടമയോട് ചോദിച്ചത്. എന്നാല്‍ നിത്യാനന്ദ ഷേണായി തല്‍ക്കാലം മോതിരം വിലക്കെടുക്കുന്നില്ലെന്ന് പറഞ്ഞ് ക്യാഷ് കൗണ്ടറിനടുത്തേക്ക് എത്തിയപ്പോഴാണ് സംഘത്തില്‍പെട്ട ഒരാള്‍ നിത്യാനന്ദ ഷേണായിയുടെ മുഖത്ത് മുളക് പൊടി വിതറിയത്. ഇതോടെ നിത്യാനന്ദ ഷേണായി ഒച്ച വെച്ചതോടെ രണ്ട് പേരും ജ്വല്ലറിയില്‍ നിന്ന് പുറത്തേക്കോടി.

സംഭവം ശ്രദ്ധയില്‍പെട്ട ജ്വല്ലറിക്ക് മുന്നിലെ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്റിലെ ഡ്രൈവര്‍മാരും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ഇവരുടെ പിന്നാലെ ഓടുകയും ഇതില്‍ ഒരാളെ കയ്യോടെ പിടികൂടുകയും ചെയ്തു. പിടികൂടിയ യുവാവിന്റെ മൊബൈല്‍ ഫോണില്‍ രക്ഷപ്പെട്ട രണ്ടാമന്റെ ഫോട്ടോ പരിശോധിച്ച പോലീസ് അപ്പോള്‍ തന്നെ നഗരത്തില്‍ വ്യാപകമായ പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രണ്ടാമന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി പോലീസിന് ബോധ്യപ്പെട്ടത്. ഈ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ തോക്കും തിരകളും ബോധം കെടുത്താനുപയോഗിക്കുന്ന സ്‌പ്രേയും ഇലക്ട്രിക്കല്‍ ഷോക്ക് ഉപകരണങ്ങളും മുളക് പൊടിയും കണ്ട് പോലീസ് അമ്പരന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നതായും ദല്‍ഹി രജിസ്‌ട്രേഷനുള്ള കാറിലാണ് കാഞ്ഞങ്ങാട്ടെത്തിയതെന്നും പോലീസ് തിരിച്ചറിഞ്ഞത്.

അന്വേഷണം ദല്‍ഹിയിലേക്ക് നീളുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. അറസ്റ്റിലായ ന്യൂദല്‍ഹി സേനാപൂര്‍ ബദാലി നമ്പര്‍ പത്തിലെ രാഹുല്‍ ശര്‍മ്മ (19), ബബ്ലു(19) എന്നിവരെ വെളളിയാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കുന്നുണ്ട്. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. പ്രേമന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ബിജുലാല്‍ അടങ്ങുന്ന സംഘമാണ് ജ്വല്ലറി കവര്‍ച്ചാ ശ്രമക്കേസ് അന്വേഷിക്കുന്നത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.