Latest News

സെല്‍ഫി എടുക്കുന്നതിനിടെ ഡോക്ടര്‍ മുങ്ങിമരിച്ചു

രാജാക്കാട്:[www.malabarflash.com] പൂനയില്‍നിന്നു വിനോദ സഞ്ചാരത്തിനു ശ്രീനാരായണപുരത്തെത്തിയ വിനോദ സഞ്ചാരി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കുഴിയില്‍ മുങ്ങിമരിച്ചു.

പൂന ബാലവാടി ഭക്തിവേദാന്ത ദന്താശുപത്രിയിലെ ഡോക്ടര്‍ വിജയ് കരാണേ്ടയാണ്(30) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണു സംഭവം. നാലിന് എറണാകുളത്തുനിന്നു ട്രാവല്‍ ഏജന്‍സി മുഖാന്തിരം ശനിയാഴ്ച മൂന്നാറിലെത്തിയ ആറംഗസംഘം ഞായറാഴ്ച ട്രക്കിംഗ് ജീപ്പ് വിളിച്ച് ഉച്ചയോടെ രാജാക്കാട് മേഖലയിലുള്ള ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് സന്ദര്‍ശിക്കാന്‍ എത്തുകയായിരുന്നു.

ടൂറിസം സെന്റര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിന് മുമ്പ് ആറ്റില്‍ ഇറങ്ങി കുളിക്കുകയും തുടര്‍ന്ന് അപകട സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്തേക്കു നീങ്ങുകയും ചെയ്തു. സെക്യൂരിറ്റിയുടെയും ഡിടിപിസി ജീവനക്കാരുടെയും നിര്‍ദേശം ലംഘിച്ചാണ് ഇവിടേക്കു നീങ്ങിയതെന്നു പറയുന്നു. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അപകടകരമായ വലിയ പാറക്കുഴിക്കു സമീപത്തേക്കു സംഘം പോയി.

ഇവിടെനിന്നു മൊബൈലില്‍ പടം എടുക്കുന്നതിനിടെ ഡോ.നിലേഷ് കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി പരിശ്രമം നടത്തിയ മറ്റു നാലു പേരും വെള്ളത്തില്‍ വീണു.

ബഹളം കേട്ട് ഓടിയെത്തിയ ജീപ്പ് ഡ്രൈവര്‍ വിമലും ഡിടിപിസി ജീവനക്കാരും സമീപത്തുള്ള നാട്ടുകാരും ചേര്‍ന്നു നാലു പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. എന്നാല്‍, പാറക്കുഴിയിലെ ചുഴിയില്‍പ്പെട്ട വിജയിയെ രക്ഷിക്കാനായില്ല. തുടര്‍ന്നു പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പ് പാറക്കുഴിയിലേക്കുള്ള നീരൊഴുക്കു തടയാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ മുകള്‍ഭാഗത്തു ചിറ കെട്ടിത്തിരിച്ചു വെള്ളത്തിന്റെ ഗതിമാറ്റി.

അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നേരത്തെ തെരച്ചിലിനു ശേഷം 2.45ന് മൃതദേഹം പുറത്തെടുത്തു. മുല്ലക്കാനത്തുള്ള രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.

മരിച്ച വിജയുടെ ഭാര്യ ഡോ.സുവര്‍ണ കരാണ്ടേ, ഡോ.നിലേഷിന്റെ ഭാര്യ പ്രിയങ്ക, ഡോ.അഹേഷ് ഡാനി, ഭാര്യ ഡോ. പ്രീതി മഹേഷ് എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

ദേവികുളം സി ഐ ടി എ യുനിസ്, രാജാക്കാട് എസ്‌ഐ ജി വിഷ്ണുഎന്നിവരുടെ നേതൃത്വത്തില്‍ വെളളത്തൂവല്‍, രാജാക്കാട് സ്റ്റേഷനുകളിലെ പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. മൂന്നാര്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം.എം. ജോണിച്ചന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും അടിമാലി ഫയര്‍‌സ്റ്റേഷനിലെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവുമാണു തെരച്ചിലിനു നേതൃത്വം നല്‍കിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.