Latest News

ഡച്ച് ഫുട്ബാള്‍ ഇതിഹാസം യോഹാന്‍ ക്രൈഫ് അന്തരിച്ചു

ആംസ്റ്റര്‍ഡാം:[www.malabarflash.com] ഡച്ച് ഫുട്ബാള്‍ ഇതിഹാസം യോഹാന്‍ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് അറിയിച്ചു. ലോക ഫുട്ബാളര്‍ പട്ടം മൂന്നു തവണ നേടിയ ക്രൈഫ് ഹോളണ്ടിനെ 1974ലെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ടോട്ടല്‍ ഫുട്ബാളിന്റെ ഏറ്റവും വലിയ പ്രയോക്താവായാണ് യോഹാന്‍ ക്രൈഫ്് അറിയപ്പെടുന്നത്. ക്രൈഫിന്റെ സാന്നിദ്ധ്യത്തില്‍ 1970കളില്‍ മികച്ച നേട്ടങ്ങളാണ് ഹോളണ്ട് ഫുട്ബാളിന് ലഭിച്ചത്. 1974 ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലില്‍ എത്തിച്ച ക്രൈഫ്, മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്‌കാരം നേടുകയും ചെയ്തു.

അയാക്‌സ് ആംസ്റ്റര്‍ഡാമിലാണ് ക്രൈഫ് തന്റെ പ്രഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ഡച്ച് ഫുട്ബാളിലെ ഏറ്റവും വലിയ ലീഗായ എറിഡിവിസിയില്‍ എട്ടുതവണ ക്രൈഫ് ജേതാവായി. 1973ല്‍ അദ്ദേഹം ബാഴസലോണയില്‍ എത്തി. ബാഴ്‌സക്കൊപ്പം ലാലിഗ കിരീടം സ്വന്തമാക്കിയ അദ്ദേഹം യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ വിരമിച്ചതിന് ശേഷം അയാക്‌സിന്റെയും പിന്നീട് ബാഴ്‌സലോണയുടെയും പരിശീലകക്കുപ്പായത്തിലും ക്രൈഫ് തിളങ്ങി.

1999ല്‍ നൂറ്റാണ്ടിലെ യൂറോപ്യന്‍ ഫുട്ബാളറായി ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു. നൂറ്റാണ്ടിന്റെ ലോക ഫുട്ബാളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ഇതിഹാസ താരം പെലെക്ക് പിന്നില്‍ രണ്ടാം സ്ഥാനം നേടിയത് ക്രൈഫായിരുന്നു.

1966 സെപ്റ്റംബര്‍ ഏഴിനാണ് ഡച്ച് ദേശീയ ടീമില്‍ ക്രൈഫ് അരങ്ങേറിയത്. നെതര്‍ലന്‍ഡ്‌സിന്റെ കുപ്പായത്തില്‍ 48 കളികളില്‍ നിന്ന് 33 ഗോളുകളാണ് ക്രൈഫ് സ്വന്തമക്കിയത്. ക്രൈഫ് സ്‌കോര്‍ ചെയ്ത ഒറ്റ മത്സരവും ഡച്ച് ടീം തോറ്റിട്ടില്ല. ഹംഗറിക്കെതിരെയായിരുന്നു മത്സരം. തന്റെ രണ്ടാമത്തെ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച ക്രൈഫ്, ആദ്യമായി ചുവപ്പുകാര്‍ഡ് കാണുന്ന ഡച്ച് ഫുട്ബാളറുമായി.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.