Latest News

പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

ചട്ടഞ്ചാല്‍:[www.malabarflash.com] ശനിയാഴ്ച അന്തരിച്ച കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ പാദൂര്‍ കുഞ്ഞാമുഹാജിയുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബെണ്ടിച്ചാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ രാത്രി ഏഴ് മണിയോടെ ഖബറടക്കി.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ മയ്യത്ത് ഒരു നോക്ക് കാണാനും അനുശോചനം അര്‍പ്പിക്കാനും ബെണ്ടിച്ചാലിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു.
ദുബായിലായിരുന്ന ഇളയ മകന്‍ ഷഹബാസ് എത്തിയ ശേഷമാണ് മയ്യത്ത് ഖബറടക്കത്തിന് എടുത്തത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പാദൂര്‍ കുഞ്ഞാമുഹാജി ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച ചെമനാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഖബറടക്കം വൈകിട്ട് അഞ്ച് മണിയില്‍ നിന്നും ഏഴ് മണിയിലേക്ക് മാറ്റേണ്ടിവന്നതിനാലാണ് അനുശോചന യോഗം മാറ്റിയത്.

ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് എത്തിയയുടനെ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തന്നോടൊപ്പം സജീവമായി രംഗത്തുണ്ടായിരുന്ന കുഞ്ഞാമു ഹാജിയുടെ വിയോഗം സുധാകരനെ തളര്‍ത്തിയിരുന്നു. കുഞ്ഞാമു ഹാജിയുടെ മകനെ സുധാകരന്‍ കെട്ടിപ്പിടിച്ച് കരഞ്ഞ രംഗം എല്ലാവരെയും ഈറനണിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ ഫോണില്‍ വിളിച്ചാണ് അനുശോചനമറിയിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരും അനുശോചിച്ചു.

കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് നേതാക്കള്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കെ.എസ്.ആറ്റക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍ എന്നിവരും അനുശോചിച്ചു.

കുഞ്ഞാമു ഹാജിയുടെ നിര്യാണത്തില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ അനുശോചിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് ഏറ്റവും സജീവമായിരുന്ന ഒരു സഹപ്രവര്‍ത്തകന്റെ വേര്‍പാട് ഞെട്ടലുണ്ടാക്കുന്നതായി സുധാകരന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, പി.ഗംഗാധരന്‍ നായര്‍, മൊയ്തീന്‍കുട്ടി ഹാജി, ഖാദര്‍ തെരുവത്ത്, പി.എ.അഷ്‌റഫ് അലി, കരുണ്‍ ഥാപ്പ, ഹര്‍ഷാദ് വൊര്‍ക്കാടി, ജനതാദള്‍-യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി.കോരന്‍ മാസ്റ്റര്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, സി.എച്ച്.കുഞ്ഞമ്പു, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, അസീസ് കടപ്പുറം, ഉസ്മാന്‍ കടവത്ത് തുടങ്ങിയവരും അനുശോചിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. കെ.അഹമദ് ഷെറീഫ് അധ്യക്ഷതവഹിച്ചു. ടി.എം.ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, എന്‍.മഞ്ജുനാഥ പ്രഭു, കെ.വി.ലക്ഷ്മണന്‍, ശങ്കരനാരായണ മയ്യ തുടങ്ങിയവര്‍ സംസാരിച്ചു.
ജനതാദള്‍-യു ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. എ.വി.രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പ്രൊഫ. എ.കെ.ശങ്കരന്‍, ടി.വി.ബാലകൃഷ്ണന്‍, അഹമ്മദലി കുമ്പള, മുഹമ്മദ് സാലി, സിദ്ദീഖലി മൊഗ്രാല്‍, പി.പി.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.