Latest News

പോളിങ് തുടങ്ങി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ

തിരുവനന്തപുരം:[www.malabarflash.com] കേരളഭരണത്തിന്റെ വിധിയെഴുത്ത് ആരംഭിച്ചു. 14-ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് തുടങ്ങി. വൈകുന്നേരം ആറുവരെയാണ് പോളിങ്.

മലബാറിലും, തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ രാവിലെ മഴപെയ്തു.

സി.പി.എം പി.ബി അംഗം പിണറായി വിജയൻ, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ താര പ്രചാരകൻ സുരേഷ്ഗോപി എന്നിവർ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി.

140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടര്‍മാര്‍ 2.60 കോടി. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്‍മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്. 19 നാണ് വോട്ടെണ്ണല്‍. 

2011-ല്‍ 75.12 ശതമാനമായിരുന്നു പോളിങ്. ഭരണം തുടരുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് എല്‍.ഡി.എഫും അവകാശപ്പെടുന്നു. അക്കൗണ്ട് തുറക്കാനും നിര്‍ണായക എണ്ണം സീറ്റുകള്‍ നേടാനുമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 21,498 പോളിങ് ബൂത്തുകളും 148 ഉപബൂത്തുകളുമാണ് ഇത്തവണയുള്ളത്.

ഒരു ബൂത്തിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1750 ആയിരിക്കും. ഇതില്‍ കൂടുതല്‍ പേരുള്ള ഇടങ്ങളിലാണ് ഉപ ബൂത്തുകള്‍ അനുവദിച്ചിട്ടുള്ളത്. 1,11,897 ജീവനക്കാരാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മുമ്പെങ്ങും ഇല്ലാത്തവിധം സുരക്ഷാ സന്നാഹങ്ങളും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3176 ബൂത്തുകളില്‍ പ്രശ്നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 119 ബൂത്തുകള്‍ക്ക് നക്സല്‍ ഭീഷണിയുള്ളതായും വിലയിരുത്തപ്പെടുന്നു. 

പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണിത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നസാധ്യതാ ബൂത്തുകളുള്ളത്-1042 എണ്ണം. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യതയും കള്ളവോട്ടും തടയാനും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26,724 കണ്‍ട്രോള്‍ യൂണിറ്റും 34,252 ബാലറ്റ് യൂണിറ്റുമാണ് വോട്ടിങ് യന്ത്രങ്ങളായുള്ളത്. 

ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതാണ് ഇത്തവണത്തെ ഒരു പ്രത്യേകത. 12 മണ്ഡലങ്ങളില്‍ വി.വി.പാറ്റ് യന്ത്രങ്ങളാണ്. ഇതില്‍ വോട്ട് രേഖപ്പെടുത്തിയത് ആര്‍ക്കാണെന്ന് വോട്ടര്‍ക്ക് കാണാനാവും.

രണ്ടരമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമാണ് ഇത്തവണ മൂന്നുമുന്നണികളും നടത്തിയത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും പുറമെ മൂന്നാം മുന്നണി എന്ന നിലയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും പ്രചാരണരംഗത്ത് ശക്തമായിരുന്നു. അതിനാല്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. അതുകൊണ്ട് പോളിങ് ശതമാനം കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

കേരള പോലീസും കേന്ദ്രസേനയും ചേര്‍ന്ന് 52,000 പേരും എക്സൈസ്, വനം ഉദ്യോഗസ്ഥരും ഹോം ഗാര്‍ഡുമാണ് സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ബൂത്തുതല ഓഫീസര്‍ നല്‍കുന്ന ഫോട്ടോയുള്ള സ്ലിപ്പും വോട്ടര്‍ കാര്‍ഡിന് പകരമായുള്ള തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പത്തുരേഖകളും അംഗീകരിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാന്‍ 10 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്കുള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് (എപിക്) ഇല്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന ഫോട്ടോയുള്ള സ്ലിപ് ഉപയോഗിക്കാം. കൂടാതെ പത്തിനം കാര്‍ഡുകളും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. ആ പത്തുകാര്‍ഡുകള്‍ ഇവയാണ്:

1. പാസ്‌പോര്‍ട്ട്

2. ഡ്രൈവിങ് ലൈസന്‍സ്

3. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍

4. ഫോട്ടോ പതിപ്പിച്ച ബാങ്ക്, പോസ്റ്റോഫീസ് പാസ്ബുക്കുകള്‍(സഹകരണ ബാങ്കുകളുടേത് പരിഗണിക്കില്ല)

5. പാന്‍ കാര്‍ഡ്

6. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായി രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണര്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

7. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ കാര്‍ഡ്

8. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

9. ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖ

10. എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡ്

പ്രവാസി വോട്ടര്‍മാര്‍ പാസ്‌പോര്‍ട്ട് തന്നെ ഹാജരാകണം





Keywords: Election 2016, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.