Latest News

കോണ്‍ഗ്രസ് വിട്ടത് സഹികെട്ടിട്ടാണെന്ന് ഷാഹിദ കമാല്‍

തിരുവനന്തപുരം:[www.malabarflash.com] കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എഐസിസി അംഗമായിരുന്ന ഷാഹിദാ കമാല്‍ ഇനി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ പാര്‍ട്ടി വിട്ടതിനേയും സിപിഎമ്മിലേക്ക് പോയതിനേയും കുറിച്ച് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ മാധ്യമങ്ങളില്‍ നിന്നും എങ്ങോട്ടും ഒളിച്ചോടില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം തുറന്നു പറയുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ചവറയില്‍ നടന്ന ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം അവര്‍ പുറത്ത് പറഞ്ഞത്. പതിനാലു ജില്ലകളിലും ഐക്യജനാധിപത്യമുന്നണിയുടെ അന്ത്യം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താനുമുണ്ട് ഇടതുപക്ഷത്തിനൊപ്പമെന്ന അവരുടെ പ്രസ്താവന വലിയ ആവേശത്തോടെയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

വളരെ അധികം ആലോചനകള്‍ക്ക് ശേഷമാണ് അവര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന.കുറച്ച് കാലമായി കോണ്‍ഗ്രസുമായി അത്ര രസത്തിലായിരുന്നില്ല ഷാഹിദ കമാല്‍. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റേയും മുന്‍നിര പോരാളിയായിട്ടാണ് ഷാഹിദാ കമാല്‍ രാഷ്ട്രീയത്തിലെത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കെഎസ്‌യുവില്‍ ചേര്‍ന്ന് ആരംഭിച്ചതാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായുള്ള ബന്ധം.

മൂന്നു പതിറ്റാണ്ടോളമായി പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തില്‍ നിന്നും യാതൊരു നീതിയും ലഭിക്കാത്തതും സ്വന്തം ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്ന് കുടുംബത്തിന്റെ ചുമതലകള്‍ മുഴുവന്‍ തോളിലേറ്റേണ്ടി വന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം അവരെ തിരിഞ്ഞു നോക്കുകയൊ കഷ്ടപ്പാടില്‍ സഹായിക്കുകയോ ചെയ്തിട്ടില്ല എന്നും നേരത്തെ തന്നെ മാധ്യമങ്ങളോട് അവര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി പറഞ്ഞപ്പോഴോക്കെ ജയസാധ്യത തീരെ കുറഞ്ഞ മണ്ഡലങ്ങളില്‍പ്പോലും ഷാഹിദാ കമാല്‍ മത്സരത്തിനിറങ്ങിയിട്ടുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയില്ലാത്ത കാസര്‍കോടും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചടയമംഗലത്തും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.

2013ല്‍ ഭര്‍ത്താവ് കമാലിന്റെ മരണത്തോടെയാണ് ഷാഹിദയുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ക്ക് തുടക്കമായത്. ഭര്‍ത്താവിന്റെ മൂന്നു സഹോദരികളുടേയും പ്രായമായ മാതാപിതാക്കളേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്ക് ഏറ്റെടുക്കേണ്ടിവന്നു. മകന്റെ വിദ്യഭ്യാസം പോലും വഴിമുട്ടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല, നിരാശ മാത്രമായിരുന്നു ഫലം. പാര്‍ട്ടിക്കായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടും നേതൃത്വവും നേതാക്കളും ദുരവസ്ഥയില്‍ തന്നെ കൈവിട്ടതിന്റെ നിരാശയും അവര്‍ മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടോളം പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചിട്ടും കെപിസിസി പുനഃസംഘടകളിലുള്‍പ്പെടെ താന്‍ തഴയപ്പെട്ടത് നേതാക്കള്‍ക്ക് പാദസേവചെയ്യാത്തതിനാലാണെന്നും അവര്‍ വിശ്വസിക്കുന്നു. ഷാഹിദാ കമാലിന്റെ ദുരസവസ്ഥ കണ്ട് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സഹായ വാഗ്ദാനവും സഹകരണവും തേടിയെത്തിയെങ്കിലും ഉറച്ച് വിസ്വസിച്ചിരുന്ന പ്രസ്ഥാനത്തെ കൈവിടാന്‍ അവര്‍ മുന്‍പൊന്നും തയ്യാറായിരുന്നില്ല.

കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് പാനല്‍ അംഗം, യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറി, എഐസിസി അംഗം എന്നീ പദവികള്‍ കോണ്‍ഗ്രസില്‍ അവര്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് അംഗം, പൊലീസിന്റെ വനിതാസെല്ലിന്റെ ഉപദേശക സമിതിയിലും റെയില്‍വേ കണ്‍സല്‍ട്ടേടീവ് കമ്മറ്റിയിലും അംഗമായിരുന്നു.

ഭര്‍ത്താവിന്റെ മരണത്തോടെയാണ് ഷാഹിദയുടെ ദുരിതം തുടങ്ങിയത്. ഇതിനെ കുറിച്ച് ഷാഹിദ നേരത്തെ മാധ്യമങ്ങളോട് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു ‘ഞാനെന്റൈ ജീവിതത്തില്‍ ഓര്‍മ്മിക്കാന്‍ പോലും ആഗ്രഹിക്കാത്ത വര്‍ഷമാണ് 2013. അത്രയേറെ ദുരിതങ്ങള്‍ ഞാനും എന്റെ മകനും മാതാപിതാക്കളും അനുഭവിച്ചു. ആരും ഞങ്ങളെ സഹായിച്ചില്ല. പ്രത്യേകിച്ചും കഴിഞ്ഞ മുപ്പത് വര്‍ഷമായി ഞാന്‍ ചോരയും നീരും കൊടുത്ത് പ്രവര്‍ത്തിക്കുന്ന എന്റെ പാര്‍ട്ടി പോലും. ടിഎന്‍ സീമ എംപി പറഞ്ഞതു തന്നെയാണ് സത്യം. കോണ്‍ഗ്രസില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു വിലയുമില്ല. നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് വില.

എന്റെ ഭര്‍ത്താവ് മരിക്കുമ്പോള്‍ എന്റെ മകന് 16 വയസ്സാണ് പ്രായം. ജനുവരി 10ന് അവന് 17 വയസ്സ് തികയും. എന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം എല്ലാവരും എന്റെ വീട്ടില്‍ വന്നിരുന്നു. എന്റെ യഥാര്‍ത്ഥമായ ജീവിതപശ്ചാത്തലം അവര്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും ഷാഹിദ പറഞ്ഞിരുന്നു.

മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ സഹായം ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സോണിയാഗാന്ധിക്കും കത്തുകള്‍ എഴുതി. കത്തയക്കാനുള്ള കാരണം ഭര്‍ത്താവ് മരിച്ച് നാല് മാസം മുസ്ലിം സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്തകാലമായതുകൊണ്ടാണ്. എന്റെ ആവശ്യങ്ങള്‍ക്കോ നിവേദനങ്ങള്‍ക്കോ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഉമ്മന്‍ ചാണ്ടിയെ പലപ്രാവശ്യം ഫോണില്‍ വിളിച്ച് ഞാനീ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. അപ്പോഴൊക്കെ വരട്ടെ, നോക്കട്ടെ എന്നീ രണ്ടുവാക്കുകളല്ലാതെ ഒരക്ഷരം പോലും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ എന്റെ ദുരിതം നേരിട്ടു കണ്ട നാട്ടിലെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവര്‍ത്തകര്‍ എനിക്ക് ധനസഹായം വാഗ്ദാനം ചെയ്തു.
എങ്കിലും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായ എനിക്ക് അത് സ്വീകരിക്കാന്‍ പോലും കഴിഞ്ഞില്ല. കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണെങ്കിലും ഞാനതെങ്ങനെ വാങ്ങും? പിന്നെ എന്റെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് എന്തുവില?ഷാഹിദ മുമ്പ് മറുനാടന്‍ അനുദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ കടുത്ത അവഗണനയാണ് അനുഭവിക്കുന്നത്. ഒരു ഗോഡ്ഫാദര്‍ ഇല്ലെങ്കില്‍ ഒരു സ്ത്രീക്കും കോണ്‍ഗ്രസില്‍ അര്‍ഹമായ യാതൊരു സ്ഥാനമോ നീതിയോ ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന പരാതിയും ഷാഹിദയ്ക്കുണ്ടായിരുന്നു.

13ാം വയസ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കാന്‍ ഷാഹിദ ആരംഭിക്കുന്നത്. പിന്നീട് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായ ആദ്യത്തെ വനിതയാണ് . കേരളാ സര്‍വ്വകലാശാല ഇലക്ഷന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാമായി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തോല്‍ക്കുമെന്നുറപ്പുള്ള കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഷാനിമോള്‍ വിസമ്മതിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഷിബു ബേബി ജോണും അടക്കം ഷാഹിദ മത്സരിച്ചേ പറ്റൂ, പാര്‍ട്ടിയുടെ മാനം കാക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ തോല്‍വിയുറപ്പാക്കി ഷാഹിദ മത്സരിച്ചു. തുടര്‍ന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എനിക്ക് തോല്‍ക്കുമെന്ന് ഉറപ്പുള്ള ചടയമംഗലം സീറ്റാണ് നല്‍കിയത്.
അതിന് ശേഷമാണ് ഭര്‍ത്താവിന്റെ മരണം. ഇതോടെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണന ശക്തമായത്. ഇതുമായി ബന്ധപ്പെട്ട വേദനകളാണ് ഷാഹിദ കമാലിനെ ഇടതുപക്ഷത്തെത്തിച്ചത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.