Latest News

തൃക്കണ്ണാട് അപകടം: ഡിസിസി സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, പഞ്ചായത്ത് മെമ്പറെ തടഞ്ഞുവെച്ചു

ഉദുമ:[www.malabarflash.com] തൃക്കണ്ണാട് നടന്നു പോവുകയായിരുന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറി പ്ലാസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് ഡിസിസി സെക്രട്ടറി വി.ആര്‍ വിദ്യാസാഗറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമ പഞ്ചായത്ത് അംഗത്തെ തടഞ്ഞു വെച്ചു.

ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ തൃക്കണ്ണാട് ക്ഷേത്രത്തിനും ബേക്കല്‍ പോലീസ് സ്റ്റേഷനും ഇടയില്‍വെച്ചാണ് മത്സ്യഫെഡ് ബോര്‍ഡ് അംഗവും ഡി.സി.സി സെക്രട്ടറിയുമായ വി.ആ. വിദ്യാസാഗറിന്റെ കാറിടിച്ച് ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്ത് (16) മരിച്ചത്.

പാലക്കുന്നിലെ ഒരു ഓഡിറേറാറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് പ്രശാന്ത് സുഹൃത്തുക്കളായ വിജയ്, ശരത്ത്, ജിത്തു എന്നിവരോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അമിത വേഗതയില്‍ വന്ന വിദ്യാസാഗറിന്റെ ഇയോണ്‍ കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേററവരെ ഓടികൂടിയ നാട്ടുകാര്‍ ഉദുമയിലെ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും പ്രശാന്ത് മരണപ്പെടുകയായിരുന്നു. വിജയിനെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാററി. ശരത്തും ജിത്തുവും കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം കാറില്‍ സ്ഥാപിച്ചിരുന്ന മത്സ്യഫെഡിന്റെ ബോര്‍ഡു, കാറിനകത്തുണ്ടായിരുന്ന നാലോളം മദ്യകുപ്പികുപ്പികളും എടുത്തുമാററി വിദ്യാസാഗര്‍ മുങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. 

ഡിസിസി സെക്രട്ടറി അമിതമായി മദ്യപിച്ച് നടന്നുപോവുകായിരുന്നവരുടെ മേല്‍ കാര്‍ ഓടിച്ചു കയററുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതോടെ പ്രകോപിതരായ നൂറുകണക്കിന് മത്സ്യതൊഴിലാളികളും നാട്ടുകാരും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ബേക്കല്‍ പാലം മുതല്‍ കോട്ടിക്കുളം വരെയുളള സംസ്ഥാന പാതയില്‍ കല്ലും മരങ്ങളും വലിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

അതിനിടയില്‍ ബേക്കല്‍ ഫിഷറീസ് യു.പി സ്‌കൂളിന് സമീപത്ത് വെച്ച് വിദ്യാസാഗറിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ച് നുറിലധികം നാട്ടുകാര്‍ ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം ഷംഭുവിനെ തടയുകയും കയ്യേററം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഷംഭുവിനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിച്ചത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചു. 

നാട്ടുകാരുമായി ഏറെ സമയത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ ഷംഭുവിനെ നാട്ടുകാരുടെ കൈയ്യില്‍ നിന്നും രക്ഷിച്ച് പോലീസ് ബസ്സില്‍ കയററി. എന്നാല്‍ പോലീസ് ബസ്സ് നാട്ടുകാര്‍ തടഞ്ഞുവെച്ചു. രാത്രി വൈകിയും ഷംബു ബസ്സില്‍ തന്നെ ഇരിക്കുകയാണ്. വിദ്യാസാഗറെ അറസ്റ്റ് ചെയ്യാതെ പഞ്ചായത്ത് അംഗത്തെ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് നാട്ടുകാര്‍.

അതിനിടെ സ്ഥലത്തെത്തിയ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നാട്ടുകാുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ട് മണിയോടെ ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ് സ്ഥലത്തെത്തി രാത്രി തന്നെ വിദ്യാസാഗറിനെ പിടികൂടുമെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. 
ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കാരണവന്‍മാരോടും എസ്.പി നേരിട്ട് സംസാരിച്ചെങ്കിലും വിദ്യാസാഗറിനെ പിടികൂടാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കാരണവന്‍മാര്‍ ഉറപ്പിച്ചു പറഞ്ഞതോടെ എസ്.പി തിരിച്ചു പോയി.
ബേക്കല്‍ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.