Latest News

ആറു വയസുള്ള മകനെ കൊന്ന് പൊട്ടക്കിണറ്റില്‍ കുഴിച്ചു മൂടിയ കേസില്‍ പിതാവ് കീഴടങ്ങി

പെരുമ്പാവൂര്‍:[www.malabarflash.com] ആറു വയസുള്ള മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പൊട്ടക്കിണറ്റില്‍ കുഴിച്ചു മൂടിയ കേസില്‍ ചൂരമുടി വെള്ളാപ്ലാവില്‍ ബാബു (37) പോലീസില്‍ കീഴടങ്ങി.

സാമ്പത്തിക ബാധ്യത മൂലമാണ് കൊല നടത്തിയതെന്നും ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.
എന്നാല്‍, മരിക്കാനുള്ള ഭയം മൂലം കീഴടങ്ങുകയായിരുന്നു. കൈത്തണ്ട മുറിക്കാന്‍ കരുതിയ ബ്ലേഡ് പ്രതിയുടെ പോക്കറ്റില്‍ പോലീസ് കണ്ടെത്തി. 

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: ഭാര്യാ സഹോദരിയുടെ മേതലയിലെ വീട്ടിലായിരുന്ന മകനെ വെള്ളിയാഴ്ച രാത്രിയാണു ബാബു ചൂരമുടിയിലേക്കു കൊണ്ടുവന്നത്.

ആലുവ രാജഗിരി ആശുപത്രിയില്‍ കരാര്‍ ജീവനക്കാരിയായ ഭാര്യ രാജിമോള്‍ രാത്രി ജോലിയിലായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ ശേഷം ബാബു ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. ജോലിത്തിരക്കു മൂലം പിന്നീടു വിളിക്കാമെന്ന് അവര്‍ പറഞ്ഞു. ഇതിനു ശേഷമാണു കൊലപാതകം.

മകനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി സമീപത്തെ റബര്‍ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു. പിന്നീട് ചോറ്റാനിക്കര, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ പോയ ശേഷം ബാബു പഴനിയിലെത്തി തലമുണ്ഡനം ചെയ്ത് ചൊവ്വാഴ്ച രാവിലെ കോടനാട് പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങിയപ്പോഴാണു കൊലപാതക വിവരം പോലീസും നാട്ടുകാരും അറിയുന്നത്.

ശനിയാഴ്ച മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നു രാജിമോള്‍ പിറ്റേന്ന് പോലീസില്‍പരാതി നല്‍കിയിരുന്നു. അനാഥനായ ബാബുവിനെ പോഞ്ഞാശേരിയിലുള്ളയാള്‍ എടുത്തു വളര്‍ത്തുകയായിരുന്നു. ഓണഫണ്ട് എന്ന പേരില്‍ ചിട്ടി നടത്തിയിരുന്ന ഇയാള്‍ക്ക് 8,000 രൂപ ബാധ്യതയുണ്ടായിരുന്നു.

വീടു നിര്‍മാണത്തിനെടുത്ത രണ്ടു ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയുണ്ടെന്നു പോലീസ് പറഞ്ഞു. വാണിയപ്പിള്ളി ഗവ. എല്‍പി സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണു വാസുദേവ്. മൂവാറ്റുപുഴ ആര്‍ഡിഒ എന്‍.ജി.രാമചന്ദ്രന്റെ നേതൃത്വത്തിലാണു മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലുപ്പുഴയ്ക്കു കൊണ്ടുപോയി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.