Latest News

ഇബി മയക്കിയെടുത്തവരില്‍ പൂജാരിയും അഭിഭാഷകനും ബിസിനസുകാരനും


തിരുവനന്തപുരം:[www.malabarflash.com] എംബിബിഎസ് ഡോക്ടറാണെന്ന വ്യാജേന ഒന്നേല്‍കാല്‍ക്കോടി തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ഇബി ഇബ്രാഹിം ഒട്ടേറെ പേരെ തട്ടിപ്പിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്.

ആരെയും വാക്കുകൊണ്ടും സൗന്ദര്യംകൊണ്ടും മയക്കിയെടുക്കുന്ന ഇബി ഒരു പൂജാരിയെയും അഭിഭാഷകനെയും ബിസിനസുകാരനെയും തട്ടിപ്പിനിരയാക്കിയതായി പോലീസ് പറയുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ പലരും ഇബിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും ഇവയൊക്കെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പത്താംക്ലാസില്‍ പഠനം നിര്‍ത്തിയ ഇബി മെഡിക്കല്‍ വിദ്യാര്‍ഥിയെന്ന പേരിലാണ് പൂജാരിയെ തട്ടിപ്പിനിരയാക്കിയത്.

കൊല്ലം മാടന്‍നടയ്ക്ക് സമീപം ഒരു ക്ഷേത്രത്തിലെ യുവ പൂജാരിയെയാണ് മൂന്നര വര്‍ഷം മുമ്പ് സമര്‍ത്ഥമായി കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തത്. സൗഹൃദഭാവത്തിലെത്തി പ്രണയം നടിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പുകാരിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ ഇബിയോട് സ്വര്‍ണം തിരികെ ആവശ്യപ്പെട്ടെങ്കിലും മടക്കി നല്‍കാന്‍ തയാറായില്ല. കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് വിരട്ടാന്‍ തുടങ്ങിയതോടെ പൂജാരി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോാലീസ് മാടന്‍ നടയിലെ വീട്ടില്‍ നിന്ന് ഇബിയെ പിടികൂടി. പൊലീസിനെ കണ്ടയുടന്‍ മതില്‍ചാടി രക്ഷപെടാന്‍ ശ്രമിച്ച ഇബിയെ സാഹസികമായാണ് അന്ന് പിടികൂടിയത്.

പൂജാരിയെ തട്ടിപ്പില്‍ കുടുക്കുന്നതിന് തൊട്ടുമുമ്പ് കായംകുളത്തെ ഒരു പ്രമുഖ ജുവലറിയില്‍ നിന്ന് 1000 ഗ്രാമം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ഇബിയ്ക്ക് ജാമ്യമെടുക്കാനെത്തിയത് കൊല്ലം സ്വദേശിയായ ഒരു അഭിഭാഷകനായിരുന്നു.

പൂജാരിയെ കബളിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ അതില്‍ നിന്ന് പണം തട്ടിയെടുക്കുമെന്ന് സംശയിച്ച ഇബി അയാളെയും പീഡനക്കേസില്‍ കുരുക്കി. അഭിഭാഷകന്‍, തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

തന്നെ വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ ഒരു യുവ രാഷ്ട്രീയ നേതാവിന്റെ വീട്ടിലും അതിക്രമിച്ചെത്തിയതും ഈ സമയത്തായിരുന്നു. വിവാഹം ചെയ്തില്ലെങ്കില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. നേതാവ് വഴങ്ങിയില്ല. അയാളോടും പ്രതികാരം തീര്‍ത്തത് പീഡനമാരോപിച്ച്. കോട്ടയം ഏറ്റുമാനൂരില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കേസില്‍ കോട്ടയം പൊലീസ് ചാര്‍ജ് ചെയ്ത ഏറ്റുമാനൂര്‍ കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്.

കൊല്ലത്ത് നിരവധി തട്ടിപ്പുകള്‍ക്കുശേഷം തലസ്ഥാനത്തേക്ക് താമസം മാറ്റിയ ഇബി പൂന്തുറയിലുള്ള ഒരു യുവതിയുടെ എ.ടി.എം കാര്‍ഡ് അപഹരിച്ച് പണം കവര്‍ന്നതിനാണ് ഇവിടെ ആദ്യമായി പ്രതിയായത്.

പിന്നീട് ഒരു മൊബൈല്‍ കമ്പനിയുടെ ഓഫീസില്‍ വച്ച് യാദൃച്ഛികമായി പരിചയപ്പെട്ട യുവ ബിസിനസുകാരനെയാണ് ഡോക്ടറാണെന്ന വ്യാജേന ആശുപത്രി പ്രോജക്ടില്‍ കുടുക്കി ഒന്നേകാല്‍ കോടി രൂപ തട്ടിയത്.

അരക്കോടിയോളം രൂപ ബാങ്ക് വഴിയും ബാക്കിപ്പണം മാതാവ് സജി ഇബ്രാഹിമിനും സഹോദരങ്ങള്‍ക്കും ഭര്‍ത്താവ് മോനിഷിനുമൊപ്പമാണ് കൈക്കലാക്കിയത്. ബിസിനസുകാരനായ യുവാവിന് തെല്ലും സംശയമില്ലാത്ത വിധത്തിലായിരുന്നു ഇബിയുടെ പെരുമാറ്റം.

തലസ്ഥാനത്ത് ആശുപത്രി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലമെന്ന പേരില്‍ നഗരമദ്ധ്യത്തിലുള്ള ആളൊഴിഞ്ഞ സ്ഥലം കാട്ടിയ ഇബി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നും ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.

ഈ പണത്തിന് കൊല്ലം ജില്ലയിലെ തഴുത്തലയില്‍ പതിനാറര സെന്റ് സ്ഥലം വാങ്ങി 2000 സ്‌ക്വയര്‍ഫീറ്റോളം വരുന്ന ആഡംബര വീട് പണിത ഇബി തട്ടിപ്പ് പുറത്താകുകയും തനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ നെയ്യാറ്റിന്‍കരയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു . ഇവിടെ നിന്നാണ് ഇബിയെ പൊലീസ് പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.