Latest News

കാളത്തോട് ഷമീര്‍ വധം: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം

തൃശ്ശൂര്‍:[www.malabarflash.com] കാളത്തോട് ഷമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 25000 രൂപവീതം പിഴയും വിധിച്ചു. ഷമീറിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതിനാണ് ജഡ്ജി ജോണ്‍ ഇല്ലിക്കാടന്‍ ശിക്ഷ വിധിച്ചത്.

മാരകായുധങ്ങളുപയോഗിച്ച് ആക്രമണം നടത്തിയതിന് പ്രതികള്‍ക്ക് ഒരുവര്‍ഷവും കലാപമുണ്ടാക്കിയതിന് ആറുമാസവും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് മൂന്ന് മാസവും കഠിനതടവും വിധിച്ചിട്ടുണ്ട്.

ഒന്നാംപ്രതി ഒല്ലൂക്കര നെല്ലിക്കുന്ന് കുറ സ്വദേശി വടക്കൂട്ട് ജയന്‍ (38), രണ്ടാം പ്രതി എടാട്ടുപറമ്പില്‍ സനിലന്‍ (29), മൂന്നാം പ്രതി മുണ്ടൂകക്കാരന്‍ അനിലന്‍ !(28), നാലാംപ്രതി തൃപ്രയാര്‍ തൈക്കൂട്ട് രാജേഷ് (27), ആറാംപ്രതി നെല്ലിക്കുന്ന് കുറ തെക്കുപുറത്ത് രാജേഷ് (26), ഏഴാംപ്രതി ഒല്ലൂക്കര കൃഷ്ണാപുരം തറയില്‍ വര്‍ഗ്ഗീസ് (31) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

അഞ്ചാംപ്രതി നെല്ലിക്കുന്ന് കുറ സൗഹാര്‍ദ്ദ നഗര്‍ കോക്കത്തറ അഭിലാഷി (27)നെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. കേസിലെ എട്ടും ഒമ്പതും പ്രതികളായ പുലിക്കോട്ടില്‍ ഡിക്സണ്‍, ഗ്രീന്‍വാല്യു സ്ട്രീറ്റില്‍ കോടിയാട്ടില്‍ സുധാകരന്‍ എന്നിവര്‍ വിചാരണസമയത്ത് മരണപ്പെട്ടിരുന്നു.

2005 മെയ് 14 ന് രാത്രി 9.30 നാണ് നെല്ലിക്കുന്ന് കാളത്തോട് കുറ ദേശത്ത് കണ്ടത്തില്‍ ഷമീര്‍ (28) കൊല്ലപ്പെട്ടത്. കുറ സെന്ററില്‍ പ്രതികള്‍ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്തതിലുള്ള ദേഷ്യം തീര്‍ക്കാന്‍ ഷമീറിനെ പ്രതികള്‍ മാരകായുധങ്ങള്‍കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവ ദിവസം സൗഹാര്‍ദ്ദ നഗര്‍ റോഡ് ജങ്ഷന് പടിഞ്ഞാറു ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് ഷമീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഷമീര്‍ വരുന്ന വഴിയില്‍ കാത്തുനിന്നാണ് ആക്രമിച്ചത്. ഒന്നാംപ്രതി വടിവാളുകൊണ്ട് വെട്ടിയും അഞ്ചാം പ്രതി ഒഴിച്ചുള്ളവര്‍ ഇരുമ്പ് പൈപ്പുകളും വെട്ടുകത്തികളും ഉപയോഗിച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടും ഒന്‍പതും പ്രതികള്‍ കൃത്യം ചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി. 17 സാക്ഷികള്‍ക്ക് പുറമേ 11 തൊണ്ടിമുതലുകളും 20 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഷമീര്‍ അവിവാഹിതനാണ്. മാതാപിതാക്കളും മരണപ്പെട്ടതിനാല്‍ പ്രതികളില്‍നിന്നുള്ള പിഴസംഖ്യ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനാണ് സാധ്യത.

വിധി കേള്‍ക്കാന്‍ പ്രതികളുടെ കുടുംബാംഗങ്ങളടക്കം നിരവധിപേര്‍ എത്തിയിരുന്നു. പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥന്‍, അഭിഭാഷകരായ പി.എന്‍. സുരേഷ് മാപ്രാണം, എം.പി. ഷിജു, ഫിജോ ജോസ് എന്നിവര്‍ ഹാജരായി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.