Latest News

അറബ് ലോകത്തിന് പ്രിയങ്കരനായ ഇ.അഹമ്മദ്‌

അറബ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതില്‍ ഇ. അഹമ്മദിന്റെ ഇടപെടല്‍ വലുതായിരുന്നു. 2004-ല്‍ അഹമ്മദ് നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് 72,000 ആയിരുന്ന ഹജ്ജ് ക്വോട്ട 1,70,000 ആയി വര്‍ധിപ്പിച്ചത്. [www.malabarflash.com]

ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമല്ലാതിരുന്നിട്ടും അറബ് ഉച്ചകോടികളിലടക്കം ഇന്ത്യയ്ക്ക് പ്രാതിനിധ്യം ലഭിക്കാന്‍ കാരണം ഇ.അഹമ്മദിന് അറബ് രാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനമാണ്. അറബ് രാജ്യങ്ങളിലെ ഭരണതലവന്‍മാരുമായും രാജകുടുംബങ്ങളുമായും അത്ര ശക്തമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഏറ്റവും കൂടുതല്‍ ലോകരാഷ്ട്ര ഉച്ചകോടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മന്ത്രി എന്ന ബഹുമതിയും അഹമ്മദിന്റെ പേരിലാണുള്ളത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറാഖില്‍ മൂന്ന് ഇന്ത്യന്‍ ഡ്രൈവര്‍മാരെ അല്‍ഖ്വയ്ദ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയപ്പോള്‍ അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതില്‍ തന്റെ വ്യക്തി ബന്ധങ്ങള്‍ അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മന്മോഹന്‍സിങ്ങിന്റേയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും പ്രശംസയും അദ്ദേഹത്തെ തേടിയെത്തി.

സൗദി സര്‍ക്കാര്‍ നിതാഖത്ത് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്കായി കാര്യമായ ഇടപെടുവാന്‍ അഹമ്മദിന് സാധിച്ചിരുന്നു. വിസാ നിയമത്തില്‍ ഇളവുണ്ടാക്കാനും അവധി നീട്ടിവാങ്ങുവാനുമെല്ലാം അഹമ്മദ് നിരന്തരം പരിശ്രമിച്ചു. ഇതിനായി നിരവധി തവണ അദ്ദേഹം സൗദി രാജാവിനെ നേരില്‍ കണ്ടിരുന്നു.

വിദേശകാര്യസഹമന്ത്രിയായിട്ടായിരുന്നു കൂടുതല്‍ കാലവും പ്രവര്‍ത്തിച്ചതെങ്കിലും രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഒരു ആറ് മാസത്തോളം മാനവവിഭവശേഷി മന്ത്രാലയത്തിലും ഇ.അഹമ്മദ് മന്ത്രിയായി ഉണ്ടായിരുന്നു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.