Latest News

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍കൂടി പിടിയില്‍


കൊച്ചി: മലയാളി നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍നിന്ന് ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. [www.malabarflash.com]

ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവയിലെത്തിച്ചു. കേസില്‍ പ്രതിയായ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നാലു പ്രതികളെക്കൂടി ഇനിയും പിടികൂടാനുണ്ട്.

സംഭവത്തില്‍ ആകെ ഏഴു പ്രതികളുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. നടിയുടെ മുന്‍ ഡ്രൈവര്‍ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാറാണ് (പള്‍സര്‍ സുനി) മുഖ്യപ്രതിയെന്നാണ് വിവരം. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്.

എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന.

അതേസമയം, എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിനുളള പുതിയ അന്വേഷണ സംഘം ഞായറാഴ്ച ചുമതലയേറ്റെടുക്കും. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, മധ്യമേഖലാ ഐജി പി.വിജയന്‍ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്. രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍ പരമാവധി വേഗത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുളള തീവ്രശ്രമത്തിലാണ് പോലീസ്.

സംഭവം ഇങ്ങനെ:

നടി ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കു കാറില്‍ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഈ കാറിന്റെ െ്രെഡവറാണു ശനിയാഴ്ച കസ്റ്റഡിയിലെടുത്ത മാര്‍ട്ടിന്‍. സിനിമാ നിര്‍മാണ കമ്പനി ഏര്‍പ്പാടാക്കിയ കാറിലായിരുന്നു നടിയുടെ യാത്ര. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണു പ്രതികള്‍ നടിയുടെ കാര്‍ തടഞ്ഞത്.

പല ക്രിമിനല്‍ കേസുകളിലും പ്രതിയായ സുനില്‍ നേരത്തെ നടിയുടെ െ്രെഡവറായിരുന്നു. പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നടിയുടെ കാറിനെ മറ്റൊരു കാറില്‍ പിന്‍തുടര്‍ന്ന പ്രതികള്‍ അത്താണിക്കു സമീപം തടഞ്ഞു നിറുത്തി വണ്ടിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു.

അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം നടി എതിര്‍ത്തു. ഇതോടെ തമ്മനത്തെ ഫ്‌ലാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. പ്രതികളുടെ നിയന്ത്രണത്തില്‍ കാര്‍ പത്തോടെ പാലാരിവട്ടം ഭാഗത്ത് എത്തിയതായി നടി മൊഴി നല്‍കി. പിന്നീട് ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നല്‍കിയ സ്ഥല വിവരണത്തില്‍ നിന്നു പോലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികള്‍ മറ്റൊരു വാഹനത്തില്‍ കടന്നു കളയുകയായിരുന്നു.

നിരീക്ഷണ ക്യാമറയില്‍ നിന്നാണ് ഈ കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. കാക്കനാടു താമസിക്കുന്ന അടുത്ത സുഹൃത്തായ സംവിധായകന്‍ ലാലിന്റെ വീട്ടിലാണു നടി അഭയം പ്രാപിച്ചത്. ലാലാണു പോലീസിനെ വിവരം അറിയിച്ചത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ മാര്‍ട്ടിനെ ചോദ്യം ചെയ്തു. നടിയുടെ യാത്രാ വിവരങ്ങള്‍ അക്രമി സംഘത്തിനു ചോര്‍ത്തിയതും തട്ടിക്കൊണ്ടു പോകാന്‍ ഒത്താശ ചെയ്തതും മാര്‍ട്ടിനാണെന്നു പോലീസ് പറഞ്ഞു. അക്രമികളില്‍ നിന്നു നടിയെ രക്ഷപ്പെടുത്താന്‍ മാര്‍ട്ടിന്‍ ഒരു ഘട്ടത്തില്‍ പോലും ശ്രമിക്കാതിരുന്നതാണ് ഇയാളെ സംശയിക്കാന്‍ കാരണം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.