Latest News

ഗര്‍ഭിണിയായ അലീമക്ക് ഒടുവില്‍ അമീറലിയെ തിരിച്ച് കിട്ടി

കാസര്‍കോട്: ഒടുവില്‍ ഗര്‍ഭിണിയായ അലീമക്ക് കൊല്‍ക്കത്ത സ്വദേശിയായ ഭര്‍ത്താവ് അമീര്‍ അലിയെ തിരികെ കിട്ടി. ചില സുമനസ്സുകളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തടസ്സമായി നിന്നിരുന്ന പര്‍വ്വതങ്ങള്‍ ഉരുകിയൊലിച്ചു പോവുകയായിരുന്നു.[www.malabarflash.com] 

കൊല്‍ക്കത്തയില്‍ പോയി അമീറലിയെ സ്വന്തമാക്കിയ അവള്‍ കാസര്‍കോട്ടേക്ക് വെള്ളിയാഴ്ച വണ്ടി കയറും. നാല് മാസത്തെ നീറുന്ന ജീവിതത്തിനിടയില്‍ സന്തോഷം നല്‍കിയ നിമിഷങ്ങള്‍...
രണ്ട് വര്‍ഷം മുമ്പാണ് കൊല്‍ക്കത്ത സ്വദേശിയായ അമീര്‍ അലിയുമായി പ്രണയത്തിലായത്. ഒടുവില്‍ ഒന്നര വര്‍ഷം മുമ്പ് യുവതി വീടും കുടുംബവും ഒഴിവാക്കി അലീമ എന്ന പേര് സ്വീകരിച്ച് അമീറിന്റെ വധുവായി. ഒന്നര വര്‍ഷം ഒന്നിച്ചുള്ള ദാമ്പത്യജീവിതം. എന്നാല്‍ മൂന്ന് മാസം ഗര്‍ഭിണിയായ അലീമയെ ഉപേക്ഷിച്ച് 2016 ഡിസംബര്‍ 6ന് അമീര്‍ വീട് വിട്ടു. 

അലീമയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ബുഷ്റ എന്ന മറ്റൊരു യുവതി അലീമയെ സഹായിക്കാനെന്ന രീതിയില്‍ വാട്സ്ആപ് ഗ്രൂപ്പിലുടെ ദയനീയ കഥ അറിയിച്ച് പണപ്പിരിവിന് ശ്രമിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. കോട്ടയം സ്വദേശിനി ഫിജോ ജോസഫിന് ഈ സന്ദേശം ലഭിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അവര്‍ അറിയാന്‍ ശ്രമിച്ചു. അന്വേഷണത്തിനായി കൂട്ടുകാരി ഇന്ദുജ പ്രകാശിനൊപ്പം കാസര്‍കോട്ട് വന്നു. 
തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമീര്‍

അലീമയെ കണ്ട് സംസാരിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അലീമ അറിയിച്ചു. എന്നാല്‍ പോലീസ് പരാതി ഗൗരവമായി എടുത്തില്ലെന്ന് ബോധ്യമായി. അതോടെ ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ മെല്ലെപ്പോക്ക് തിരിച്ചറിഞ്ഞ ഫിജോ ജോസഫും കൂട്ടുകാരും സ്വന്തം നിലയ്ക്ക് അന്വേഷണം തുടങ്ങി. 

അമീറിന്റെ ഫോട്ടോയും അഡ്രസും വാങ്ങി ഫേസ്ബുക്കിലിട്ടു. സന്നദ്ധ പ്രവര്‍ത്തകര്‍ അമീറിനെ തിരിച്ചറിഞ്ഞു. ട്രെയ്നില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അമീര്‍ ചികിത്സയിലാണെന്ന വിവരം കിട്ടി. ഹത്യാര എന്ന ചേരി പ്രദേശത്താണ് അമീറിന്റെ വീട്. അവിടെ ചെന്നാല്‍ ജീവന്‍ പോലും തിരിച്ച് കിട്ടില്ലെന്ന് ആദ്യം ഭീഷണിയുണ്ടായി. അത്രക്ക് പ്രശ്നബാധിത പ്രദേശമാണത്. 

കൊല്‍ക്കത്തയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൈരളി സമാജം പ്രവര്‍ത്തകരുടെയും ശ്രമഫലമായി അമീറിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ അവര്‍ ഒത്തു തീര്‍പ്പിന് തയ്യാറായിരുന്നില്ല. എല്ലാവരെയും പ്രതി ചേര്‍ത്ത് കൊല്‍ക്കത്ത കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഫിജോ ജോസഫ് പറഞ്ഞു. അലീമയെ കൂട്ടി കൊല്‍ക്കത്തയിലേക്ക് തങ്ങള്‍ വരികയാണെന്നും അറിയിച്ചു. ഫിജോ ജോസഫും ഇന്ദുജ പ്രകാശും ചേര്‍ന്ന് അലീമയേയും കൂട്ടി കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. 

ഒഡീസയിലെത്തിയപ്പോള്‍ അമീറലിയുടെ ഫോണ്‍ സന്ദേശം അലീമക്ക് ലഭിച്ചു. നിന്നെ ഉപേക്ഷിച്ചതിന് തനിക്ക് ശിക്ഷ കിട്ടിയെന്നും മടക്ക യാത്രക്കിടയില്‍ തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റുവെന്നും ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നും അമീറലി പറഞ്ഞു. കൊല്‍ക്കത്ത സാന്ദ്രാഗച്ചി റെയില്‍വെസ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ സ്വീകരിക്കാന്‍ അമീറലി ഉണ്ടായിരുന്നു. 
രണ്ട് കാറുകളിലായി എല്ലാവരെയും കൂട്ടി അമ്മ വീട്ടിലേക്ക് അമീറലി കൊണ്ടുപോയി. 

സാധാരണക്കാരാണെങ്കിലും 15 കോടിയില്‍പരം രൂപയുടെ ആസ്തി അമീറിന്റെ കുടുംബത്തിനുണ്ടായിരുന്നു. സ്വത്ത് വേണമെങ്കില്‍ അലീമയെ ഒഴിവാക്കണമെന്നായിരുന്നു കുടുംബത്തിലെ കാരണവന്മാരുടെ നിര്‍ദ്ദേശം. എന്നാല്‍ സ്വത്തിനേക്കാള്‍ വലുത് അലീമയാണെന്ന് അമീര്‍ തീര്‍ത്ത് പറഞ്ഞു. അതോടെ കുടുംബത്തില്‍ ചിലര്‍ക്ക് സന്തോഷമായി. പ്രശ്നം ഒത്തു തീര്‍ന്നതായിരുന്നു ചിലരുടെ സന്തോഷത്തിന് കാരണം. അമീറിന്റെ ഓഹരി കൂടി കിട്ടുമല്ലോ എന്ന സന്തോഷം മറ്റു ചിലരും ഉള്ളിലൊതുക്കിയിട്ടുണ്ടാവണം. ഇപ്പോള്‍ ഏഴു മാസം ഗര്‍ഭിണിയാണ് അലീമ. ഏഴാം മാസത്തിലെ ചടങ്ങുകള്‍ നടത്താന്‍ കുടുംബം തയ്യാറായി. ചായ സല്‍ക്കാരവും നടന്നു. വെള്ളിയാഴ്ച അലീമയും അമീറലിയും കാസര്‍കോട്ടേക്ക് യാത്ര തിരിക്കും.
അമീറിനെ കണ്ടെത്തുക എന്ന വലിയ ദൗത്യം പൂര്‍ത്തീകരിച്ചുവെന്നും ഇനി അവര്‍ക്ക് സമാധാനമായി ജീവിക്കാനുള്ള അവസരം നാമൊരുക്കണമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റോടെയാണ് ഫിജോജോസഫിന്റെ ഇക്കഥ പുറംലോകത്തെ അറിയിച്ചത്. രണ്ട് സ്ത്രീകളുടെ കരുത്ത് അലീമയുടെ ഭാവി ഭദ്രമാക്കുന്നു. കാസര്‍കോട്ടെ വനിതാ സംഘടനകളും അതിന്റെ പ്രവര്‍ത്തകരും ഇത് മാതൃകയാക്കേണ്ടിയിരിക്കുന്നു.

ഫിജോജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റേിന്റെ പൂര്‍ണ്ണ രൂപം

കാസര്കോടുനിന്നു പ്രണയിച്ചയാൾക്കൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും മതത്തെയും വിശ്വാസത്തെയും ഉപേക്ഷിച്ചു യുവതി കൽക്കട്ട സ്വദേശി ആയ അമീറുൽ ഇസ്‌ലാമിനൊപ്പം ജീവിക്കാൻ ഇറങ്ങിതിരിച്ചപ്പോ അവൾ ഓർത്തിരുന്നില്ല തന്നെ കാത്തിരിക്കുന്ന അഗ്നിപരീക്ഷകളെ കുറിച്ച് .


ഒന്നരവർഷത്തെ സംതൃപ്ത ജീവിതത്തിൽ ഒരിക്കൽപോലും അലീമയും അമീറും തമ്മിൽ പിണങ്ങിയിരുന്നിട്ടില്ല ....

പക്ഷെ ഈ കഴിഞ്ഞു പോയ ഡിസമ്പർ ആറു അലീമക്കും കറുത്തദിനമായി ഭവിച്ചു . മൂന്നുമാസം ഗർഭിണിയായ അലീമയെ വിട്ടു അമീർ പോയി ....

അമീർ എവിടെപ്പോയെന്നോ എന്ത് സംഭവിച്ചുവെന്നോ അറിയാതെ അലീമ ഉരുകിജീവിച്ചതു മൂന്നുമാസം ..

സ്വമതം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിച്ച അലീമയെ തിരികെ സ്വീകരിക്കാൻ അവളുടെ മാതാപിതാക്കൾ തയ്യാറായില്ല ...

അലീമയുടെ പേരിൽ ഒരു വാട്ടസ്ആപ് ഗ്രൂപ്പിലൂടെ ബുഷ്‌റ എന്ന സ്ത്രീ പണപ്പിരിവ് നടത്താൻ ശ്രമിച്ചതിലൂടെ ആണ് അലീമയെ കുറിച്ച് പുറംലോകം അറിഞ്ഞത് ....

വാട്ടസ്ആപ് ഗ്രൂപ്പിലെ മുനീറ, മുഷ്താഖ് , റിയാസ് എന്നിവരുടെ ഇടപെടലിലൂടെ ആണ് അലീമയുടെ ദുരിദ ജീവിതം ഞാൻ അറിയാൻ ഇടയായത് . .....

തുടർന്നാണ് കോട്ടയത്തു നിന്ന് കാസർകോടേക്ക്‌ ഞാൻ എത്തുന്നതും അലീമയെയും മാതാപിതാക്കളെയും നേരിൽ കണ്ടു സംസാരിക്കുന്നതു . എന്നാൽ അവളെയും കുഞ്ഞിനേയും ഏറ്റെടുക്കാൻ കഴിയില്ലെന്നവർ എന്നെ അറിയിച്ചു .....

അങ്ങനെയെങ്കിൽ അവളുടെ പ്രസവം വരെ അവളെ അവരുടെ കൂടെ നിർത്തണമെന്നും അതുവരെയുള്ള അവളുടെ മുഴുവൻ ചിലവുകളും ഞങ്ങൾ വഹിച്ചുകൊള്ളാമെന്നും അവർക്കു വാക്ക് നൽകി അലീമക്ക് താത്കാലിക വാസസ്ഥാനം ഒരുക്കിയ ശേഷം അമീറിനെ കണ്ടെത്താൻ ഉള്ള ശ്രമം ആരംഭിച്ചു .....

അതിനായി കാസർകോട് എസ് പി ഓഫീസിൽ അലീമയുമായി പോയി ഞങ്ങൾ പരാതിനല്കിയെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല ....

അമീറിനെ കാണാനില്ലന്നൊരു പരാതി ബേക്കൽ പോലീസ് സ്റ്റേഷനിൽ മാസങ്ങൾക്കു മുൻപ് നൽകിയിട്ടും മാൻ മിസ്സിംഗ് കേസിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്യാതിരുന്ന ബേക്കൽ പോലീസ് മുൻ ഗവണ്മെൻറ്റ് പ്ലീഡറും പബ്ലിക് പ്രോസിക്ക്യൂട്ടറും കാസർകോടിന്റെ ജനകീയ വക്കീലുമായ ഷുക്കൂർ വക്കീലിന്റെ ശക്തമായ ഇടപെടലോടെ കേസ് രെജിസ്റ്റർ ചെയ്തു . ഈ കേസിലെ പോലീസ് അലംഭാവം എന്നിൽ നിന്നറിഞ്ഞ വക്കീൽ ശക്തമായ സഹായവുമായി ഈ വിഷയത്തിൽ ഞങ്ങൾക്കൊപ്പം നിന്നു.

പോലീസ് സഹായം ലഭിക്കുന്നില്ല എന്ന് കണ്ടപ്പോ ഞങ്ങൾ അലീമയിൽ നിന്ന് അമീറിന്റെ കൽക്കട്ടയിലെ അഡ്രസ് വാങ്ങി കൽക്കട്ടയിലെ മലയാളികളുമായി ബന്ധപെട്ടു അവന്റെ ബന്ധുക്കളെ കണ്ടെത്താൻ ഉള്ള ശ്രമം ആരംഭിച്ചു ....

ഫേസ്ബുക് പേജിലൂടെ അവന്റെ ഫോട്ടോ വച്ച് പോസ്റ്റുകൾ ഇട്ടു . അതേത്തുടർന്ന് കൽക്കട്ടയിലെ സന്നദ്ധപ്രവർത്തകനും മലയാളിയുമായ മൻസൂർ എന്റെ സുഹൃത്തായ Shinu Melvin Shinuപറഞ്ഞ പ്രകാരം എന്നെ ഫോണിൽ വിളിച്ചു എല്ലാ സഹായവും വാഗ്ദാനം ചെയ്തു ....

തുടർന്ന് മൻസൂർ നടത്തിയ അന്വേഷണത്തിൽ ആണ് കാസർകോട് നിന്ന് നാടുവിട്ട അമീർ ട്രെയിനിൽ നിന്ന് വീണു ഗുരുതര പരിക്കുകളോടെ കൽക്കട്ട ആശുപത്രിയിൽ ആണെന്ന് അറിഞ്ഞത് ....

ബന്ധുക്കളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു അമീറിനെ നേരിൽ കാണണം എന്നാവശ്യപ്പെട്ടു .എന്നാൽ അമീർ കോമാസ്റെജിൽ ആണെന്നും അഞ്ചു ലക്ഷം രൂപയോളം ചികിത്സക്കായി ചിലവായെന്നും ഇവർ പറഞ്ഞു ..

എന്ത് തന്നെയായാലും അമീറിനെ കണ്ടേ മതിയാകുവെന്നു നിർബന്ധം മൻസൂർ നിർബന്ധം പറഞ്ഞതോടെ ബന്ധുക്കൾ മലക്കം മറിഞ്ഞു .....

തുടർന്ന് ഇവരെ ഫോണിൽ വിളിച്ച നോട് ഇത് ഹത്യയാര ആണെന്നും നിങ്ങൾ ഇവിടേയ്ക്ക് വന്നാൽ ജീവനോടെ പോകില്ലെന്നും അമീറിനിവിടെ യാതൊരു സ്വത്തുക്കളും ഇല്ലെന്നുമൊക്കെ പറഞ്ഞു ameer nte മാമാ ഭീഷണിപ്പെടുത്തിയതോടെ ഞങ്ങൾ ഉറപ്പിച്ചു അമീർ ബബന്ധുക്കളുടെ കൂടെത്തന്നെയുണ്ടെന്നു .....

തുടർന്ന് ബേക്കൽ പോലീസിൽ ഞങ്ങൾ ഈ വിവരം വിളിച്ചു അറിയിക്കുകയും കൽക്കട്ടയിൽ നിന്ന് അമീറിനെ കൂട്ടിവരണമെന്നു അപേക്ഷിക്കുകയും ചെയ്തു ....

എന്നാൽ ആലോചിക്കട്ടെ എന്ന ലാഘവമറുപടിയോടെ ഞങ്ങൾ ഉറപ്പിച്ചു അവർ ഒന്നും ചെയ്യില്ല ഈ ക്കേസിൽ എന്ന് ....

തുടർന്നാണ് മന്സൂറിനോട് ഞങ്ങൾ കാൽകട്ടയിലേക്കു വന്നാൽ അമീറിനെ നേരിൽ കാണാൻ ഉള്ള സഹായങ്ങൾ ചെയ്തു തരാമോയെന്നു ചോദിച്ചത് ...

കൽക്കട്ട കൈരളി സമാജം സെക്രട്ടറി ഗോപാലൻ സാറിനോട് വിഷയത്തിന്റെ സീരിയസ്നെസ് ഷിനു മെൽവിൻ അറിയിച്ചതോടെ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു .....

അലീമയെ കൂട്ടി ഞങ്ങൾ അമീറിനെ കാണാൻ എത്തുമെന്നും കൽക്കട്ട കോടതിയിൽ അമീറിന്റെ ബന്ധുക്കളെ കൂടി പ്രതിചേർത്തു കേസ് ഫയൽ ചെയ്യുമെന്നും മൻസൂർ മുഖാന്തിരം അവന്റെ മാമായേ അറിയിച്ചു .

തുടർന്നാണ് ഞാനും Induja Prakashഉം കാസർകോടെത്തി അലീമയെകൂട്ടികൊണ്ടു കല്കട്ടക്കു തിരിച്ചത് .......

ഒറീസ്സാ കഴിഞ്ഞപ്പോൾ അലീമയുടെ ഫോണിലേക്കു അമീറിന്റെ വിളിയെത്തി നിന്നെ വേദനിപ്പിച്ചതിനു എനിക്ക് ശിക്ഷ കിട്ടിയെന്നും ഇനിയൊരിക്കലും ഈ തെറ്റ് ആവർത്തിക്കില്ലെന്നും കണ്ണീരോടെ പറഞ്ഞ അമീർ അവളെ കാത്തു സാന്ദ്രഗച്ചി റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകുമെന്നും പറഞ്ഞു ......

ഇന്നലെ രാത്രി ഞങ്ങൾ എത്തിയപ്പോൾ അമീർ പറഞ്ഞ പ്രകാരം അവളെ കാണാനായി അവൻ ഓടിയെത്തി . ......

കൽക്കട്ട കൈരളി സമാജം സെക്രട്ടറി ഗോപാലൻ സാർ ,കേരള മുസ്ലിം ജമാ അത് അസോസിയേഷൻ പ്രസിഡന്റ് ഷെമീം ഭായ് , അദ്ദേഹത്തിന്റെ ഭാര്യ തസ്‌നിം , സി രാമകൃഷ്ണൻ സാർ , രാജു സാർ , എല്ലാ പ്രവർത്തനങ്ങൾക്കും മുഖ്യ പങ്കു വഹിച്ച മൻസൂർ എന്നിവരുമായി രണ്ടു വണ്ടികളിലായി ഇന്ന് രാവിലെ ആറുമണിയോടെ ഞങ്ങൾ അമീറിന്റെ 'അമ്മ വീട്ടിൽ എത്തി ....

തുടർന്ന് എല്ലാ കാര്യങ്ങളും അവരോടു വിശദമായി പറഞ്ഞ ഗോപാൽ സാർ ഷമീം ഭായ് ,മൻസൂർ എന്നിവർ അമീറിനെ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുക്കളോട് അനുമതി തേടി ....

ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ സ്നേഹത്തോടെയാണ് അമീറിന്റെ ബന്ധുക്കൾ അലീമയെ സ്വീകരിച്ചത് . അമീറിന്റെ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറെടുക്കുന്ന അലീമക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഏഴാം മാസ ചടങ്ങുകൾ നടത്തിയാണ് ആ വലിയ കുടുംബം അവളെ സ്വീകരിച്ചത് ....

ചടങ്ങുകൾക്ക് ശേഷം ചെറിയതോതിൽ ചായസത്കാരവും നടത്തി അവർ അലീമയെയും അമീറിനെയും ഞങ്ങൾക്കൊപ്പം യാത്ര അയച്ചു ....

അമീറിന്റെ ബുദ്ധിമോശം കൊണ്ട് അലീമക്കുണ്ടായ വേദനക്ക് അവനു ദൈവം നൽകിയ ശിക്ഷയാണ് ട്രെയിൻ അപകടമെന്നാണ് അവൻ ഇപ്പോൾ വിശ്വസിക്കുന്നത് .....

തലയോടിന്റെ ഒരു ഭാഗം ആ അപകടത്തിൽ പൊളിഞ്ഞു പോയി . രണ്ട് ഓപ്പറേഷനുകൾ നടന്നു കഴിഞ്ഞു .....

.മരുന്ന് വര്ഷങ്ങളോളം മുടങ്ങാതെ കഴിക്കണം . കഠിനമായുള്ള ഒരു ജോലിയും ചെയ്യാൻ അമീറിന് ഇനി കഴിയില്ല .....

ഹത്യയാരാ എന്ന ഇടം പുറത്തു നിന്ന്ആളുകൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത അത്ര പ്രശ്‌നബാധിത ഏരിയ ആണ് ....

ഇവിടേയ്ക്ക് ഞങ്ങൾ ചെല്ലുമെന്നും അമീറിനെ കൂട്ടിവരുമെന്നും ഞങ്ങൾ ബന്ധുക്കളെ അറിയിച്ചപ്പോൾ അവർ ഞങ്ങളെ ഭീഷണിപ്പെടുത്തിയത് എന്തിനു എന്നും പിന്നീട് അവർ മയപ്പെട്ടത് എങ്ങനെ എന്നുംഅമീർ അവിടെ നിന്ന് മടങ്ങുമ്പോൾ കാർ യാത്രയിലാണ് തുറന്നു പറഞ്ഞത് ......

ഒന്നാമത്തെ കാരണം കോടതിയെ സമീപിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഉള്ള പേടിയും രണ്ടാമത്തെ കാരണം അമീറിന്റെ കുടുംബസ്വത്തു അവൻ വേണ്ടായെന്നു പറഞ്ഞത് കൊണ്ടും അവനെ അലീമക്കൊപ്പം പോകാൻ മാമന്മാർ അനുവദിക്കുകയായിരുന.

15 കോടിയോളമാണ് ആ ചേരിപ്രദേശത്തു തികച്ചും സാധാരണ മട്ടിൽ ജീവിക്കുന്ന ആ കുടുംബത്തിന്റെ ആസ്തി ....

ഇത് ഞങ്ങളുടെ കണ്ടുപിടിത്തമോ അവന്റെ അവകാശ വാദമോ അല്ല .അവന്റെ വീടിനു സമീപത്തുള്ളവരിൽ നിന്ന്ഞങ്ങൾക്കൊപ്പം വന്നവർ മനസിലാക്കിയത് ആണ് ....

അലീമയോടൊപ്പം അവൾക്കും കുഞ്ഞിനും വേണ്ടി ജീവിക്കാൻ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ചു അമീർ കേരളത്തിലേക്ക്‌ വരികയാണ്‌ അവനുള്ളതെല്ലാം വേണ്ടാന്ന് വച്ച് ....

നിങ്ങൾ സ്വീകരിക്കണം , മാപ്പുകൊടുക്കണം , ചേർത്ത് നിർത്തണം പാതിവഴിയിൽ നിലച്ചുപോയ ജീവിതം തിരികെ നൽകി സർവ്വശക്തൻ അവർക്കൊരവസരം കൂടി നൽകിയിരിക്കുന്നു ....

നമ്മളായിട്ട് അതിനെ ഇല്ലാതാക്കരുത് . വെള്ളിയാഴ്ച ഞങ്ങൾ കൽക്കട്ടയിൽ നിന്ന്കേരളത്തിലേക്ക് തിരിക്കും ....

അമീറിനെ കണ്ടെത്തുക എന്ന ഈ വലിയ ദൗത്യം നാം പൂർത്തീകരിച്ചു . പക്ഷെ അവർ സമാധാനമായി ജീവിക്കാൻ ഉള്ള സാഹചര്യം കൂടി നമുക്കൊരുക്കണം ....

മൂന്നു മാസം മുൻപ് അമീറിന് അപകടം സംഭവിച്ചതിന്റെ ചിത്രങ്ങളും ,ഇന്ന് രാവിലെ അവരുടെ വീട്ടിൽ അലീമക് നൽകിയ സ്വീകരണത്തിന്റെയും ചിത്രങ്ങൾ ആണ് ഈ പോസ്റ്റിനൊപ്പം ഉള്ളത് .
****************************************************

നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ അവസാനിക്കുന്നില്ല

************************************


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.