Latest News

തനിക്കെതിരായി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് കെ.സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ബിജെപി നേതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.[www.malabarflash.com] 

തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാ മാധ്യമങ്ങള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും എന്നാല്‍ ചികിത്സയിലുണ്ടായ പിഴവ് മൂലം ഇയാളുടെ ആരോഗ്യനില വഷളാക്കുകയും ചെയ്ത സംഭവത്തിലാണ് കെ.സുരേന്ദ്രനെ നേരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

സംഭവത്തില്‍ ഉത്തരവാദികളായ ആസ്പത്രിയുടെ അധികൃതരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഞ്ച് ലക്ഷം രൂപ കൈപ്പറ്റുകയും, വീണ്ടും പണത്തിനായി ആസ്പത്രിയെ സമീപിച്ചപ്പോള്‍ അവര്‍ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സഹിതം ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെ സമീപിച്ചുവെന്നുമായിരുന്നു ഇതേക്കുറിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പ്രശ്‌നത്തില്‍ സംഘടനാ നേതൃത്വം പ്രസ്തുത നേതാവിനെ താക്കീത് ചെയ്‌തെന്നും വാര്‍ത്തയിലുണ്ടായിരുന്നു. സുരേന്ദ്രന്റെ പേര് നേരിട്ട് പറയാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിസ്സാരവോട്ടുകള്‍ക്ക് തോറ്റയാള്‍, ബിജെപി ജനറല്‍ സെക്രട്ടറി തുടങ്ങിയ വ്യക്തമായ സൂചനകള്‍ നല്‍കിയാണ് വാര്‍ത്തകള്‍ വന്നത്. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരിക്കുന്നത്.

കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.....

മഞ്ഞപത്രങ്ങളിലെ മലിനജല്പനങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങളിൽ അശ്ലീളം വിളന്പുന്ന ശിഖണ്ഡികൾക്കും മറുപടിപറഞ്ഞ് സമയം കളയുന്നതിൽ കാര്യമില്ലെന്നറിയാം. എന്നെ ആക്ഷേപിക്കുന്നതിലൂടെ എന്തെങ്കിലും പ്രത്യേകസുഖം അത്തരക്കാർക്കു കിട്ടുന്നെങ്കിൽ അതായിക്കോട്ടെ എന്നും കരുതിയതാണ്. എന്നാൽ അതൊരവസരമായി കണക്കാക്കി എന്തും പറയാമെന്ന് ചിലർ കരുതുന്നതു ശരിയല്ലല്ലോ. കാര്യങ്ങൾ നേർക്കുനേർ പറയുന്നതും മുന്നിൽ നിന്നു യുദ്ധം ചെയ്യാനുമേ ഞാൻ ശീലിച്ചിട്ടുള്ളൂ. അതിന് ഉറപ്പുള്ള ഡി. എൻ. എ യുടെ കരുത്തുവേണം. അതില്ലാത്തവരാണ് വളച്ചുകെട്ടിപ്പറയുന്നത്.

1)രോഗിയുടെ പേരു പറഞ്ഞ് ഒരു ബി. ജെ. പി ജനറൽ സെക്രട്ടറി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു.
2) പ്രശ്നത്തിൽ ആർ എസ് എസ് ബിജെപി നേതൃത്വം നേതാവിനെ താക്കീതു ചെയ്തു.
3) നേതാവ് ഭീഷണിപ്പെടുത്തിയതിന്രെ ശബ്ദരേഖ ആശുപത്രി അധികൃതർ നേതാക്കൾക്കു നൽകി.
4) ഈ നേതാവ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിസ്സാരവോട്ടുകൾക്കു തോററയാൾ.

കഴിഞ്ഞ മൂന്നു ദിവസമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ഇങ്ങനെയാണ്. മംഗളം പത്രത്തിന്രെ തിരുവനന്തപുരം ലേഖകനാണ് ഈ കഥ ആദ്യം എഴുതിയത്. പിന്നീട് അതേ വാർത്ത എന്റെ പേരും ഫോട്ടോയും വെച്ച് ഏതാനും ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഒടുവിൽ നികേഷിന്റെ റിപ്പോർട്ടർ ചാനലും വാർത്ത തട്ടിവിട്ടു.മററാരുടെയോ ചട്ടുകമായി ഈ നുണക്കഥ മെനഞ്ഞു വിട്ട മംഗളം ലേഖകൻ എന്റെ സംഭാഷണത്തിന്രെ ശബ്ദരേഖയുണ്ടെന്ന് പറഞ്ഞത്രേ. എങ്കിലെന്തുകൊണ്ട് എന്റെ പേരുപറഞ്ഞ് വാർത്ത നൽകിക്കൂടാ? പുതിയ ചാനൽ തുടങ്ങിയതല്ലേ. നല്ലൊരു കോളു കിട്ടിയതല്ലേ. അതങ്ങു പുറത്തു വിട്ടുകൂടെ? നല്ല റേററിംഗ് കിട്ടില്ലേ തുടക്കത്തിൽ തന്നെ. എനിക്കെതിരെ കിട്ടുന്ന ഏററവും നല്ല തെളിവ് അതല്ലേ?

ഇനി സംഭവത്തിന്റെ നിജസ്ഥിതിയിലേക്കു വരാം. ഒരു പാർട്ടി പ്രവർത്തകൻ ഒരു മൈനർ സർജറിക്കുവേണ്ടി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ചികിൽസാ പിഴവുമൂലം അസുഖം ഗുരുതരമായി. അത്യാസന്ന നിലയിലായ അദ്ദേഹത്തെ വേറൊരാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിലധികം സർജ്ജറി വേണ്ടി വന്നു. ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു. ഇനിയും ഒരുപാട് കാലം ചികിൽസ നടത്തിയാലേ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനാവൂ. പ്രശ്നം പാർട്ടി സഹപ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രി അധികൃതരുമായി സംസാരിച്ചു. വളരെ സൗഹാർദ്ദപരമായി പ്രശ്നപരിഹാരവുമുണ്ടായി. ഇതിലൊരിടത്തും ഞാൻ നേരിട്ട് ആരുമായും സംസാരിച്ചിട്ടില്ല കാരണം അതിന്റെ ആവശ്യമില്ലാതെ തന്നെ പ്രശ്നം തീർന്നതാണ്.

പിന്നെ ഇത്രയും നീചമായ ഒരു വാർത്ത പടച്ചു വിട്ട മംഗളത്തിലെ ലേഖകന് കോഴിക്കോട്ടെ റിപ്പോർട്ടറോടെങ്കിലും ചോദിക്കാമായിരുന്നില്ലേ ആരാണ് ആ രോഗിയെന്നെങ്കിലും. ഞാൻ പണം തട്ടാൻ ശ്രമിച്ചു എന്ന് പറയുന്നത് വെറും ഒരു രോഗിയുടെ പേരിലല്ല. യുവമോർച്ച സംസ്ഥാന പ്രസിഡണ്ടായിരിക്കേ രണ്ടു ടേം എന്റെ സഹഭാരവാഹി ആയ വ്യക്തി കഴിഞ്ഞ കാൽ നൂററാണ്ടു കാലമായി ഏററവും അടുപ്പമുള്ള പാർട്ടി പ്രവർത്തകൻ നിയമസഭാതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഊണും ഉറക്കവുമൊഴിഞ്ഞ് എന്നോടൊപ്പം നടന്നയാൾ അങ്ങനെയൊരാളുടെ പേരു പറഞ്ഞ് ഞാൻ പണം തട്ടി എന്നു പറയാൻ അത്രയും നികൃഷ്ടമായ മനസ്സുള്ളവർക്കേ കഴിയൂ. രാഷ്ട്രീയ വിരോധം തീർക്കുന്നത് ഇത്രയും മനുഷ്യത്വരഹിതമായ വാർത്തകൾ നൽകിയല്ല. ലേഖകൻ ഒരു സി. പി. എം സഹയാത്രികനായതുകൊണ്ടു പറഞ്ഞതല്ല. അടിയുറച്ച സി. പി. എം പ്രവർത്തകരായ പല കോഴിക്കോട്ടെ മാധ്യമപ്രവർത്തകരാരും ഈ വാർത്ത കൊടുക്കാത്തതുകൊണ്ടാണ് തിരുവനന്തപുരം ലേഖകനെക്കൊണ്ട് ഈ പണി ചെയ്യിച്ചത്.

അപകീർത്തികരമായ വാർത്ത നൽകിയ എല്ലാവർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസയച്ചു മുങ്ങുന്ന പതിവ് എനിക്കില്ല. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. ഇത്തരം വാർത്തകളിലൂടെ എന്നെ നിശബ്ദനാക്കാമെന്നു കരുതുന്നവർക്കു തെററിപ്പോയി. അനീതിക്കെതിരായ പോരാട്ടം കൂടുതൽ കരുത്തോടെ തുടരുക തന്നെ ചെയ്യും...

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.