Latest News

പിണറായിയെ കൊലപ്പെടുത്തുമെന്ന് ആര്‍എസ്എസ് : തലകൊയ്യാന്‍ ഒരുകോടി

ന്യൂഡല്‍ഹി:  മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കാന്‍ പരസ്യമായി ആഹ്വാനംചെയ്ത് ആര്‍എസ് എസ് നേതാവ്.[www.malabarflash.com]

പിണറായിയുടെ തലയറുത്ത് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത് മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഹിന്ദുക്കളെ മാര്‍ക്സിസ്റ്റുകാര്‍ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച യോഗത്തിലായിരുന്നു നേതാവിന്റെ കൊലവിളി.

ഉജ്ജയിന്‍ എംപി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം. ആര്‍എസ്എസ് നേതാവിന്റെ കൊലവിളി ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിട്ടും കേസെടുക്കാന്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല.

നേരത്തേ സംഘപരിവാര്‍ ഭീഷണി കാരണം ഡിസംബറില്‍ ഭോപ്പാലില്‍ മലയാളി സംഘടനകളുടെ ചടങ്ങില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം പിണറായിക്ക് പിന്മാറേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ മതസൌഹാര്‍ദ റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായിയെ തടയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അത് വിജയിച്ചില്ല. ഡല്‍ഹിയിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ ഏകെജി ഭവനു നേരേയും നേരത്തേ സംഘപരിവാര്‍ ആക്രമണമുണ്ടായിരുന്നു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരണത്തിലാണെന്നത് ദൌര്‍ഭാഗ്യകരമാണെന്ന് കുന്ദന്‍ ചന്ദ്രാവത് പറഞ്ഞു. രാജ്യത്തെ വെട്ടിമുറിക്കാന്‍ നില്‍ക്കുന്ന ദേശദ്രോഹികള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ട്. ഹിന്ദുക്കള്‍ക്ക് സഹിഷ്ണുത മാത്രമല്ല ശീലം. ആക്രമണം നേരിട്ടപ്പോഴൊക്കെ മറുപടി നല്‍കിയിട്ടുണ്ട്.

പരിവാറുകാരെ കൊലപ്പെടുത്തിയാല്‍ വെറുതെയിരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ ഹിന്ദുക്കളെയും സന്യാസികളെയുമൊക്കെ അപായപ്പെടുത്തുകയാണെന്ന് കുന്ദന്‍ ചന്ദ്രാവത് ആരോപിച്ചു. 

ആര്‍എസ്എസ് ക്യാമ്പില്‍ പോയാല്‍ രാഷ്ട്രഭക്തിയുണ്ടാകുമെന്ന ആശങ്കയാണ് സര്‍ക്കാരിന്. 300 ആര്‍എസ്എസുകാരെ കൊലപ്പെടുത്തിയെന്നും ഇതിന് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ആക്രോശിച്ച കുന്ദന്‍ തനിക്ക് ഒരു കോടിയിലേറെ രൂപയുടെ സ്വത്തുണ്ടെന്നും പിണറായിയുടെ ശിരസ്സ് മുറിച്ചുകൊണ്ടുവരുന്നവര്‍ക്ക് ആ സ്വത്ത് നല്‍കുമെന്നും പറഞ്ഞു.

രാജ്യദ്രോഹികള്‍ക്ക് രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ല. ഗോധ്ര ഓര്‍മയുണ്ടല്ലോ. 57 കര്‍സേവകരെ കൊലപ്പെടുത്തിയപ്പോള്‍ രണ്ടായിരംപേരെ പകരം കശാപ്പ് ചെയ്തു. മൂന്നുലക്ഷം തല കൂടിയറുത്ത് ഭാരതമാതാവിന് മാല ചാര്‍ത്താന്‍ ഹിന്ദുസമൂഹത്തിന് മടിയില്ല. ഇടതുപക്ഷക്കാരുടെ തലയറുത്ത് ഭാരതമാതാവിന് സമര്‍പ്പിക്കും. ലാല്‍സലാം പറയുന്നവരെയെല്ലാം ഓടിക്കണം. കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്രം പുറത്താക്കണമെന്നും കുന്ദന്‍ കൊലവിളിപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

Keywords: Natioanl News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.