Latest News

ചൂരിയിലെ മദ്രസാദ്യാപകന്റെ കൊലയാളികളെ ഉടന്‍ പിടികൂടണം, സമാധാനന്തരീക്ഷം നിലനിര്‍ത്തണം: എസ് വൈ എസ്

കാസര്‍കോട്: ചൂരിയില്‍ കഴിഞ്ഞ ദിവസം രാത്രി മദ്രസാധ്യാപകനും മുഅദ്ദിനുമായ റിയാസ് മുസ്‌ല്യാരെ അതിക്രൂരമായി വെട്ടി കൊന്ന നടപടി സാംസ്‌കാരിക സമൂഹത്തിന് അപമാനമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അറിയിച്ചു.[www.malabarflash.com] 

കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും സംഘര്‍ഷം വ്യാപിക്കാതിരിക്കാനും നാട്ടില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താനും അടിയന്തര നടപടി സ്വീകരിക്കണം.
പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സഹചര്യം ഉണ്ടാകരുത്. അക്രമികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാകുന്നതിന് ഭരണ കൂടവും മതരാഷ്ട്രീയ നേതൃത്വവും ഒന്നിച്ച് നില്‍ക്കണം.കൊലയാളികള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ കുറിച്ചും അന്വോഷണം വേണം പള്ളങ്കോട് ആവശ്യപ്പെട്ടു. 

ആരാധാനാലയങ്ങളില്‍ അതിക്രമിച്ച് കയറി കൊല നടത്തിയത് കലാപം ഉണ്ടാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി,എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ജമാല്‍ സഖാഫി ആദൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സാദിഖ് ആവളം തുടങ്ങിയവരും പ്രതിഷേധിച്ചു.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തണം: കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി
കാസര്‍കോട്: പഴയ ചൂരിയില്‍ പള്ളിയില്‍ കയറി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസ് മുസ്‌ല്യാരെ കൊലപ്പെടുത്തിയ സംഭവത്തെ സംയുക്ത ജമാഅത്ത് ശക്തിയായി അപലപിച്ചു. പവിത്രമായ ആരാധനാലങ്ങള്‍ പോലും കൊലക്കളമാക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നു കടുത്ത ശിക്ഷ നല്‍കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഐ.എന്‍.എല്‍ കരിദിനം ആചരിക്കുന്നു
കാസര്‍കോട്: മദ്രസ്സ അധ്യാപകനെ രാത്രി വിളിച്ചുണര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊലയാളികളെയും ആസൂത്രണം ചെയ്ത ആളുകളെയും എത്രയും പെട്ടന്ന് പിടികൂടണമെന്ന് ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയില്‍ പറഞ്ഞു. നാടിന്റെ സമദാനന്തരീക്ഷം തകര്‍ക്കാന്‍ വാടകഗുണ്ടകളെ തീറ്റി പോറ്റുന്ന വമ്പന്‍ സ്രാവുകളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് എനി ഒരിക്കലും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും അസീസ് കടപ്പുറം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേദിച്ച് ചെവ്വാഴ്ച കാസര്‍കോട് മണ്ഡലം ഐഎന്‍എല്‍ കമ്മിറ്റി കരിദിനമായി ആചരിരിക്കാന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാലയും ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാ ളവും അറിയിച്ചു.

ജില്ലക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം. എ. അബ്ദുൽ റഹ് മാൻകാസർകോട് : സമാധാനം നിലനില്‍ക്കുന്ന കാസര്‍കോടും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച് കൊണ്ട് കാസര്‍കോട് പഴയ ചൂരി മുഹിയുദ്ദീന്‍ ജുമുഅത്ത് പള്ളി മുഅദ്ദിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ജില്ലക്ക് പുറത്തുള്ള പ്രത്യേക പോലീസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

കാസര്‍കോടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്ന സാമുദായിക കൊലപാതങ്ങളിലെ പ്രതികളെ ശിക്ഷിക്കാന്‍ ഉതകുന്ന അന്വേഷണങ്ങള്‍ നടത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രമാദമായ കൊലപാതക കേസുകളില്‍ പോലും പ്രതികളെ വെറുതെ വിടുന്ന അവസ്ഥയാണ് കാസര്‍കോടുണ്ടായിട്ടുള്ളത്.

നാടിന്റെ ശാന്തി ഇല്ലാതാക്കാന്‍ വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി.ക്ക് സ്വാധീനമുള്ള മധൂര്‍ പഞ്ചായത്തിലെ ബട്ടംപ്പാറയിലെ ഇര്‍ഷാദ്, മീപ്പുഗിരിയിലെ സാബിത്, ഇപ്പോള്‍ പഴയ ചൂരി ജുമുഅത്ത് പള്ളി മുഅദ്ദിന്‍ റിയാസ് മൗലവി എന്നിവരെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നരഭോജികള്‍ യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. മുഴുവന്‍ കൊലപാതകങ്ങളും പ്രത്യേക പരിശിലനം നേടിയ കൊലയാളികളാണ് നടത്തിയിട്ടുള്ളതെന്ന് മുറിവുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

വിവിധ കൊലപാത കേസുകളില്‍ പിടികൂടുന്ന നിത്യജീവിതത്തിന് വകയില്ലാത്ത പ്രതികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന പ്രഗത്ഭരായ വക്കീലുമാരും ബി.ജെ.പി ദേശീയ നേതാക്കളായ അഡ്വക്കേറ്റുമാരുമാണ് കേസ് വാദിക്കാനെത്തുന്നത്. ഇതിന്റെ പിന്നിലെ സാമ്പത്തിക ശക്തിയെ കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. 

കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടുക്കുന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ ഇരട്ടനീതിയാണ് പലപ്പോഴും പോലീസ് നടപ്പാക്കുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് കൊണ്ടാണ് പള്ളിക്കകത്ത് കയറിപുരോഹിതമാരെ പ്പോലും യാതൊരു ഭയവുമില്ലാതെ കഴുത്തറുത്ത് കൊല്ലാന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് ധൈര്യം ഉണ്ടാക്കുന്നത്. 

കാസര്‍കോട് പോലീസ് സ്റ്റേഷന്‍ കാവി പുതച്ച ചെങ്കൊടി വീരന്മാരാണ് നിയന്ത്രിക്കുന്നത്. നിരപരാധികളെ അന്യായമായി കസ്റ്റഡിയിലെടുത്ത് മൂന്നാം മുറയക്ക് വിധേയമാക്കുന്ന പോലീസ് കൊലപാതക- ഗുണ്ടാ മാഫിയ- മയക്ക് മരുന്ന് വിതരണ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജില്ലക്ക് പുറത്തുള്ള ഉന്നത പോലീസ് സംഘത്തിന് മാത്രമേ റിയാസ് മൗലവി വധക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടി കൂടാന്‍ സാധിക്കുകയുള്ളൂവെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
കാസര്‍കോട്: പഴയ ചൂരിയില്‍ മദ്രസ അധ്യാപകന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് അവശ്യപ്പെട്ടു. ഇതിന് മുമ്പും കാസര്‍കോട്ട് ഇത്തരം കൊലപാതകങ്ങള്‍ നടന്നിരുന്നു. കേസുകളില്‍ പിടിയിലായവരെല്ലാം പാവപ്പെട്ടവരായിരുന്നു.

എന്നാല്‍ ഇവരുടെ കേസുകള്‍ വാദിക്കാന്‍ എത്തിയത് കേരളത്തിലെ പ്രമുഖരായ അഭിഭാഷകരായിരുന്നുവെന്നും എന്‍ എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.