Latest News

ദിലീപി​ന്​ ജാമ്യമില്ല​; ജൂലൈ 25 വരെ റിമാൻഡിൽ തുടരും

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപിനെ കോടതിയില്‍ ഹാജരാക്കിയശേഷം അദ്ദേഹത്തെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ഈ മാസം 25 വരെയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.[www.malabarflash.com]

നേരത്തേ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവെച്ചു. ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വാദിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പോലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന് ദിലീപിനോട് കോടതി ചോദിച്ചു. ഇല്ലെന്ന് ചിരിച്ചുകൊണ്ടായിരുന്നു ദിലീപ് മറുപടി നല്‍കിയത്.

അതിനിടെ ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം അഭിഭാഷകന്‍ കെ.രാംകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകള്‍ കൈമാറിയതെന്നും പോലീസിനെ ഏല്‍പ്പിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടും എന്നും അദ്ദേഹം ആരോപിച്ചു. കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കും.

ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോള്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ഇതിന് തെളിവായി മൊബൈലില്‍ പ്രചരിക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.

പള്‍സര്‍ സുനി എന്ന കുറ്റവാളി നല്‍കിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് നീങ്ങുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. കേസ് ഡയറിയില്‍ പറയുന്ന 19 തെളിവുകളില്‍ പകുതിയിലധികവും ദിലീപുമായി നേരിട്ട് ബന്ധപ്പെട്ടതല്ല എന്നും അദ്ദേഹം വാദിച്ചു.

പള്‍സര്‍ സുനി അടക്കമുള്ള മറ്റ് പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിനോളം ഗൗരവമുള്ള കൃത്യമാണ് ദിലീപും ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റു പ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചിലപ്പോള്‍ അക്രമിക്കപ്പെട്ട നടിയെവരെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണ സംഘത്തിന്റെ കൈവശം ശക്തവും വ്യക്തവുമായ തെളിവുകള്‍ ഉണ്ടെന്നും വേണ്ടിവന്നാല്‍ വീണ്ടും കസ്റ്റഡിക്കായി കോടതിയെ സമീപിക്കുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

അതിനിടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ദിലീപിന്റെ ഫോണ്‍  കണ്ടെടുക്കുന്നതിന് വേണ്ടിഅതീവ രഹസ്യമായാണ് പോലീസ് റെയ്ഡ് നടത്തിയത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.