Latest News

കുത്തേറ്റുപിടഞ്ഞ മകനെ ആശുപത്രിയിലെത്തിച്ച മുസ്‌ലിം യുവാവിന് നന്ദിയറിയിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പിതാവ്

മംഗളൂരു: കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ മുസ്‌ലിം യുവാവ് നടത്തിയ ശ്രമത്തെ അഭിനന്ദിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുടുംബം. കുത്തേറ്റ ശരത് മടിവാളയെ രക്ഷിക്കാന്‍ ഫ്രൂട്ട് കട നടത്തുന്ന അബ്ദുല്‍ റഹൗഫിന്റെ ഇടപെടലുകളാണ് ശ്രദ്ധേയമായത്.[www.malabarflash.com]

ജൂലൈ നാലിനായിരുന്നു സംഭവം. ബണ്ട്വാള്‍ താലൂക്കിലെ ബി.സി റോഡിലെ ബന്ധുവിന്റെ ലോണ്ടറി ഷോപ്പിലായിരുന്നു ശരത് മടിവാള എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. രാത്രി എട്ടരയോടെ അവിടേക്കു കടന്നുകയറിയ അക്രമികള്‍ അദ്ദേഹത്തെ കത്തിയെടുത്തു കുത്തുകയായിരുന്നു.

ശരത്തിന്റെ ലോണ്ടറി ഷോപ്പിന് അടുത്ത് ഫ്രൂട്ട് കട നടത്തുകയായിരുന്ന അബ്ദുല്‍ റഹൗഫ് അവിടേക്ക് ഓടിച്ചെല്ലുകയും ശരത്തിനെ എടുത്ത് അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു. റഹൗഫ് പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ജൂലൈ 8ന് അദ്ദേഹം മരണപ്പെട്ടു.

റഹൗഫിന്റെ നന്മയ്ക്ക് നന്ദി അറിയിച്ച് ശരത്തിന്റെ പിതാവ് രംഗത്തുവന്നിരിക്കുകയാണ്. ‘ റഹൗഫിനെ എനിക്കറിയാം. മകനെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു.’ ശരത്തിന്റെ അച്ഛന്‍ താനിയപ്പ പറഞ്ഞു.

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണതെന്നാണ് റഹൗഫ് പറയുന്നത്. കടയ്ക്കുള്ളിലിരുന്ന് നിസ്‌കരിച്ച് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങവെയാണ് ശരത് സമീപത്ത് ഗ്രോസറി ഷോപ്പ് നടത്തുന്ന പ്രവീണോട് സഹായമഭ്യര്‍ത്ഥിച്ച് കരയുന്നത് കേട്ടത്.

‘റഹൗഫ് ബയ്യാ വരൂ, ആരോ ശരത്തിനെ വെട്ടിയിരിക്കുന്നു. അദ്ദേഹം രക്തത്തില്‍ കുളിച്ചു കിടക്കുകയാണ്.’ പ്രവീണ്‍ വിളിച്ചു പറഞ്ഞു.
എന്താണ് സംഭവം എന്നു മനസിലായില്ലെങ്കിലും താന്‍ കടയില്‍ നിന്നും അവിടേക്ക് ഓടിപ്പോയെന്ന് റഹൗഫ് പറയുന്നു.

‘ശരത് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്രയും പെട്ടെന്ന് എത്തിക്കലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുവഴി വന്ന എല്ലാ വാഹനങ്ങള്‍ക്കുനേരെയും കൈകാട്ടി. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല.’ പ്രവീണ്‍ പറയുന്നു.

എന്നാല്‍ റഹൗഫ് ഉടന്‍ തന്നെ തന്റെ ഓട്ടോറിക്ഷയെടുത്തു വരികയായിരുന്നു. ‘വേറെ വണ്ടി കാത്ത് സമയം കളയേണ്ട’ എന്നു റഹൗഫ് പറഞ്ഞു. തങ്ങള്‍ ശരത്തിനെയും വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു’ പ്രവീണ്‍ പറയുന്നു.

പത്തുമണിയോടെ ശരത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ‘അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹം മരണപ്പെട്ടെന്ന വാര്‍ത്തയാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.’ റഹൗഫ് പറയുന്നു.




Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.