Latest News

സിനാന്‍ വധക്കേസ്; സര്‍ക്കാര്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കണം: എന്‍എ നെല്ലിക്കുന്ന്

കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതികളെ ജില്ലാ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

സിനാന്റെ കുടുംബത്തിന്റെ താല്‍പര്യവും ആവശ്യവും കണക്കിലെടുത്ത് പ്രഗത്ഭനായ അഭിഭാഷകന്റെ സേവനം ഉറപ്പുവരുത്തണം. മുഖ്യമന്ത്രി വ്യക്തിപരമായി ഇക്കാര്യത്തില്‍ ഇടപെട്ട് ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും കാസര്‍കോട് പ്രതീക്ഷയുടെ പുതിയ നാളുകള്‍ക്ക് തുടക്കം കുറിക്കാനും സത്വര നടപടികള്‍ സ്വീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ഗീയ അസ്വാസ്ഥ്യങ്ങളും മതാടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളും കാരണം കാസര്‍കോട്ട് ഇന്ന് അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനൊരു അന്ത്യമുണ്ടാകണമെന്ന് കാസര്‍കോടിന് നല്ലമനസ് ആഗ്രഹിക്കുന്നു. 

കാസര്‍കോട്ടെ എല്ലാ ജനങ്ങളും മതത്തിന്റെ പേരില്‍ ഒരു കൊലയും നടക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവരാണ്. സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും മതേതരത്വത്തിലൂന്ന് പ്രവര്‍ത്തിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടും ഇതുതന്നെ. എന്നിട്ടും നിരപരാധികള്‍ മതത്തിന്റെ പേരില്‍ കാസര്‍കോട്ട് കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. 

വിരലിലെണ്ണാവുന്ന സാമൂഹ്യ വിരുദ്ധരും മതേതര മൂല്യങ്ങളെ തകര്‍ക്കണമെന്ന് കരുതി പ്രവര്‍ത്തിക്കുന്നവരാണ് കാസര്‍കോടിനാകെ കളങ്കമുണ്ടാക്കുന്ന ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മിക്കപ്പോഴും വ്യത്യസ്ത കേസുകളിലെ പ്രതികള്‍ ഒന്നു തന്നെയാണ്. ഇവരുടെ മനസിലും കാഴ്ച്ചപ്പാടിലും മാറ്റമുണ്ടായി നന്മയുടെ പാതയിലേക്ക് വരാന്‍ ഇവര്‍ക്കു കഴിയട്ടെയെന്ന് സമൂഹം ഒന്നടങ്കം ആശിക്കുമ്പോഴും അകാരണമായി മനുഷ്യരെ അറുംകൊല ചെയ്യാന്‍ ഇവര്‍ക്കൊരു മടിയുമില്ല. ഈ പൈശാചികതയില്‍ നിന്ന് ഇവര്‍ പിന്നോട്ടു പോകാത്തത് ചെയ്യുന്ന ക്രൂരക്യത്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാത്തത് തന്നെയാണെന്ന് കരുതുവാന്‍ ന്യായമുണ്ട്.
കാസര്‍കോടിനെ നടുക്കിയ കൊലപാതകമായിരുന്നു 2008 ഏപ്രില്‍ 16ന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് നടന്നത്. നെല്ലിക്കുന്ന് ബങ്കരക്കുന്ന് ഷബ്‌ന മന്‍സിലിലെ മുഹമ്മദ് സിനാണ് കൊല്ലപ്പെട്ടത്. ക്രൈം നമ്പര്‍ 192/2008 ആയി രജിസ്റ്റര്‍ ചെയ്ത് കാസര്‍കോട് പോലീസാണ് കേസ് അന്വേഷിച്ചത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയല്‍ (എസ്.സി 463/2013) വിചാരണ നടന്ന കേസാണ് ഇപ്പോള്‍ വിധി പറഞ്ഞ് 
മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. 

നിരവധി പേര്‍ സംഭവം കണ്ടതായി ഒന്നാം സാക്ഷി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയിട്ടും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ഇതിലൊരാളെപ്പോലും കണ്ടെത്താനായില്ല. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാചയപ്പെട്ടിരിക്കുന്നുവെന്ന് കോടതി പറയുന്നു. 

കത്തിക്കുത്ത് നടന്ന വിവരം ലഭിച്ചിട്ടും വേഗത്തില്‍ നടപടിയുണ്ടായില്ല. 
ഈ അലംഭാവവും നടപടിയില്ലായ്മയും മൂലമാണ് കുറ്റവാളിയെ ശിക്ഷിക്കുക എന്ന പ്രാഥമിക കടമ നിര്‍വ്വഹിക്കാന്‍ കോടതിക്ക് കഴിയാതെ പോയതെന്ന് വിധിന്യായത്തില്‍ പറയുന്നു. കുറ്റവാളിയെ ശിക്ഷിക്കൂ എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണെന്നും കേസിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയാത്തതില്‍ കോടതിക്ക് നിരാശയുണ്ടെന്നും വിധിന്യായത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്.
കൊലപാതക കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടാത്തതാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് കൊലപാതകങ്ങളില്‍ നിസ്സങ്കോചം കുറ്റബോധരഹിതമായി പങ്കാളികളാകാന്‍ സാമൂഹ്യവിരുദ്ധര്‍ക്ക് ധൈര്യം പകരുന്നത്. കേസ് അന്വേഷണത്തില്‍ പോലീസ് വേണ്ടത്ര ശ്രദ്ധയും ശുഷ്‌കാന്തിയും കാട്ടുന്നില്ല എന്നതും ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. 

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും കാസര്‍കോട് ശാശ്വത സമാധാനം ഉണ്ടാവുകയും ചെയ്യുക എന്നതല്ല പോലീസിന്റെ ലക്ഷ്യമെന്നാണ് സമീപകാല സംഭവങ്ങള്‍ വെളിവാക്കുന്നത്. വേണ്ടത്ര അവധാനത പുലര്‍ത്താതെ കേസന്വേഷണം പൂര്‍ത്തിയാക്കി തടിയൂരുക എന്ന നിലപാട് പോലീസ് സ്വീകരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടുന്നു. നിസ്തന്ദ്രമായ പ്രവര്‍ത്തനത്തിലൂടെ കുറ്റമറ്റ അന്വേഷണം നടത്തി തഴക്കവും പഴക്കവും ചെന്ന പ്രഗല്‍ഭരായ പോലീസ് ഉദ്യോഗസ്ഥന്മാരെ കാസര്‍കോട് ഇതുവരെ നടന്ന കേസുകളുടെ അന്വേഷണചുമതല ഏല്‍പിക്കാത്തതിന്റെ ദുരന്ത ഫലമാണ് കാസര്‍കോട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് നിവേദനത്തില്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.