Latest News

വിടപറഞ്ഞത് ചെമ്പിരിക്കയുടെ ആൾറൗണ്ടർ

അപ്രതീക്ഷ മരണങ്ങൾ കുടുംബത്തെയും കൂട്ടുകാരെയും നാട്ടുകാരെയും വല്ലാതെ നൊമ്പരപ്പെടുത്തുക സ്വാഭാവികം, പക്ഷെ ഒരു നാടിന്റെയും നാട്ടുകാരുടെയും പ്രതീക്ഷയുടെ കൊടുമുടി വരെ കയറിയ ഒരു പ്രതിഭ പെട്ടെന്നൊരു നിമിഷം കൊണ്ട് ഇല്ലാതാവുക എന്നത് ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്തൊരു വേദനയായിരിക്കും കുടുംബത്തിലും കൂട്ടുകാരിലും നാട്ടുകാരിലും ഉണ്ടാവുക. 

അത് തന്നെയാണ് കഴിഞ്ഞ ആഴ്ച ദുബൈ ഖിസൈസ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞ ശാഫിയിലൂടെ കാസര്‍കോട് ജില്ല അനുഭവിച്ചു കൊണ്ടിരിക്കുന്നത്, വെറുമൊരു ഫുട്‌ബോള്‍ കളിക്കാരനിൽ ഒതുക്കാതെ ഷാഫിയെ ഒരു വലിയൊരു സാമൂഹ്യ പ്രവർത്തകനും സംഘാടകനും വിനയം തുളുമ്പുന്ന സ്വഭാവ മഹിമ കൊണ്ട് ആരെയും കയ്യിലെടുക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായി കാണുമ്പോൾ ഇതുപോലെ എല്ലാം ഒത്തിണങ്ങിയ ഒരു അവതാരത്തെ ഇനി ഒരു നാടിനു വാർത്തെടുക്കണം എങ്കിൽ വലിയ പരിശ്രമം തന്നെ വേണ്ടി വരും. 

നഷ്ടം എന്ന് വെച്ചാൽ ഏറ്റവും വലിയ നഷ്ടം തന്നെയാണ് ചെമ്പിരിക്ക എന്ന ദേശത്തിനു ഷാഫിയുടെ അപ്രതീക്ഷ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്, വളർന്നു വരുന്ന പ്രതിഭകളെ എങ്ങിനെ കൈപിടിച്ചുയർത്താം എന്ന് ഏതൊരു കലാ കായിക പ്രേമിക്കും കാണിച്ചു കൊടുത്ത ചുരുക്കം ചിലരിൽ പെട്ട ഒരു പ്രതിഭ തന്നെയായിരുന്നു ഷാഫി, അതുപോലെ സൗഹൃദം സ്നേഹ സമ്പന്നമായി കൊണ്ട് തന്നെ എങ്ങിനെ നിലനിർത്താം എന്ന് കൂടി കാണിച്ചു തന്ന ഒരതുല്യ ജീവിതം തന്നെയായിരുന്നു തന്റെ ചുരുങ്ങിയ പ്രവാസ ജീവിതം കൊണ്ട് ഷാഫി കാണിച്ചു തന്നത്. 

അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയായിരുന്നു അവന്റെ വിയോഗ സന്ദേശം അറിഞ്ഞത് മുതൽ ഗൾഫിലും നാട്ടിലും ഒഴുകിയെത്തിയ ജന സാഗരം, വ്യത്യസ്ത നാട്ടിലുള്ള പലരും വന്നു ഹോസ്പിറ്റൽ പരിസരത്തു വെച്ച് ദുഃഖ സാന്ദ്രമായി തടിച്ചു കൂടിയത് കണ്ടപ്പോൾ ഇതൊക്കെ ആര് എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ഷാഫി സമ്പാദിച്ചെടുത്ത സൗഹൃദ വലയത്തിലെ കണ്ണികൾ ആണെന്ന് താനേ തിരിച്ചറിഞ്ഞു. 

കുടുംബക്കാർ എന്ന് പറയുന്നവർ വെറും വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു ഹോസ്പിറ്റൽ പരിസരത്തുണ്ടായത് അവരെയൊക്കെ ഞെട്ടിച്ചു കൊണ്ട് അവന്റെ മൃതദേഹം കാണാനും വിട്ടുകിട്ടാനുള്ള പേപ്പർ വർക്ക് ചെയ്യാനും ഓടി പരിശ്രമിക്കുന്നതൊക്കെ പല നാട്ടിലുള്ള ചെറുപ്പക്കാർ മാത്രമായിരുന്നു ഇവരൊക്കെ ഷാഫിയുടെ സുഹൃത്തുക്കൾ മാത്രം, ഇത്രമാത്രം സുഹൃത്തുക്കളെ ഇത്ര ചെറിയ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുത്ത ഷാഫിയെ കുറിച്ച് നല്ലത് പറയാൻ മാത്രമേ അവർക്കൊക്കെ ഉണ്ടായുള്ളൂ. 

മുഖ പുസ്തകവും വാട്സാപ്പ് ഗ്രൂപ്പുകളും ഷാഫിയെ കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകിയ കഴിഞ്ഞ രണ്ടു മൂന്നു നാളുകൾ കുടുംബക്കാരായ ഞങ്ങളെ വല്ലാതെ ആശ്ചര്യപ്പെടുത്തി, നാട്ടിൽ അവന്റെ ഖബറിന്റെ തൊട്ടരികിൽ ചാമം കെട്ടി ഖുർആൻ ഓതാൻ എത്തിയതും സാധാരണ പോലെ ക്യാഷ് കൊടുത്തു കൊണ്ട് വരുന്ന മുതഅല്ലിം കുട്ടികൾ ആയിരുന്നില്ല, സാധാരണക്കാരായ ഷാഫിയുടെ സുഹൃത്തുക്കൾ മാത്രം, ഈ കാഴ്ച കണ്ട ഷാഫിയുടെ പിതാവ് എന്റെ മോന്റെ ജീവിതം ഒരിക്കലും പാഴായിപ്പോയിട്ടില്ല എന്നുറപ്പിക്കുക കൂടി ചെയ്തിരിക്കണം. 

അതുപോലെ തന്റെ മോൻ തിരഞ്ഞെടുത്ത കൂട്ടുകെട്ടുകളിലും ഒരു കുറവും ആ പിതാവിന് കാണാൻ പറ്റിയിട്ടുണ്ടാവില്ലൊരിക്കലും അത്രക്കും ആത്മാർത്ഥപരമായിരുന്നു ഗൾഫിലും നാട്ടിലും ഷാഫിയുടെ കൂട്ടുകാരിൽ നിന്നും എല്ലാവരും കണ്ടത്.

ഫ്രെയിംസ് ചെമ്പിരിക്ക എന്ന ക്ലബ് ചെമ്പരിക്കയിൽ ഉദയം ചെയ്‍തത് മുതൽ അതിന്റെ എല്ലാമെല്ലാമായ ഷാഫി തന്നെയായിരുന്നു ഏറ്റവും മുന്നിൽ കലാ കായിക സാംസ്കാരിക മേഖലകളിൽ ഫ്രെയിംസ് ചെലുത്തിയ അതുല്യമായ പല ഇടപെടലുകൾക്ക് പിന്നിലും ഷാഫി എന്ന കഠിനാദ്വാന പ്രവർത്തകന്റെ ശ്രമം തന്നെയായിരുന്നു ഗൾഫിലെത്തിയിട്ടും അതിന്റെ തുടർച്ച തന്നെയായിരുന്നു ഷാഫിയുടെ കണ്ടത്. 

തന്റെ ജോലി കഴിഞ്ഞുള്ള എല്ലാ സായാഹ്നങ്ങളും തന്റെ ആഴ്ചയിലുള്ള അവധി ദിനങ്ങളും മെറ്റല്ലാവരെയും പോലെ അടിച്ചു പൊളിച്ചു കളഞ്ഞു തീർക്കാൻ മാത്രം ഷാഫി ശ്രമിച്ചില്ല. തന്റെ ഒഴിവു സമയങ്ങളെ സമൂഹത്തിനു വേണ്ടി വല്ലതും ചെയ്തു തീർക്കാൻ തന്നെ അവൻ തീരുമാനിക്കുകയായിരുന്നു.  അതിൽ പ്രധാനമായിരുന്നു സ്പോർട്സ്, നാട്ടിലെ വളരുന്നു വരുന്ന കായിക പ്രതിഭകളെ ഗൾഫു നാടുകളിൽ നടക്കുന്ന ടൂർണമെന്റുകളിൽ എങ്ങിനെ ഉപയോഗിക്കാം എന്ന് ഷാഫി പലപ്പോഴും കാണിച്ചു തന്നു. 

ഷോട്ടേഴ്സ് കല്ലംവളപ്പ് എന്ന ക്ലബിന് രൂപം നൽകുകയും അതിലേക്കു ചുറുചുറുക്കുള്ള നാട്ടിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുകയും ഒത്തിണക്കത്തോടെ കോർത്തിണക്കി ദുബായിൽ വര്ഷങ്ങളായി നടന്നു വരുന്ന മേൽപറമ്പ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂര്ണമെന്റിലേക്കു ഷൂട്ടേർസ് കള്ളംവളപ്പിനെ കഴിഞ്ഞ വർഷം ആദ്യമായി എത്തിച്ചത് മുതൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചാമ്പ്യന്മാരാക്കി തീർക്കുന്നത് വരെ ഷഫീക്ക് വിശ്രമം ഉണ്ടായിരുന്നില്ല ആ ഒരു ടൂര്ണമെന്റോടു കൂടി തന്നെ ഷാഫിയിലെ മാസ്റ്റർ മൈന്റിനെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു, 

സംഘാടകർ തനിക്കു നൽകിയ അംഗീകാരം അവിടെത്തെ കാര്യങ്ങൾ കൊണ്ട് ഏററു വാങ്ങിയപ്പോൾ പുഞ്ചിരിക്കുക മാത്രമാണ് ഷാഫി ചെയ്തത് പക്ഷെ അവന്റെ പുഞ്ചിരി കണ്ട ചെമ്പിരിക്കയിലെ ഓരോ കായിക പ്രേമിയും ഷാഫിയുടെ വലിയൊരു സ്വപ്നം തന്നെ കാണുകയായിരുന്നു. 

നമ്മുടെ നാടിനു വേണ്ടി ഷാഫിക്കു പലതും ചെയ്യാൻ പറ്റുമെന്ന് കണക്കു കൂട്ടുകയും ചെയ്തു. അടുത്താണ് മാസം തുടങ്ങുന്ന അടുത്ത മേൽപറമ്പ് പ്രീമിയം ലീഗിന് വേണ്ടിയുള്ള തയ്യാറെടുപ്പിനിടയിൽ പടച്ച റബ്ബിന്റെ വിളിക്കുത്തരം നൽകി വിടപറയാൻ മാത്രമേ ഷാഫിക്ക് വിധിയുണ്ടായുള്ളൂ. 

ആരെയും വേദനിപ്പിക്കാതെ ആരെയും വെറുപ്പിക്കാതെ നല്ലതു മാത്രം സമൂഹത്തിനും നാടിനും വേണ്ടി ചെയ്‌തത്‌ വലിയൊരു സൗഹൃദ സമുന്നയം ഈ ലോകത്തു ബാക്കി വെച്ച് അവൻ ആറടി മണ്ണിലേക്ക് യാത്ര തിരിച്ചപ്പോൾ അടക്കാൻ പറ്റാത്ത വേദന മാത്രം ഷാഫിയെ അറിയുന്ന ഓരോ മുഖത്തും കാണാൻ കഴിയുന്നത്, ഇന്നും ആ ദുരന്ത വാർത്ത വിശ്വസിക്കാൻ മാത്രം മനസ്സ് പാകപ്പെട്ടു വന്നിട്ടില്ല.

പ്രാർത്ഥന മാത്രമേ ഇനി നമുക്ക് അവനു വേണ്ടി ചെയ്യാൻ പറ്റുകയുള്ളൂ. അത് കൊണ്ട് തന്നെ പ്രാർത്ഥിക്കുക, അവന്റെ പാരത്രിക വിജയത്തിന് വേണ്ടി, അവന്റെ ചെറുപ്രായത്തിലേ ചെറിയ തെറ്റുകളുടെ മോചനത്തിന് വേണ്ടി, അവന്റെ സ്വാർഗീയ ജീവിതത്തിനു വേണ്ടി, നാമെല്ലാവരെയും നാളെ സ്വാര്ഗ്ഗീയ ലോകത്തു ഷാഫിയുടെ കൂടെ ഒരുമിപ്പിക്കട്ടെ....ആമീൻ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.