Latest News

യുവാവിനെ കുത്തിക്കൊന്ന സംഭവം: സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഒമ്പതുപേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്ന കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.[www.malabarflash.com]

അഞ്ചാംപരത്തി സ്വദേശികളായ പുറത്തിരി വൈശാഖ് (ബട്ടു-24), സി.പി.എം. എ.കെ.ജി. നഗര്‍ ബ്രാഞ്ച് സെക്രട്ടറി വെളുത്തപുരയ്ക്കല്‍ ബാബു (മന്ത്രി ബാബു-43), ഇലഞ്ഞിക്കല്‍ വിനോദ് (വിനു-26), തരുപീടികയില്‍ അബ്ദുള്‍റഹീം (കുഞ്ഞുമോന്‍-29), നമ്പിത്തറ വിജയന്‍ (66), അയിനിപ്പിള്ളി അനു (24), ചിറ്റാപ്പുറത്ത് അനന്തു (ഇച്ചു-20), നെല്‍പ്പിണി സജിത്ത് (30), ചെന്നറ സുധീഷ് (സുധി -34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

അറസ്റ്റിലായ എല്ലാവരും പ്രദേശത്തെ സജീവ സി.പി.എം. പ്രവര്‍ത്തകരാണ്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസംമുമ്പ് മാത്രമാണ് ബാബു ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. തരുപീടികയില്‍ ഷനോജ്, അഖില്‍ എന്നിവരെയാണ് പിടികൂടാനുള്ളത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കാറില്‍ സുഹൃത്തുക്കളോടൊപ്പം പോവുകയായിരുന്ന ശൃംഗപുരം ആളംപറമ്പില്‍ സുബൈദയുടെ മകന്‍ മുഹമ്മദ് സിയാദിനെ (27) ശ്രീനാരായണപുരം ഇരുപത്തിയഞ്ചാംകല്ലിന് പടിഞ്ഞാറുവശം എ.കെ.ജി. നഗറില്‍വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി കുത്തിയത്. ഇരുമ്പ് ആയുധംകൊണ്ട് നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റുവീണ മുഹമ്മദ് സിയാദ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

മതിലകം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്ന ആറുപേരെ പോലീസ് വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ മതിലകം പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായതായി അറിയുന്നു. മറ്റു രണ്ടുപേര്‍ കൊടുങ്ങല്ലൂര്‍, കാട്ടൂര്‍ ഭാഗങ്ങളില്‍നിന്നുമാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ്, സി.ഐ. പി.സി. ബിജുകുമാര്‍, മതിലകം എസ്.ഐ. മനു വി. നായര്‍ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

സിയാദിനോടൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന ശാന്തിപുരം വടക്കന്‍വീട്ടില്‍ ആഷിക്കും സുഹൃത്തുക്കളും അറസ്റ്റിലായവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് എ.കെ.ജി. നഗറില്‍ നടന്ന ഓണം ജനകീയോത്സവം പരിപാടിക്കിടെയായിരുന്നു സംഭവം. ഇതേക്കുറിച്ച് ചോദിക്കാനാണ് അറസ്റ്റിലായവര്‍ കാര്‍ തടഞ്ഞുനിര്‍ത്തിയത്. ഇതിനിടയില്‍ വൈശാഖ് മറ്റൊരു കൂട്ടുകാരനായ തരുപീടികയില്‍ ഷനോജിനെ വിളിച്ച് ആയുധം എത്തിക്കാന്‍ പറഞ്ഞു.

ആയുധവുമായി ബാബുവിന്റെ ബൈക്കില്‍ എത്തിയ ഇവര്‍ കാറിന് മുന്നില്‍ ബൈക്ക് വട്ടം വെയ്ക്കുകയും വൈശാഖും കൂട്ടുകാരും ചേര്‍ന്ന് കാറില്‍നിന്ന് ഇവരെ വലിച്ചിറക്കി ആക്രമിക്കുകയും ചെയ്തു. ഷനോജ് എത്തിച്ച ഇരുമ്പ് ആയുധം വാങ്ങി വൈശാഖ് സിയാദിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ കാറിലുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.