Latest News

കുച്ചിപ്പുഡി മത്സരത്തില്‍ കോഴനല്‍കി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍

കണ്ണൂര്‍: കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറിവിഭാഗം കുച്ചിപ്പുഡി മത്സരത്തില്‍ കോഴനല്‍കി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തി. കുറ്റപത്രം ബുധനാഴ്ച വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.[www.malabarflash.com]

ആരോപണവിധേയരായ മൂന്നുപേരില്‍ വിധികര്‍ത്താവായ ഗുരു വിജയശങ്കര്‍, നൃത്താധ്യാപകന്‍ അന്‍ഷാദ് ഹസ്സന്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ പുതിയ ഒരാളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, നേരത്തേ ആരോപണവിധേയനായ മറ്റൊരു വിധികര്‍ത്താവ് വേദാന്തമൗലി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

ജില്ലാതലത്തില്‍ കുച്ചിപ്പുഡി മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ആലപ്പുഴ സ്വദേശിയായ ഉത്തര എന്ന പെണ്‍കുട്ടിക്ക് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് വാങ്ങിത്തരാന്‍ നൃത്താധ്യാപകന്‍ കോഴ ആവശ്യപ്പെട്ടതായാണ് പരാതി. ഒരുലക്ഷംരൂപ ആവശ്യപ്പെട്ടുവെന്നും രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചപ്പോള്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ച് ബി ഗ്രേഡ് ആക്കി എന്നുമായിരുന്നു ആക്ഷേപം. മത്സരഫലത്തിനുശേഷം ഉത്തര ഹയര്‍ അപ്പീലിനുപോയി എ ഗ്രേഡ് നേടി.

കുച്ചിപ്പുഡി വിധികര്‍ത്താക്കളായ വേദാന്തമൗലി, ഗരു വിജയശങ്കര്‍, നൃത്താധ്യാപകന്‍ അന്‍ഷാദ് ഹസ്സന്‍ എന്നിവരെ ഒന്നും രണ്ടു മൂന്നും പ്രതികളാക്കിയാണ് വിജിലന്‍സ് കേസ് എടുത്തത്. മത്സരാര്‍ഥിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് വിജിലന്‍സ് പറഞ്ഞു.

കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം ഈവര്‍ഷത്തെ കലോത്സവ സമയത്തുതന്നെയാണ് സമര്‍പ്പിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.