Latest News

  

സുബൈദ വധം: കുറ്റപത്രം തയ്യാറായി

ബേക്കല്‍: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി. ഇത് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.[www.malabarflash.com]

കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും തെളിവുകളെല്ലാം ശേഖരിക്കുകയും ചെയ്ത കേസില്‍ മൂന്നു മാസത്തിനകം തന്നെ കുറ്റപത്രവും സമര്‍പ്പിക്കാന്‍ കഴിയും എന്ന നേട്ടം കൂടി അന്വേഷണ സംഘത്തിന് കൈവരിക്കാനാകും.
ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
കേസില്‍ മധൂര്‍ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണി റോഡില്‍ നസ്രീന മന്‍സിലില്‍ മൂസയുടെ മകന്‍ അബ്ദുള്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ ബഷീറിന്റെ മകന്‍ ബാവ അസീസ്, കര്‍ണ്ണാടക സുള്ള്യ അജാവാര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് പ്രതികള്‍. മറ്റ് മൂന്ന് പ്രതികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പ്രതികള്‍ മുഴുവനും ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. മൂന്നുമാസം തികയുന്നതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് തടയുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ഏഎസ്പി വിശ്വനാഥന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, കാസര്‍കോട് ഡിവൈഎസ്പി കെ സുകുമാരന്‍, സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, ബേക്കല്‍ സിഐ വിശ്വംഭരന്‍, സിഐ സി കെ സുനില്‍കുമാര്‍, അബ്ദുള്‍ റഹിം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് സമര്‍ത്ഥമായ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.
കവര്‍ച്ചാ മുതലുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും ആയുധങ്ങളും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷണ സംഘത്തിന്റെ മികവ്.
സുബൈദയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച രണ്ടു സ്വര്‍ണ്ണവളകള്‍, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ കൃത്യം നടത്താനായി കാസര്‍കോട്ടു നിന്നും വാടകക്കെടുത്ത രണ്ടുകാറുകളും അന്വേഷണ സംഘത്തിന് കണ്ടെടുക്കാന്‍ കഴിഞ്ഞു.
ഒന്നാംപ്രതി അബ്ദുള്‍ഖാദര്‍ കുറച്ചുകാലം സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വീട്ടില്‍ കുറച്ചുകാലം ജോലിക്ക് നിന്നിരുന്നു. സുബൈദ ഒറ്റക്ക് താമസിക്കുന്നതും ദേഹത്ത് സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കുന്നതും കൊണ്ട് ഇവരുടെ വീട്ടില്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടാകുമെന്ന ധാരണയിലാണ് ഈ വീട് കവര്‍ച്ചക്കായി തെരഞ്ഞെടുത്തത്.
തങ്ങളെ സുബൈദ തിരിച്ചറിഞ്ഞു എന്നുള്ളതുകൊണ്ട് തെളിവ് നശിപ്പിക്കാനായിരുന്നു സുബൈദയെ കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.