തലശ്ശേരി: രണ്ടു കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ യുവാക്കൾ ചേതനയറ്റ് വീട്ടുമുറ്റത്ത് കിടന്നപ്പോൾ കരയാൻപോലുമാകാതെ രണ്ടു കുടുംബങ്ങൾ.[www.malabarflash.com]
തിങ്കളാഴ്ച രാത്രി പ്രിയപ്പെട്ടവരുടെ മരണവാർത്തയറിഞ്ഞതുമുതൽ കരഞ്ഞു തളർന്നിരുന്നു അവർ. പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബുവിന്റെയും ന്യൂ മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിന്റെയും രാഷ്ട്രീയം രണ്ടാണെങ്കിലും കുടുംബത്തിന്റെ ദുഃഖവും വേദനയും ഒന്നായിരുന്നു.
ബാബുവിന്റെ മക്കളായ അനാമികക്കും അനുപ്രിയക്കും അനുനന്ദിനും പ്രിയപ്പെട്ട അച്ഛനെ നഷ്ടമായപ്പോൾ ഷമേജിന്റെ മകൻ അഭിനവിനും ഇല്ലാതായത് അച്ഛൻതന്നെ. രാഷ്ട്രീയത്തിന്റെ പേരിൽ രണ്ടു കുടുംബത്തിനും ആശ്രയം നഷ്ടമായപ്പോൾ അവരും നിരാശ്രയകുടുംബത്തിലേക്ക് കണ്ണിചേർക്കപ്പെട്ടു.
മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ബാബുവിന്റെ ഭാര്യ അനിതയും ഷമേജിന്റെ ഭാര്യ ദീപയും ബന്ധുക്കളുടെ കരവലയത്തിലാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ വീട്ടുമുറ്റത്തിറങ്ങിയത്. കരഞ്ഞ് കണ്ണീർ വറ്റിയതായിരുന്നു അവരുടെ കണ്ണുകൾ. കൈപിടിച്ച് അച്ഛന് ഉമ്മനൽകുേമ്പാൾ കുട്ടികൾക്ക് മുന്നിലെ കാഴ്ചയുടെ ആഴം തിരിച്ചറിയാനാകുമായിരുന്നില്ല.
ചുറ്റും കൂടിനിന്നവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു മൃതദേഹങ്ങൾ കിടത്തിയ ഒാരോ വീട്ടിലെയും കരളലിയിപ്പിക്കുന്ന കാഴ്ചകൾ.
No comments:
Post a Comment