Latest News

കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കും; രാധിക വെമുലയെ വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി

മലപ്പുറം: വീട് നിര്‍മ്മിക്കാന്‍ ഇരുപത് ലക്ഷം വാഗ്ദാനം ചെയ്ത് രോഹിത് വെമുലയുടെ അമ്മയായ രാധികാ വെമുലയെ വഞ്ചിച്ചുവെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മുസ്ലിം  യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍.[www.malabarflash.com]

തങ്ങള്‍ വാഗ്ദാനം ചെയ്ത തുക ഉടനെ നൽകും, ഇതില്‍ അഞ്ച് ലക്ഷം രൂപ നല്‍കി കഴിഞ്ഞിട്ടുണ്ട്. ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ബാക്കി തുക നല്‍കാന്‍ കഴിയാത്തതെന്നും സി.കെ സുബൈര്‍ ഫേസ്ബുക്കിൽ കുറിച്ചു.

മുസ്‌ലീം ലീഗിന്റെ കേരളാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തിത്വമാണ് ശ്രീമതി രാധികാ വെമുല, ആ വേദിയില്‍ വെച്ചാണ് അവര്‍ക്ക് വീടില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. അവര്‍ക്ക് ഒരു വീട് നിര്‍മ്മിച്ച് നല്‍കുന്നത് മുസ്‌ലീം ലീഗിനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണെന്നും സി.കെ സുബൈര്‍ വ്യക്തമാക്കി.

ലീഗ് കാരുണ്യ ഭവന്‍ പദ്ധതിയുടെ ഭാഗമായി ഇതുപോലെ ഒരുപാട് പേര്‍ക്ക് വീട് വച്ച് നല്‍കിയിട്ടുണ്ട്, അതില്‍ നാല്‍പ്പത് ലക്ഷം വരെ ചിലവ് വന്ന വീടുകളുണ്ട്. ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് രാധികാ വെമുലക്ക് പണം നല്‍കുന്നതില്‍ ഇത് ഉടന്‍ പരിഹരിക്കും, സുബൈര്‍ പറഞ്ഞു.

നേരത്തെ തന്നെ ഉപയോഗിച്ച് മുസ്ലീം ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും, തന്നെ മുഖ്യ അതിഥിയായി വിവിധ പരിപാടികളില്‍ ഉയര്‍ത്തി കാണിച്ചുവെന്നും എന്നാല്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം തന്നില്ലെന്നും രാധികാ വെമുല മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സി.കെ സുബൈറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:


രാധികാ വെമുലയെ തെരുവിലെറിയാൻ വ്യാജ പ്രചരണങ്ങൾക്കാവില്ല...

രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ,ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുൻപിൽ ഉയർന്ന സമരപ്പന്തലിൽ നിന്നാണ് ആ കുടുംബവും മുസ്ലിം ലീഗും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഞാനും, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് റ്റി പി അഷ്റഫലിയും ആ സമരപ്പന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സംയുക്ത സമരസമിതിക്ക് ഒരു ലക്ഷം രൂപ സഹായവും നൽകി. ആ സമരം വിജയിക്കേണ്ടത് ഇന്ത്യയിലെ ഓരോ ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങളുടെയും അതിജീവനത്തിന് അനിവാര്യമായിരുന്നു. അവിടെ വച്ചാണ് രാധികാമ്മയെ കേരളത്തിലേക്ക് ക്ഷണിച്ചത്. ശംഖുമുഖം കടപ്പുറത്ത് കേരള യാത്രയുടെ സമാപന സമ്മേളന വേദിയിൽ അവരെത്തിയത് അങ്ങനെയാണ്. ആ സന്ദർശനവേളയിലാണ് പാവപ്പെട്ട ആ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് ബോധ്യമായത്. ഒരു വീട് വച്ച് നൽകാനുള്ള സന്നദ്ധത മുസ്ലിം ലീഗ് അറിയിച്ചു. പക്ഷേ സ്വന്തമായി അവർക്ക് ഭൂമിയും ഉണ്ടായിരുന്നില്ല..
പിന്നീടാണ്, ആന്ധ്രയിലെ റിട്ടയേർഡ് ഐ പി എസ്, ഐ എ എസ് അസോസിയേഷൻ വീടുവക്കാനായി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് രാജവെമുല വിളിച്ച് പറഞ്ഞത്. സയ്യിദ് മുനവറലി ശിഹാബ് തങ്ങളോടൊപ്പം അവിടം സന്ദർശിച്ചു.. രോഹിതിന്റെ സഹപ്രവർത്തകരായിരുന്ന എ എസ് എ നേതാക്കളും, സെനട്രൽ യൂണിവേഴ്സിറ്റിയിലെ എം എസ എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. അവർ കാട്ടിതന്ന സ്ഥലത്ത് രണ്ട് ബെഡ് റൂം സഹിതം 15 മുതൽ 20 ലക്ഷം രൂപ വരെ ചിലവിൽ ഒരു വീട് നിർമ്മിച്ച് നൽകാം എന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലത്തിന്റെ രേഖകൾ എത്രയും വേഗം ശരിയാക്കാൻ അവരോട് നിർദ്ദേശിച്ചു. അവിടുത്തെ കെ എം സി സി പ്രവർത്തകരോടും, ലീഗ് നേതാക്കളോടും നിർമ്മാണം ആരംഭിക്കാനള്ള ക്രമീകരണങ്ങൾ ഉണ്ടാക്കണമെന്നും, നിർദേശിച്ചാണ് മടങ്ങിയത്.2016 മെയ് മാസമാണ് അത് നടന്നത്. അന്നത്തെ ഹിന്ദു ദിനപത്രം അത് വാർത്തയാക്കിയിരുന്നു.
ആ സമരം നടക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും, ആന്ധ്ര മുഖ്യമന്ത്രിയും രാജവെമുലക്ക് ജോലി നൽകാം എന്ന ഓഫർ നൽകി. അത് പാലിക്കപ്പെട്ടില്ല. ആ കുടുംബത്തിന് മുൻപിൽ ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് രാജവെമുല ജീവനോപാധി എന്ന നിലക്ക് ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷെയ്ഡ് പദ്ധതിയിൽ നിന്ന് വാഹനം വാങ്ങാനായി യൂത്ത് ലീഗ് ഒരു ലക്ഷം രൂപ നൽകിയിരുന്നു.
ഒരു വർഷത്തോളം ആ സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആ കുടുംബവും നമ്മളും കാത്തിരുന്നു. പക്ഷേ പിന്നീട് അസോസിയേഷൻ അവരുടെ വാഗ്ദാനത്തിൽ നിന്ന് പുറകോട്ട് പോയി . ആ ഭൂമി അവർക്ക് ലഭിച്ചില്ല.. 2017 ലാണ് വീടും സ്ഥലവും വാങ്ങാനുള്ള ഒരു ആശയം രാജാവെമുല മുന്നോട്ട് വച്ചത്. പറ്റിയാലും പാർട്ടി ഓഫർ ചെയ്ത തുക നൽകാം എന്ന് പറഞ്ഞു. 13.7 ലക്ഷം രൂപക്ക് ഒരു വീട് ശരിയായിരുന്നു. അത് വാങ്ങാം എന്ന് ഉറപ്പിച്ചു. പക്ഷേ ആ വീടും രേഖകൾ ശരിയല്ല എന്ന് പറഞ്ഞ് ആ കുടുംബം തന്നെയാണ് ഒഴിവാക്കിയത്. അങ്ങനെയാണ് ഹൈദ്രാബാദിൽ ഒരു ഫ്ളാറ്റ് വാങ്ങാം എന്ന പ്രൊപോസൽ അവർ മുന്നോട്ട് വെച്ചത് . നിരന്തരമായ സംഘ് പരിവാർ ഭീഷണിയുടെ നിഴലിൽ കഴിയുന്ന കുടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന സ്ഥലം ഹൈദരാബാദിൽ കണ്ടെത്താൻ കഴിഞ്ഞില്ല. . .അങ്ങനെയാണ് സ്വന്തം ജന്മ നാടായ ഗുണ്ടൂരിൽ തന്നെ അപ്പാർട്ട്മെൻറ് വാങ്ങാം എന്ന് തീരുമാനിച്ചത്. ഇതുമായി ബന്ധപെട്ടു അഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകാനായി അവർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. ഉടനെ തന്നെ രണ്ടര ലക്ഷം രൂപയുടെ രണ്ട് ചെക്കുകൾ അയച്ച് നൽകി. അത് അക്കൗണ്ടിംഗ് സൗകര്യത്തിന് വേണ്ടി ആയിരുന്നു. അതിൽ ഒരു ചെക്ക് ക്ളറിക്കൽ മിസ് റ്റേക്ക് മൂലം മടങ്ങി. അവർ ശ്രദ്ധയിൽ പെടുത്തിയ മുറക്ക് മറ്റൊരു ചെക്ക് അയച്ചു നൽകി. ആ അപ്പാർട്ട്മെന്റിന്റെ കച്ചവടം നടന്നാൽ രജിസ്ട്രേഷൻ സമയത്ത് ലീഗ് പറഞ്ഞ ബാക്കി തുക കൃത്യമായി ആ കുടുംബത്തിന് ലഭിക്കും.. വീട് വാങ്ങുന്ന പ്രക്രിയ പൂർത്തിയാകുന്ന മുറക്ക് തുക നൽകൂ എന്ന് മുസ്ലിം ലീഗ് തീരുമാനിച്ചത് അവർക്കു ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെന്നത് കൊണ്ടാണ്. അവർക്ക് സാമ്പത്തിക സഹായം നൽകും എന്നല്ല മുസ്ലിം ലീഗ് പറഞ്ഞത് വീടുണ്ടാക്കി നൽകും എന്നാണ്. ഇപ്പോൾ നൽകിയ അഡ്വൻസിന്റ അടിസ്ഥാനത്തിൽ എപ്പോൾ വീടിന്റെ രജിസ്ട്രേഷൻ നടന്നാലും മുസ്ലിം ലീഗ് പറഞ്ഞ തുക നൽകും.
രാധിക വെമുലക്ക് ഭാഷ ഒരു പ്രശ്നമായതുകൊണ്ട് രാജ വെമുലയുമായിട്ടാണ് നാം സമ്പർക്കം പുലർത്തി വരുന്നത്.ഇന്നലെ വരെ ഈ വിഷയത്തിൽ നാം അദ്ദേഹവുമായി നിരന്തരം ആശയ വിനിമയം നടത്തി വരികയാണ്.ഒരു ആശയക്കുഴപ്പമോ, വിശ്വാസക്കുറവോ അവർക്ക് ലീഗിനോടില്ലെന്ന് അവർ പരസ്യമായി തന്നെ പറഞ്ഞു കഴിഞ്ഞു.

ഈ വസ്തുതകൾ വക്രീകരിച്ച് വാർത്ത ചമച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് പല അജണ്ടകളുണ്ട്. ഒന്നാമതായി രാജ്യത്ത് മുസ്ലിം ദളിത് സമുദായക്കൾക്കിടയിൽ ശക്തിപ്പെട്ടു വരുന്ന സ്വത്വ പരമായ സാഹോദര്യത്തെ തകർക്കണം. രണ്ടാമതായി മുസ്ലിം ലീഗിന്റെ വിശ്വാസ്യത തകർക്കണം .മൂന്നാമതായി ആ കുടുംബം സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന സാഹചര്യം ഇല്ലാതാക്കണം..
പക്ഷേ നിരാശപ്പെടേണ്ടി വരും. ഒന്നും നടക്കാൻ പോകുന്നില്ല. ആ കുടുംബവുമായി ലീഗിനുള്ള ആത്മബന്ധം അത്രമേൽ ദൃഡമാണ്. ഞങ്ങളുടെ സഹോദരൻമാരാണ് രോഹിതും, രാജയും. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്ക് ആ ബന്ധം തകർക്കാനാവില്ല. ഇന്നലെ രാജവെമല തന്നെ അത് പരസ്യമായി പറഞ്ഞു. മുസ്ലിം ലീഗിനെ വിശ്വാസമാണെന്ന്.

രണ്ടാമത്തേത് ലീഗിന്റെ വിശ്വാസ്യത. നൂറ് ബൈത്തുറഹ്മകളാണ് ലീഗ് കേരളത്തിൽ ആദ്യം പ്രഖ്യാപിച്ചത്. വർഷക്കൾക്കിപ്പുറത്ത് വീടുകളുടെ എണ്ണം ആയിരങ്ങളാണ്. അതിലെത്രയോ വീടുകൾ പാവപെട്ട ദളിത് സഹോദരന്മാർക്കാണ് നിർമ്മിച്ച് നൽകിയത്. പ്രശസ്തരല്ലാത്ത എത്രയോ പാവം കുടുംബങ്ങൾ ലീഗ് നൽകിയ കാരുണ്യത്തിന്റെ സുരക്ഷിതത്വത്തിൽ അന്തിയുറങ്ങുന്നു. അങ്ങനെയുള്ള മുസ്ലിം ലീഗിന് രോഹിതിന്റെ കുടുംബത്തിനൊരു വീട് ഒ ബാധ്യതയേ അല്ല. ഞങ്ങൾക്കത് സന്തോഷമാണ്. രോഹിതിന്റെ സംഭവത്തിന് ശേഷം രാജ്യത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു ജുനൈദിന്റേത്. കുടുംബത്തിന് ഒരു സ്ഥിരവരുമാനമായിരുന്നു ലീഗിന്റെ ഓഫർ. ആഴ്ചകൾക്കുള്ളിൽ ഡ്രൈവറായ പിതാവിന് വാഹനം വാങ്ങി നൽകി. ജുനൈദിന്റെ ഇളയ സഹോദരൻമാരുടെ വിദ്യഭ്യാസത്തിനു വേണ്ട ഇടപെടേകൾ നടത്തിയതും മുസ്ലിം ലീഗാണ്. ഉമർ ഖാന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകി.. ഉന്നാവോയിൽ ബി ജെ പി എം എൽ എ ക്രൂരമായി ബലാൽസംഗം ചെയ്ത്, പരാതി പറഞ്ഞതിന്റെ പേരിൽ അഛനെ നഷ്ടപ്പെട്ട ,ഠാക്കൂർ സമുദായത്തിൽ പിറന്ന പെൺകുട്ടിക്ക് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഞ്ച് ലക്ഷം രൂപ നൽകി. അവരുടെ നിയമ പോരാട്ടത്തിനും മുസ്ലിം യൂത്ത് ലീഗ് കൂടെയുണ്ട്. കഠ്വയിലെ പെൺകുട്ടിയുടെ നിയമ പോരാട്ടത്തിനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കൂടെയുണ്ട്. മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ വടക്കേയിന്ത്യയിലെ എത്രയോ ഗ്രാമങ്ങളുടെ നേരനുഭവമാണ്. ആ മഹത്തായ ചരിത്രത്തെയും, വർത്തമാനത്തെയും സംഘ് പരിവാർ കൂലിയെഴുത്തുകാർക്ക് ഇല്ലാതാക്കാനാവില്ല.. രാധികാമ്മയും കുടുംബവും തെരുവിലാകും എന്നും കരുതണ്ട.ഏതാനും ദിവസങ്ങൾ കൊണ്ട് ആ സ്വപ്നം യാഥാർഥ്യമാകും. കൂലിയെഴുത്തുകാരുടെ പ്രശംസക്ക് വേണ്ടിയല്ല മുസ്ലിം ലീഗ് ആ ഓഫർ നൽകിയത്. അത് കൊണ്ട് തന്നെ വ്യാജ പ്രചാരണങ്ങൾക്ക് ചെവികൊടുക്കില്ല. ആ കുടുംബത്തിന് നൽകിയ വാഗ്ദാനം മുസ്ലിം ലീഗ് പാലിക്കുക തന്നെ ചെയ്യും..

ഈ വിഷയത്തിൽ ആദ്യഘട്ടം മുതൽ അവരുമായി ബന്ധപ്പെടാൻ പാർട്ടി ചുമതലപ്പെടുത്തിയത് എന്നെയാണ് എന്നതുകൊണ്ടും, ആ വാർത്തയിൽ എന്റെ പേര് പരാമർശിച്ചു കണ്ടു എന്നത് കൊണ്ടുമാണ് ഈ വിശദീകരണം.

സി കെ സുബൈർ
ജനറൽ സെക്രട്ടറി

മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.