Latest News

കാലവർഷക്കെടുതി: മരിച്ചവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.[www.malabarflash.com] 

വീടു നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം രൂപ നൽകും. ഭൂമി ഒഴുകിപ്പോയവർക്ക് പരമാവധി ആറു ലക്ഷം രൂപ വരെ ലഭിക്കും. വിള ഇൻഷുറൻസ് ഇല്ലാത്തവർക്കു കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത്തവണ കൂടി നഷ്ടപരിഹാരം നൽകും. ഓരോ വിളയ്ക്കും നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണു നഷ്ടപരിഹാരം നൽകുക.

ഇനി മുതൽ കൃഷിക്ക് ഇൻഷുറൻസ് എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായാണു നഷ്ടപരിഹാരം നൽകുന്നത്. കാലവർഷക്കെടുതിയിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. ഭൂമി ഒഴുകിപ്പോയവർക്കു പകരം വാങ്ങുന്ന ഭൂമിയുടെ യഥാർഥ വിലയോ ആറു ലക്ഷം രൂപയോ ഏതാണു കുറവ് അത്രയും നൽകും. 

ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കണമെന്നു ശുപാർശ ചെയ്യുന്നതിനു റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനും ദുരന്ത നിവാരണ വകുപ്പു സെക്രട്ടറി കൺവീനറുമായി ഉന്നതതല സമിതിയെ നിയോഗിച്ചു.

ദുരന്ത നിവാരണ ഫണ്ടിൽ നിന്നായിരിക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക. മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന കണക്കനുസരിച്ച് 56 പേരാണ് ഇതുവരെ മരിച്ചത്. കൂടുതൽ ജീവഹാനി ഉണ്ടായാൽ അതിനനുസരിച്ചു നഷ്ടപരിഹാരം നൽകും. കാലവർഷക്കെടുതി നേരിടുന്നതിനു പ്രത്യേക മന്ത്രിസഭാ യോഗം എടുത്ത തീരുമാനങ്ങൾ സംബന്ധിച്ചു നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ചു പ്രസ്താവന നടത്തും. 

തീരദേശത്തു കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു നാലുലക്ഷം രൂപ വീടിനും ആറുലക്ഷം സ്ഥലത്തിനും നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.