Latest News

വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകിയ വ്യക്തിയെ വീട്ടിൽക്കയറി മർദിച്ചു

കാഞ്ഞങ്ങാട്: വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകിയ വ്യക്തിയെ സംഘം ചേർന്നു വീട്ടിൽക്കയറി മർദിച്ചു. വേലാശ്വരം രൂപ നിവാസിലെ ടി.വി.നാരായണനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം രാത്രി വീട്ടിൽക്കയറി കഴുത്തുഞെരിക്കുകയും അടിക്കുകയും ചെയ്തത്. [www.malabarflash.com]

സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് വേലാശ്വരം ഗ്രാമം. വർഷങ്ങളോളം പാർട്ടി അംഗമായിരുന്നു നാരായണൻ.

കാറും വീടുമുള്ളതും കുടുംബാംഗം ഗൾഫിലുള്ളതുമായ കുടുംബങ്ങൾക്ക് ബി.പി.എൽ. കാർഡ് അനുവദിച്ചത് നിയമപരമായി ചോദ്യംചെയ്യാൻ തീരുമാനിച്ച നാരായണൻ, ഇതിനു മുന്നോടിയായി അജാനൂർ ഗ്രാമപ്പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. 

ആറു വീട്ടുകാരുടെ നമ്പർ സഹിതം നൽകിയ അപേക്ഷയിൽ വീടിന്റെ വിസ്തീർണവും മറ്റും ചോദിച്ചിരുന്നു. ഈ മാസം ആറിനാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ഇതിനുള്ള മറുപടി ഇതുവരെ കിട്ടിയില്ല. അപേക്ഷയിൽ പറഞ്ഞ ചില വീട്ടുകാർ ബുധനാഴ്ച രാത്രി സംഘടിച്ചെത്തി നാരായണനെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.

താൻ രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നാരായണൻ പറഞ്ഞു. സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. 

അടിയന്തരാവസ്ഥക്കാലത്തും 79-ലെ മിച്ചഭൂമിസമരത്തിൽ പങ്കെടുത്തും ജയിൽവാസം അനുഷ്ഠിച്ച രാഷ്ട്രീയപ്രവർത്തകനാണ് നാരായണൻ. സി.പി.എം. മെമ്പർഷിപ്പ് വേണ്ടെന്നുവെച്ചെങ്കിലും പാർട്ടി പ്രവർത്തകനാണ് ഇപ്പോഴും. വെറ്റിലക്കൃഷി ചെയ്താണ് ഉപജീവനം നടത്തുന്നത്.

അതേ സമയം  വിവരാവകാശനിയമപ്രകാരം കിട്ടുന്ന അപേക്ഷകളെക്കുറിച്ചുള്ള ഒരു വിവരവും ഓഫീസിൽനിന്നു പുറത്തുപോകില്ലെന്ന് അജാനൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വൈ.ഷാജഹാൻ പറഞ്ഞു. ഈ അപേക്ഷയുടെ കാര്യത്തിലും മറ്റൊന്നും സംഭവിച്ചിട്ടില്ല. എങ്ങനെയാണ് ഉള്ളടക്കത്തിൽ പറയുന്ന ആളുകൾക്ക് വിവരം കിട്ടിയതെന്നറിയില്ല -സെക്രട്ടറി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.