Latest News

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം

പറവൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും. ദേശാഭിമാനി ജീവനക്കാരനായിരുന്ന കടുങ്ങല്ലൂർ മുപ്പത്തടം രാമാട്ട് മോഹൻദാസി (42)നെ കൊലപ്പെടുത്തിയ കേസിലാണു പ്രതികളായ ഭാര്യ സീമ (40), കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീയിൽ ഗിരീഷ്കുമാർ (39) എന്നിവർക്ക് അഡി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഗിരീഷ്കുമാർ 50,000 രൂപയും സീമ 10,000 രൂപയും പിഴയൊടുക്കണം.[www.malabarflash.com]
2012 ഡിസംബർ 2 നു രാത്രി 7.45നു കൊച്ചി കണ്ടെയ്നർ റോഡിലാണു കൊല നടന്നത്. സംഭവത്തിന് 5 വർഷം മുൻപാണു സീമയും ഗിരീഷ്കുമാറും പരിചയപ്പെട്ടത്. വഴിവിട്ട ബന്ധത്തിലേക്കു വീണ ഇരുവരും ഗൂഢാലോചന നടത്തി മോഹൻദാസിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

എറണാകുളത്ത് അടുത്തടുത്തു പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു ഇവർ. സീമയുടെ സുഹൃത്ത് എന്ന നിലയിൽ ഗിരീഷ്കുമാറിനെ മോഹൻദാസിന് അറിയാമായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തിരിമറി നടത്തി ഗിരീഷ്കുമാർ ഒരു കോടി രൂപയോളം കൈക്കലാക്കി. ഈ തുക ഉപയോഗിച്ചു സീമ ഒട്ടേറെ ആഡംബര വസ്തുക്കൾ വാങ്ങിക്കൂട്ടി. പിന്നീടു സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ പണം സ്ഥാപനത്തിലേക്കു തിരിച്ചു നൽകേണ്ട സാഹചര്യമുണ്ടായി. ഈ സാമ്പത്തിക ബാധ്യത തീർക്കാൻ മോഹൻദാസ് തയാറായില്ല. ഇതാണു കൊലയ്ക്കു പ്രേരണയായത്.

2009 മുതൽ പ്രതികൾ ഇരുവരും ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്തു മോഹൻദാസിനെ കൊലപ്പെടുത്താൻ പലതവണ ഗൂഢാലോചന നടത്തി. സംഭവ ദിവസം ജോലിക്കു പോകുകയായിരുന്ന മോഹൻദാസിനെ സീമ ഫോണിൽ വിളിച്ചു. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ ഗിരീഷ്കുമാർ വഴിയിൽ നിൽക്കുന്നുണ്ടെന്നും ബൈക്കിൽ കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചു ഗിരീഷ്കുമാറിനെ ബൈക്കിൽ കയറ്റി. യാത്രയ്ക്കിടെ മോഹൻദാസിനെ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽ നിന്നു വീണ മോഹൻദാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ എത്തിയ ഗിരീഷ്കുമാർ കഴുത്തറുത്തു കൊലപ്പെടുത്തി.

അപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും മൃതദേഹവും ബൈക്കും കിടന്നിരുന്ന അകലം സംശയത്തിനിടയാക്കി.
കൊലപാതക ശ്രമത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന സമയം മോഹൻദാസ് സുഹൃത്ത് രാജീവിനെ വിളിച്ച വിഡിയോ കോൾ, ഗൂഢാലോചനയ്ക്കായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, പ്രതികളുടെ സംഭാഷണ വിശദാംശങ്ങൾ എന്നിവ കേസിൽ പ്രധാന തെളിവുകളായി.

കൊലയ്ക്കു ശേഷം 50 തവണ പ്രതികൾ പരസ്പരം വിളിച്ചു. കൊലക്കത്തി, ക്ലോറോഫോം കുപ്പി എന്നിവയും പൊലീസ് കണ്ടെത്തി. എറണാകുളം നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം.ജി. സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 45 സാക്ഷികളെ വിസ്തരിച്ച കോടതി 69 രേഖകൾ പരിശോധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.