Latest News

മുഖ്യമന്ത്രിക്ക് ഇറങ്ങാൻ രാജധാനി കാസർകോട്ട് നിർത്തി

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങാൻ രാജധാനി എക്സ്‌പ്രസ് കാസർകോട്ട് ഒരുമിനിറ്റ് നിർത്തി. വണ്ടിക്ക് സ്റ്റോപ്പില്ലാത്ത സ്ഥലമാണിത്. സ്റ്റോപ്പ് അനുവദിക്കാൻ ദീർഘനാളായി ജനപ്രതിനിധികൾ സമ്മർദംചെലുത്തിവരികയാണ്. അതിനിടെയാണ് മുഖ്യമന്ത്രിക്കുവേണ്ടി ഒരുമിനിറ്റ് നിർത്തിയത്.[www.malabarflash.com]

ഈ സാഹചര്യത്തിൽ വണ്ടിക്ക് സ്ഥിരം സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ കണ്ണൂരിൽ വണ്ടിക്ക് സ്റ്റോപ്പില്ലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നായനാർക്കുവേണ്ടി അവിടെ ഒരിക്കൽ സ്റ്റോപ്പ് കൊടുത്തു. ഇതിന്റെ തുടർച്ചയായി സ്ഥിരം സ്റ്റോപ്പ് കിട്ടി. സമാന സാധ്യത കാസർകോട്ടും വരുമോ എന്നാണ് യാത്രക്കാർ നോക്കുന്നത്.

ബുധനാഴ്ച രാവിലെ അഞ്ചുമണിക്കാണ് തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്‌പ്രസ് (12431) കാസർകോട്ട് ഒരുമിനിറ്റ് നിർത്തിയത്. പാലക്കാട് ഡിവിഷൻ ഓഫീസിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വണ്ടി നിർത്തിയതെന്ന് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വ്യക്തമാക്കി. ആർക്ക് ഇറങ്ങാനാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ പറഞ്ഞിരുന്നില്ല. ഒരുമിനിറ്റ് നിർത്തണമെന്നേ നിർദേശമുണ്ടായിരുന്നുള്ളൂ -അദ്ദേഹം പറഞ്ഞു. ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നുള്ള നിർദേശം അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പാലക്കാട് ഡിവിഷൻ ഓഫീസിൽനിന്ന് അറിയിച്ചു. സ്റ്റോപ്പ് വേണമെന്ന് തങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വ്യക്തമാക്കി. കാസർകോട്ട് അഖിലേന്ത്യാ സഹകരണവാരാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി വന്നത്. പുലർച്ചെ എത്തിയ അദ്ദേഹം അന്തരിച്ച പി.ബി.അബ്ദുൾറസാഖ് എം.എൽ.എ.യുടെയും മുൻമന്ത്രി ചെർക്കളം അബ്ദുള്ളയുടെയും വസതികൾ സന്ദർശിച്ചു. മടിക്കൈയിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം കാർമാർഗം കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി.

വി.എം.സുധീരൻ കെ.പി.സി.സി. പ്രസിഡന്റായിരിക്കെ ഒരിക്കൽ കാസർകോട്ട് വന്നത് രാജധാനിയിലായിരുന്നു. ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ മംഗളൂരുവിൽ ഇറങ്ങി കാറിൽ കാസർകോട്ട് വരികയായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടിയെങ്കിലും കാസർകോട്ട് വണ്ടി നിർത്തിയതിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. സന്തോഷം രേഖപ്പെടുത്തി. സ്ഥിരം വണ്ടി നിർത്താൻ ഇനി വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും (12431) ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ന്യൂഡൽഹി നിസാമുദ്ദീനിൽനിന്നും (12432) പുറപ്പെടുന്ന വണ്ടി 42 മണിക്കൂറും മുപ്പത് മിനിറ്റുംകൊണ്ട് 2867 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കും.

രണ്ട്‌ ജില്ലകളിൽ സ്റ്റോപ്പില്ല

ആകെ 19 സ്റ്റോപ്പുള്ള വണ്ടിക്ക് കേരളത്തിൽ മലപ്പുറം, കാസർകോട് ഒഴികെ വണ്ടി കടന്നുപോകുന്ന എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കേരളത്തിന്റെ വടക്കേയറ്റമായ കാസർകോട്ട് സ്റ്റോപ്പ് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കുപുറമെ ഗവർണർ പി.സദാശിവവും റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.