Latest News

ഗോവിന്ദന്‍മാസ്റ്റര്‍ക്കെതിരെ ബാലകൃഷ്ണന്‍ പെരിയ; കാസര്‍കോട്ട് 'സാംസ്‌കാരിക' മത്സരം

കാഞ്ഞങ്ങാട്: കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇടതുസ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പായി. ഗോവിന്ദന്‍ മാസ്റ്ററെ നേരിടാന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ബാലകൃഷ്ണന്‍ പെരിയയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസും ഏതാണ്ട് ധാരണയിലെത്തി.[www.malabarflash.com]

കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളാണ് ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖവും സാംസ്‌കാരിക പ്രവര്‍ത്തകനുമൊക്കെയായ ഗോവിന്ദന്‍ മാസ്റ്ററെ നേരിടാന്‍ സാംസ്‌കാരിക മാധ്യമ മേഖലയിലെ പ്രമുഖ സാന്നിധ്യമായ ബാലകൃഷ്ണന്‍ പെരിയയെ യുഡിഎഫ് രംഗത്തിറക്കുന്നതോടെ കാസര്‍കോട്ട് ഒരേ സമയം തലമുറ മത്സരവും ഇടതു-വലതുപക്ഷ സാംസ്‌കാരിക മത്സരത്തിനും വേദിയൊരുങ്ങും.

1970ല്‍ കെഎസ് വൈഎഫിലൂടെ സിപിഎം രാഷ്ട്രീയത്തിലെത്തിയ ഗോവിന്ദന്‍ മാസ്റ്റര്‍ കെഎസ് വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും ഡിവൈഎഫ്‌ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡണ്ടുമായി. സിപിഎം കാസര്‍കോട് ഏരിയാ സെക്രട്ടറിയായാണ് പാര്‍ട്ടിതല നേതൃസ്ഥാനം വഹിച്ചുതുടങ്ങിയത്. ഇരിക്കൂര്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയത്. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും എറണാകുളം ജില്ല സെക്രട്ടറി സ്ഥാനവും വഹിച്ചു. തളിപ്പറമ്പില്‍ നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 

1986ല്‍ മോസ്‌കോ യൂത്ത് കോണ്‍ഫറന്‍സില്‍ പ്രതിനിധിയായി. ഇടതുപക്ഷ വേദികളിലെ പ്രമുഖ സാംസ്‌കാരിക മുഖങ്ങളിലൊന്നായ ഗോവിന്ദന്‍ മാസ്‌ററര്‍ അറിയപ്പെടുന്ന പ്രഭാഷകന്‍ കൂടിയാണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും മാസ്റ്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. 1953ന് ഏപ്രില്‍ 23ന് കെ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകനായി കണ്ണൂരിലെ മൊറാഴയിലാണ് ഗോവിന്ദന്റെ ജനനം.

66കാരനായ ഗോവിന്ദന്‍ മാസ്റ്ററെ നേരിടാന്‍ യുഡിഎഫ് രംഗത്തിറക്കുന്ന 46കാര നായ ബാലകൃഷ്ണന്‍ പെരിയ എന്ന യുവ മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന സാന്നിധ്യങ്ങളിലൊന്നാണ്. ദുബായ് റേഡിയോ അവതാരകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണന്‍. 

അക്രമരഹിത കേരളത്തിനു വേണ്ടി 24 മണിക്കൂര്‍ റേഡിയോ പ്രഭാഷണം നടത്തി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഏക മലയാളിയും ബാലകൃഷ്ണന്‍ തന്നെ. ബിരുദാനന്തര ബിരുദത്തിന് ശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജേര്‍ണലിസവും നേടിയ ബാലകൃഷ്ണന്‍ വലതുപക്ഷ സാംസ്‌കാരിക വേദികളിലെ പ്രമുഖ പ്രഭാഷകന്‍ കൂടിയാണ്.

മൂന്നാം ഊഴം പൂര്‍ത്തിയാക്കി പി കരുണാകരന്‍ പിന്മാറുന്ന കാസര്‍കോട്ട് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രനെയായിരുന്നു പാര്‍ട്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ എം വി ഗോവിന്ദനെ ലോക്‌സഭയിലേക്ക് എത്തിക്കണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം കണ്ണൂര്‍-കാസര്‍കോട് ജില്ലാ ഘടകങ്ങള്‍ അംഗീകരിക്കുകയായിരുന്നു. മുന്‍ എംപി ഐ രാമറായിയുടെ മകനും ഡിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുമായ സുബയ്യ റായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അഭിപ്രായമുണ്ടായിരുന്നുവെങ്കിലും മംഗലാപുരത്ത് സ്ഥിര താമസമാക്കിയ സുബയ്യന്‍ കാസര്‍കോട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തത് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോട് ഡിസിസിയിലെ ഭാരവാഹികളില്‍ ഭൂരിപക്ഷവും ബാലകൃഷ്ണന്‍ പെരിയയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചത്. കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും പച്ചക്കൊടി കാട്ടിയതോടെയാണ് ബാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്.

കെഎസ്‌യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ബാലകൃഷ്ണന്‍ മൂന്നു വര്‍ഷമായി ഡിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. റേഡിയോഗ്രാം ഡയറക്ടറുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.