Latest News

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം നമസ്കാരമെന്ന് ബിഷപ്പ്

നടൻ മമ്മൂട്ടിയെ കുറിച്ച് മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് മാത്യൂസ് മാർ സേവേറിയോസ് ഒരു പരിപാടിയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിന് മമ്മൂട്ടി നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തു.[www.malabarflash.com]

കേരളത്തിൽ നടക്കുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളുടെ നേതൃത്വത്തിൽ മമ്മൂട്ടിയാണെന്ന കാര്യമാണ് ബിഷപ്പ് തുറന്നു പറഞ്ഞത്.

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം വിശ്വാസത്തിന്‍റെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നമസ്കാരം മമ്മൂട്ടി മുടക്കാറില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തിൽ നടന്നുവരുന്നതെന്നും ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഓപ്പറേഷൻ നടത്തിക്കൊടുക്കുകയും ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെന്നുമാണ് ബിഷപ്പ് പറഞ്ഞത്.

അതേസമയം, ബിഷപ്പിന്‍റെ വാക്കുകൾക്ക് മറുപടിയുമായി മമ്മൂട്ടി തന്നെ രംഗത്തെത്തി. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് പറയുന്നില്ല. ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ലെന്നുമാണ് മമ്മൂട്ടിയുടെ വാക്കുകൾ.

മമ്മൂട്ടിയുടെ മറുപടി
ബിഷപ്പ് ഈ വിവരങ്ങളൊക്കെ എവിടെ നിന്നോ സംഘടിപ്പിച്ചതാണ്. ഈ  പറഞ്ഞതെല്ലാം മുഴുവൻ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. ശരികളാണ്. പക്ഷേ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം. അതിനുവേണ്ടി ചിലതൊക്കെ ചെയ്യണം അത്രമാത്രം. 

പെയിൻ ആന്റ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയുടെ തുടക്കം വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന സമയം. ഷൂട്ടിങ് കഴിഞ്ഞെത്തിയ എന്നെ കാത്ത് രണ്ടു ഡോക്ടർമാർ കാത്തിരിപ്പുണ്ടായിരുന്നു. ഡോ.രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ടുപേരുടെ ചികിൽസാ സഹായത്തിനാണ് വന്നത്. സാറിന് അത് ചെയ്തുതരാമോ എന്ന്

അപ്പോഴാണ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സെസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികിൽസിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലുള്ള രോഗികൾക്ക് പിന്നീടുള്ള പരിചരണമാണ് ഈ  സംഘടനയുടെ ലക്ഷ്യം. വേദനയിൽ നിന്നും അവർക്ക് ആശ്വാസമാകുന്നതൊക്കെ ചെയ്യാനുള്ള ഒരു കൂട്ടായ്മ. അവരുടെ വാക്കിൽ നിന്നും മഹത്തായ ഈ  ആശയം എനിക്ക് വല്ലാതെ ഇഷ്ടമായി. അവർ പറഞ്ഞ ആ രോഗികളുടെ ചികിൽസ ഞാൻ ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതിനൊപ്പം അവരോട് ഞാൻ ചോദിച്ചു. ഇതിനപ്പുറം ഞാൻ എന്തെങ്കിലും ചെയ്യണോ എന്ന്.

അവർ അതിന് നൽകിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ചോദിച്ചു. സാറിന് ഈ  സംഘടനയുടെ രക്ഷാധികാരി ആകാമോ എന്നാണ്. സന്തോഷത്തോടെ ഞാൻ ആ ആവശ്യം സ്വീകരിച്ചു. സൊസൈറ്റിയുടെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കോഴിക്കോട് വച്ച് ഡിന്നർ വിത്ത് മമ്മൂട്ടി എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചു. ആ പരിപാടിയിലൂടെ അന്ന് 12 ലക്ഷത്തോളം രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതായിരുന്നു തുടക്കം. 

പിന്നീട് അതിങ്ങനെ വളർന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തുപോരുന്നു. ഇതൊന്നും ‍ഞാനാരോടും പറഞ്ഞുനടന്നില്ല. ഇപ്പോൾ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ‍ഞാൻ ഈ  പറഞ്ഞത് തന്നെ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.