Latest News

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. വിധിക്കു പിന്നാലെ ജോസഫ് വിഭാഗത്തിന്റെ പ്രമുഖനേതാക്കള്‍ കട്ടപ്പനയില്‍ ആഹ്ലാദപ്രകടനം നടത്തി.[www.malabarflash.com]

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണി പ്രവര്‍ത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്‌കോടതിയെ സമീപിച്ചത്.

കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തത്.

സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പി.ജെ. ജോസഫ് വിഭാഗം തൊടുപുഴ കോടതിയെ സമീപിക്കുന്നത്. ഈ ഹര്‍ജിയില്‍ ജോസഫ് വിഭാഗത്തിന് അനുകൂലമായി വിധി ലഭിച്ചു. ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതില്‍നിന്നും സംസ്ഥാന കമ്മറ്റി ഓഫീസില്‍ പ്രവേശിക്കുന്നതില്‍നിന്നും ജോസ് കെ.മാണിയെ വിലക്കി കൊണ്ടായിരുന്നു തൊടുപുഴ കോടതിയുടെ വിധി.

തുടര്‍ന്ന് തൊടുപുഴ കോടതിയുടെ വിധിക്കെതിരെ ജോസ്. കെ. മാണി വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയെ സമീപിച്ചു. ഇടുക്കി മുന്‍സിഫ് കോടതി തൊടുപുഴ കോടതിയുടെ വിധി ശരിവെച്ചു. ഇതിനു പിന്നാലെയാണ് കട്ടപ്പന സബ്‌കോടതിയില്‍ ജോസ് കെ. മാണി വിഭാഗം അപ്പീല്‍ നല്‍കുന്നത്. ഈ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

കട്ടപ്പന കോടതിയില്‍നിന്ന് അനുകൂല വിധി ലഭിക്കുമെന്ന സൂചനയെ തുടര്‍ന്ന് പി.ജെ. ജോസഫ് ഇന്നു വൈകിട്ട് തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ 24ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്ന കാര്യം കാണിച്ച് പി.ജെ. ജോസഫ് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഈ കേസ് കട്ടപ്പന സബ്‌കോടതിപരിഗണനയിലിരിക്കുന്നതിനാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും എന്‍.ജയരാജ് എം.എല്‍.എയും മറുപടി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇന്നു വൈകിട്ട് നാലരയ്ക്ക് യോഗം ചേരാന്‍ തീരുമാനിച്ചത്. മൂന്ന് എം.എല്‍.എമാര്‍ ഒപ്പമുള്ളതിനാല്‍ പി.ജെ. ജോസഫ് തീരുമാനിക്കുന്നയാളാകും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.