Latest News

വീട്ടമ്മയുടെ മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസുകളില്‍ ഒളിപ്പിച്ച നിലയില്‍

കോയമ്പത്തൂര്‍: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ അവിനാശി റോഡിലെ രഹേജ സെന്റര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന 54 കാരിയുടെ മൃതദേഹമാണ് തൊട്ടരികിലുള്ള അപ്പാര്‍ട്‌മെന്റ് മുറിയില്‍നിന്ന് കണ്ടെത്തിയത്.
തിരുനെല്‍വേലി മേലപ്പാളയം സ്വദേശി എന്‍. സരോജമാണ് (54) കൊല്ലപ്പെട്ടത്. സമീപത്തെ ഫ്‌ളാറ്റുകളിലുള്ളവര്‍ ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് സ്യൂട്ട്‌കേസുകളില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടത്.
ഭര്‍ത്താവ് നടരാജിനും മകനും മരുമകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പമാണ് സരോജം രഹേജ സെന്ററിലെ അഞ്ചാംനമ്പര്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്നത്. തിരുനെല്‍വേലി സ്വദേശി യാസര്‍ അരാഫത്ത് എന്ന യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന എതിര്‍വശത്തുള്ള രണ്ടാംനമ്പര്‍ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്.
ഫിബ്രവരി 13ന് വൈകീട്ടുമുതല്‍ സരോജയെ കാണ്മാനില്ലായിരുന്നു. ഇത് സംബന്ധിച്ച് കുടുബാംഗങ്ങള്‍ 16ന് റെയ്‌സ് കോഴ്‌സ് പോലീസില്‍ പരാതിനല്‍കിയിരുന്നു. 15 വര്‍ഷം മുമ്പാണ് സരോജ ഭര്‍ത്താവുമൊത്ത് ഇവിടെ താമസം തുടങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് സമീപ അപ്പാര്‍ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധം സംബന്ധിച്ച് പോലീസിനെ വിവരമറിയിച്ചത്. എട്ട് ഭാഗങ്ങളായി മുറിച്ച മൃതദേഹം രണ്ട് സ്യൂട്ട്‌കേസുകളിലാണ് സൂക്ഷിച്ചിരുന്നത്. പോളിത്തീന്‍ കവറുകളിലാക്കിയശേഷം സ്യൂട്ട്‌കേസിനുള്ളില്‍വെച്ച് പെട്ടിയുടെ വിടവുകള്‍ സിമന്റ് ഉപയോഗിച്ച് ഒട്ടിച്ചനിലയിലായിരുന്നു. കൈകളും കാലുകളും സ്യൂട്ട്‌കേസിലും, തലയും ഉടലും മറ്റൊരു സ്യൂട്ട്‌കേസിലുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ തുടഭാഗം കണ്ടെത്താനായില്ല.
2012 ആഗസ്തിലാണ് യാസര്‍ അരാഫത്ത് (23) അപ്പാര്‍ട്‌മെന്റ് വാടകയ്‌ക്കെടുക്കുന്നത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയുള്ളതായാണ് അയല്‍ക്കാരോട് ഇയാള്‍ പറഞ്ഞിരുന്നത്. സരോജയോട് ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിന് അരാഫത്ത് സഹായം തേടുന്നത് കണ്ടതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തില്‍ കമ്മലുകളും മൂക്കുത്തിയും ഉണ്ടായിരുന്നു. എന്നാല്‍, മാലയും വളയും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യാസര്‍ അരാഫത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് മുറിക്കുള്ളില്‍നിന്ന് കണ്ടെത്തി. 16ന് മൂന്ന് സ്യൂട്ട്‌കേസുകള്‍ വാങ്ങിയതിന്റെ ബില്ലുകളും കിട്ടിയിട്ടുണ്ട്.
13ന് വൈകീട്ടുമുതല്‍ കാണാതായ സരോജയെ 16ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന്, ഒരു സ്യൂട്ട്‌കേസിലാക്കിയ മൃതദേഹഭാഗങ്ങളുമായി പുറത്തുപോയ യാസര്‍, മറ്റുള്ള സ്യൂട്ട്‌കേസുകള്‍ കൊണ്ടുപോകാനാകാത്തതിനാല്‍ ഒളിവില്‍പോയതാകാമെന്നും സംശയിക്കുന്നു. ഡോക്ടര്‍മാരെപ്പോലെ വൈദഗ്ധ്യം ലഭിച്ച രീതിയിലാണ് മൃതദേഹം മുറിച്ചിരിക്കുന്നത്.
മരിച്ച സരോജത്തിന്റെ മകന്‍ മഹേന്ദ്രന്‍ കേരളത്തിലും ഇളയമകന്‍ മഹേഷ്‌കുമാര്‍ ചെന്നൈയിലും ആണ് താമസിക്കുന്നത്. മറ്റൊരു മകന്‍ ധനശേഖരനൊപ്പമാണ് സരോജം താമസിച്ചിരുന്നത്. യാസര്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സിറ്റി പോലീസ് ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
(Mathrubhumi)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.